ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Tuesday 9 August 2011

ഓര്‍മ്മക്കൂട്ടില്‍ 2 - പ്രീഡിഗ്രിക്കാലവും പര്‍ദ്ദക്കറുപ്പിലൊളിച്ചു വന്ന ആദ്യാനുരാഗവും

        
         ആഘോഷങ്ങളുടെ പെരുമഴയിരമ്പി വന്ന പ്രീഡിഗ്രീ കാലം, നിയന്ത്രണങ്ങളുടെ വേലിക്കെട്ടുകള്‍ കടന്നു സ്വാതന്ത്ര്യത്തിന്‍റെ അനന്തസാഗരത്തിലേക്കുള്ള  ഒരു ക്രാഷ് ലാന്ടിംഗ് ആയിരുന്നു സത്യത്തില്‍ സ്കൂളില്‍ നിന്നും കോളേജിലേക്കുള്ള ആ പറിച്ചു നടല്‍. നൂറോളം പേരുള്ള ക്ലാസ് മുറികള്‍ ഒരു പൂരപ്പറമ്പ് പോലെ ഹരം പകരുന്നതായിരുന്നു. "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍'  എന്ന പോലെയായിരുന്നു  മിക്ക അവറുകളും. ആരൊക്കെയോ കയറി വന്നു മൈക്‌ വെച്ച് ഘോരഘോരം പ്രസംഗിക്കുന്നു. കോളേജില്‍ ടീച്ചര്‍മാര്‍ അല്ല, ലെക്ചര്‍മാരാണുണ്ടാവുക എന്ന് നേരത്തെ സ്കൂള്‍ സാറമ്മാര്‍ പറഞ്ഞു തന്നിരുന്നത് കൊണ്ട് ഇത്തരം പ്രഘോഷണങ്ങള്‍ തുടക്കത്തില്‍ ഞങ്ങള്‍ വളരെ ഭയഭക്തിബഹുമാനത്തോടെ കേട്ട് കൊണ്ടിരുന്നു. 

     പിന്നെ പിന്നെ  ഹാജര്‍ അറിയിക്കാന്‍ മാത്രമായി കയറ്റം. ഹാജരറിയിച്ചാല്‍ പിന്നെ താല്പര്യമില്ലാത്തവര്‍ക്ക് പോകാമെന്ന് പ്രത്യേകം അറിയിപ്പ് തരുന്ന വിശാലമനസ്കരായ കുറച്ചു അധ്യാപകര്‍ ഉണ്ടായിരുന്നതിനാല്‍ അവരെ മാതൃകാധ്യാപകരായി ഞങ്ങള്‍ വാഴ്ത്തി പാടി. അവരെ പുറത്തു വെച്ച് കാണുമ്പോള്‍ എണീറ്റ്‌ നിന്ന് ബഹുമാനിച്ചു, ബസില്‍ സീറ്റൊഴിഞ്ഞു കൊടുത്തു പകരം അതില്‍  അവരെ പിടിച്ചിരുത്തി, സ്റ്റാഫ്‌ ക്ലബ്ബിലേക്ക് സിഗറെറ്റും പാന്‍ പരാഗും എത്തിച്ചു കൊടുത്തു, കാമ്പസിലെ മൂത്രപ്പുരകളില്‍ നടത്തുന്ന കൊത്തുപണികളില്‍ നിന്നും അവരുടെ പേരുകളും  ചിത്രങ്ങളും  പ്രത്യേകം ഒഴിവാക്കി, അങ്ങിനെയൊരുപാട് സ്നേഹാദരങ്ങളുടെ ബഹിര്‍സ്ഫുരണങ്ങള്‍ അവര്‍ക്ക് നേരെ പ്രിയ ശിഷ്യഗണങ്ങളായ ഞങ്ങള്‍ പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. പകരം നന്ദിയായി ഞങ്ങളുടെ അറ്റെന്‍ഡന്‍സ് കൃത്യമായി അവര്‍ മാര്‍ക്ക് ചെയ്തു. 


