ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Tuesday 7 December 2010

കാനനപ്രവേശം -രണ്ടാം ഖണ്ഡം

ഇരുട്ടിലൂടെ ഒരാള്‍ 
കോസല ദേശത്തിന്‍റെ
ചുവന്ന മണ്ണിലൂടെ
സൂര്യവംശ സമൃദ്ധിയുടെ
ഓര്‍മകളില്‍ മുഴുകി
ഹരിശ്ചന്ദ്രന്‍റെ
സത്യവും ഘോഷിച്ച് 
രഘുവംശാവലിയുടെ
പൈതൃകം പേറി
ദശരഥന്‍റെ
കാലടികളും പിന്നിട്ടു
സരയുവിന്‍റെ
തീരവും താണ്ടി
ഇരുട്ടിലൂടെ ഒരാള്‍..
"ആരാ...?"
"ഞാന്‍ രാമന്‍"
"അങ്ങ് ഈ രാവില്‍....?
"കാട്ടിലേക്ക്"
"വ്യാഴവട്ടത്തിലധികം കഴിഞ്ഞിട്ടും... വീണ്ടും?"
"വേണ്ടി വന്നു"
തിരിഞ്ഞു നിന്നൊരു
ബാണം തൊടുത്തു
പിന്നെ ഇരുട്ടിലേക്ക്
വീണ്ടും കാട്ടിലേക്ക്...

Monday 6 December 2010

തോര്‍ച്ച



"ഒരു മഴക്കുള്ള കോളുണ്ടെന്നു തോന്നുന്നു"
     
പുറത്തടിച്ചു തുടങ്ങിയ തണുത്ത കാറ്റിനെ അകത്തേക്ക് വരവേല്‍ക്കാന്‍ കൊതിച്ചു ആവേശപൂര്‍വ്വം കിടപ്പറയുടെ ജനലുകള്‍ തുറക്കുന്ന തിരക്കിലായിരുന്നു  അവള്‍.  
വിരഹച്ചൂടില്‍ പൊള്ളിയിരിക്കുന്ന ഭൂമി അതിന്‍റെ വിള്ളലുകളിലേക്ക്  പെയ്തു തുടങ്ങിയ വലിയ തുള്ളികള്‍ കിനിഞ്ഞിറങ്ങുമ്പോള്‍ വമിപ്പിക്കുന്ന കാതരമായ അതേ വെന്ത മണം കാറ്റിലൂടെ എന്നിലേക്കടിച്ചു കയറി. പൊടിമണ്ണ്  പറക്കുന്ന പകലില്‍ തറവാടിന്‍റെ പിന്‍മുറ്റത്തു  വലിയ കറുത്ത ചെമ്പില്‍ അമ്മമ്മ നെല്ല് പുഴുങ്ങുമ്പോഴാണ് ഇങ്ങനെയൊരു മണം പണ്ടറിയാറുള്ളത്. ഇനി മണ്ണില്‍ ജീവന്‍റെ നാമ്പുകള്‍ പൊങ്ങി തുടങ്ങും. പിന്നെ ഇതുവരെ വസ്ത്രഹീനയായിരുന്ന ഭൂമി പച്ചയുടെ കുപ്പായമണിയും. ജീവന്‍റെ കുഞ്ഞു സ്പന്ദനങ്ങള്‍ ഒക്കെ ഇതുവരെ അതിന്‍റെ മാറില്‍ എങ്ങിനെയാണാവോ ഒളിച്ചു വെച്ചിരുന്നത്?

"ആ.... ആര്‍ക്കറിയാം" 

എന്നിലെ കാല്പനികന്‍റെ ആ ചോദ്യത്തിന് ഞാന്‍ തന്നെ അറിയാതെ മറുപടി പറഞ്ഞു പോയി. ഒറ്റക്കിരുന്നുള്ള എന്‍റെ സംസാരം കേട്ടാവണം  ജനാല വിരികളെ ചുരുട്ടി അറ്റങ്ങളില്‍ ബന്ധിച്ചുകൊണ്ടിരുന്ന അവള്‍ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കിയത്. അല്‍പ നേരം എന്നെ വിസ്മയിച്ചു നോക്കിയ ശേഷം അവള്‍ എന്‍റെയടുത്തു വന്നു നിന്നു.