ഇടമഴ പോലെ ചില ഗസ്റ്റ് ലക്ചറര്‍മാര്‍

       നീരൊട്ടി വരണ്ട മണ്ണിലേക്ക് പുതുമഴയിരമ്പിയിറങ്ങുന്നത് പോലെയാണ് ചില പ്രത്യേക പിരീഡുകളില്‍ ഞങ്ങള്‍ ഇടിച്ചു കയറിയിരുന്നത്. കാരണം ചില വിഷയങ്ങളെടുക്കാന്‍ വരുന്ന ഗസ്റ്റ് ലെക്ചര്‍മാരെ ഞങ്ങള്‍ക്കു പെരുത്ത്‌ ഇഷ്ട്ടമായിരുന്നു. പോസ്റ്റ്‌ ഗ്രാജ്വേഷന്‍ കഴിഞ്ഞ ഉടനെ പഠിപ്പിക്കാനിറങ്ങുന്ന ഇത്തരം പെണ്‍ ലെക്ച്ചര്‍മാര്‍ എന്ത് കൊണ്ടോ ഞങ്ങളില്‍ ക്ലാസില്‍ കയറാനുള്ള ഒരു ത്വരയുണ്ടാക്കുന്നതില്‍ വിജയിച്ചു (ഇതിനെയാണോ ഫിസിക്സില്‍ 'ത്വരണം' എന്ന് പറയുന്നത് ആവോ? . കാരണം പ്രീഡിഗ്രീ ഫിസിക്സിലെ സ്പെസിഫിക് ഹീറ്റ് കപ്പാസിറ്റിയുടെ ഡെഫിനിഷന്‍ എന്നോട് ചോദിച്ചു നോക്കൂ ,  മണി മണി പോലെ ഞാന്‍ ഉത്തരം പറയും, ഇപ്പോഴും!! ഹീറ്റ് ട്രാന്‍സ്ഫര്‍ പഠിപ്പിച്ച ആ ടീച്ചറുടെ ഒറ്റ ക്ലാസ് പോലും ഞാന്‍ മിസ്സാക്കിയിട്ടില്ല! സത്യം!! ഹി  ഹി..)
  1998 -2000 വര്‍ഷത്തെ എന്‍റെ പ്രീഡിഗ്രി കാലത്തെ ഫസ്റ്റ് ഗ്രൂപ്പിലുണ്ടായിരുന്ന പുലികള്‍

  
കൊഴിഞ്ഞു പോയവര്‍, പിടിച്ചു നിന്നവര്‍ 

       ഞങ്ങള്‍ പത്താം ക്ലാസിലെ ഒരു വിധപ്പെട്ട ശിങ്കങ്ങളെല്ലാം പ്രീഡിഗ്രിക്ക് ചരിത്രവഴികള്‍ മാറില്‍ പേറുന്ന തിരൂരങ്ങാടിയുടെ  മണ്ണിലെ പ്രിയപ്പെട്ട കാമ്പസിലേക്കെത്തിയിരുന്നു. സ്കൂള്‍ കാലഘട്ടത്തില്‍ എന്‍റെ ഹോസ്റ്റല്‍ മേറ്റുകളായിരുന്ന കുറെ പേര്‍, ഫുട്ബാള്‍ പിരാന്തന്‍  അക്ബര്‍ അലി, ഹോസ്റ്റല്‍ രാത്രികളെ ചിരിയില്‍ മുക്കി കൊല്ലുന്ന സിറാജ് മൂസ, ലോലത്തരത്തില്‍ ഒന്നാം റാങ്കുകാരനായ നൗഷീര്‍ എം സി, തീറ്റ മത്സരത്തിലെ നിതാന്ത ശത്രുക്കളായിരുന്ന ബാറ്ററി ലത്തീഫ്, ആന ഇസ്മായില്‍, കണ്ണൂരുകാരായ അമീര്‍- ഇസ്മയില്‍ ഖാന്‍ ഇരട്ടകള്‍,  അങ്ങിനെയൊരുപാട് പേര്‍. ഇവരില്‍ കോര്‍സ് പൂര്‍ത്തിയാകുമ്പോള്‍ ഞാനടക്കം നാല് പേരെ ബാക്കിയുണ്ടായുള്ളൂ. അക്ബറും സിറാജും അടക്കം  എല്ലാവരും സെക്കന്റ്റ്  ഇയറില്‍ സസ്പെന്‍ഷനും തുടര്‍ന്ന് ഡിസ്മിസ്സലും ഏറ്റുവാങ്ങിപ്പോയി. ബാക്കിയുള്ളവര്‍ രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍  സസ്പെന്‍ഷനില്‍ മാത്രമായി ഒതുക്കിയത് കൊണ്ട് രക്ഷപ്പെട്ടു.   
   ഞങ്ങളുടെ എസ് എസ് എല്‍ സി ബാച്ച് മേറ്റ്സ് നീണ്ട പതിമൂന്നു വര്‍ഷത്തിനു ശേഷം ഈയിടെ ഒരുമിച്ചു കൂടിയപ്പോള്‍. ഇവരില്‍ പലരും പ്രീഡിഗ്രീക്ക് ഒരുമിച്ചു പി എസ് എം ഓ കോളേജില്‍ എന്നോടൊപ്പം ഉണ്ടായിരുന്നു