" ആ.... എനിക്കറിയില്ല"

"എന്ത്?"
ഞാന്‍ പെട്ടെന്ന് ചോദിച്ചു പോയി

"നീയല്ലേ ഇപ്പൊ ചോദിച്ചേ, ആര്‍ക്കറിയാമെന്നു?"

"അത് നിനക്കൊട്ടുമറിയാന്‍ വഴിയില്ല"
  എന്‍റെ മറുപടിയില്‍ ഞാന്‍ ഒളിപ്പിച്ചു വെച്ച  ജിജ്ഞാസയുടെ ഇര കോര്‍ത്ത  കൊളുത്ത്  ഞാനുദ്ധേശിച്ച രീതിയില്‍ തന്നെ കൊണ്ടെന്നു അവളുടെ കടുപ്പിച്ച നോട്ടം ചേര്‍ത്ത് വന്ന ഉടനെയുള്ള ചോദ്യത്തില്‍ നിന്നും എനിക്ക് മനസ്സിലായി

"അതെന്താ, ഞാനറിയാന്‍ പാടില്ലാത്ത ഇത്ര വലിയ കാര്യം?"

പെട്ടുപോയ അപകടത്തില്‍ നിന്നും എങ്ങനെ കര കയറുമെന്ന് ആലോചിച്ചു നില്‍ക്കെ ബെഡ്ഡില്‍ തുറന്നു വെച്ച ലാപ്‌ടോപ്പില്‍ ഒരു പോപ്‌ അപ്പ് ചാറ്റ് വിന്‍ഡോ ഒരു കിളിശബ്ദത്തോടെ തെളിഞ്ഞു വന്നു.

'പുഷ്പിക്കാത്ത ഗര്‍ഭപാത്രം'  ഈ പ്രയോഗം ഓര്‍മ്മയുണ്ടോ?"

എന്‍റെ ദൈവമേ....
മനസ്സിലാണത് പറഞ്ഞതെങ്കിലും യഥാര്‍ത്ഥത്തില്‍ ഒരു അന്‍പതിനായിരം  ഡെസിബെലിനു മുകളിലുള്ള ഒരു നിലവിളിയായിരുന്നു അത്. അവളിതു കണ്ടിട്ടുണ്ടാകരുതെ എന്ന പ്രാര്‍തഥനയോടെ പുറകിലേക്ക് നോക്കിയതും വിതുമ്പലോടെ ബെഡ്ഡിലേക്ക് കമിഴ്ന്നു വീഴുന്ന അവളെയാണ് കണ്ടത്. ഇടി വെട്ടിയവനെ പാമ്പ് കടിക്കുക എന്ന് സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച പരിചയം മാത്രമുണ്ടായിരുന്ന എനിക്ക് അതിന്‍റെ അര്‍ത്ഥതലങ്ങള്‍ ശരിക്കുമറിയാന്‍ കഴിഞ്ഞ നിമിഷങ്ങള്‍.
ഈ നേരത്ത് ചാറ്റാന്‍ വന്ന സുഹൃത്തിനെ ശാപവാക്കില്‍ പൊതിഞ്ഞു ലാപ്ടോപ് അടച്ചു പൂട്ടി മേശപ്പുറത്തേക്കെറിഞ്ഞു ഞാന്‍ അനുനയത്തിനുള്ള വാതിലുകള്‍ തേടി കട്ടിലിനു താഴെ മുട്ടുകുത്തിയിരുന്നു. 
ചാറ്റ് വിന്‍ഡോയില്‍ തെളിഞ്ഞു വന്ന ആ വാക്യത്തിലെ ഓരോ അക്ഷരങ്ങളും എന്‍റെ മുന്നില്‍ പരിഹസിച്ചു നൃത്തം ചെയ്യുന്നതായി തോന്നി.
ആ പ്രയോഗത്തിന്‍റെ ഉറവിടം തേടി ഞാന്‍ പിന്നോട്ട് നടന്നു.

LinkWithin

Related Posts Plugin for WordPress, Blogger...