പി എസ് എം ഓ കോളേജ് എന്ന അത്ഭുതം 

        പിന്നോക്കത്തിന്‍റെ നുകം പേറി അജ്ഞതയുടെ ഇരുട്ട് മൂടിയ ഒരു ജനതയെ മുന്നില്‍ നിന്നും നയിച്ച്‌ വെളിച്ചത്തിന്‍റെ വിഹായസ്സിലേക്ക് പറക്കാന്‍ പഠിപ്പിച്ച ഒരു മഹാന്‍റെ നാമത്തിലാണ് ഈ കോളേജുള്ളത്. മികച്ച പാര്‍ലമെന്റെറിയനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന പോക്കര്‍ സാഹിബിന്‍റെ നാമത്തില്‍ : 'പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ് (പി എസ് എം ഓ കോളേജ് ) ' എന്ന പേരില്‍ പ്രൌഡിയോടെ ശിരസ്സുയര്‍ത്തി നില്‍ക്കുന്ന ഒരു കലാലയം. കേവലമൊരു കോണ്ക്രീറ്റ് കെട്ടിടമായി ഞങ്ങളാരും തന്നെ ഇതിനെ കണ്ടിട്ടില്ല. ഇതൊരു മഹാസ്വപ്നത്തിന്‍റെ സാക്ഷാല്കാരമാണ്. ഒരു ജനതയുടെ മുന്നോട്ടുള്ള പ്രയാണത്തിന്‍റെ  വഴിയില്‍  ഒരു വിളക്കടയാമാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ മലബാറിനെ ഗ്രസിച്ച പ്ലേഗും വസൂരിയും വന്നു മാതാപിതാക്കളെയും ഉറ്റവരെയും നഷ്ട്ടപ്പെട്ടു   അനാഥകളും അഗതികളും ആയി മാറിയ ഒരു തലമുറയെ  പോറ്റാന്‍   എം കെ ഹാജി എന്ന ചരിത്ര പുരുഷന്‍ പുലര്‍ത്തിയ നിതാന്ത ജാഗ്രതയുടെ ഫലമാണ് ഈ അക്ഷരഗോപുരം. ഇവിടെ പഠിക്കുന്നവനും പഠിപ്പിക്കുന്നവനും ഒരു ചില്ലിക്കാശു പോലും കോഴ കൊടുക്കുന്നില്ല എന്ന് പറയുമ്പോള്‍ വിദ്യാഭ്യാസം വില്പന ചന്തയിലേക്ക് കെട്ടിവലിച്ചു നശിപ്പിച്ച ഒരു ദുരന്ത കാലത്തിന്‍റെ സാക്ഷിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം. അനാഥകള്‍ക്കും അഗതികള്‍ക്കുമായി  സമൂഹത്തിലെ നാനാതരം സന്മനസ്സുകള്‍ തരുന്ന വിഹിതം കൊണ്ട് മുന്നോട്ടു പോകുന്ന ഈ അത്ഭുത പ്രതിഭാസത്തെ ഞങ്ങള്‍ കരുതലോടെയാണ് കൈകാര്യം  ചെയ്തിരുന്നത്. എത്ര തന്നെ പ്രക്ഷുബ്ധവും അക്രമാസക്തവുമായ വിദ്യാര്‍ഥി സമരങ്ങളുണ്ടാകുമ്പോഴും ഈ പ്രിയ സ്ഥാപനത്തിന്റെ ഒരു കല്ലിനു പോലും പോറലേല്‍ക്കാതെ കാക്കാന്‍ ഓരോരുത്തരും ശ്രദ്ധിച്ചിരുന്നു.   


കിട്ടിയ തല്ലുകള്‍, ഒപ്പം കൊടുത്തതും 

    അല്പം സീരിയസായിപ്പോയല്ലേ, ഇനി പ്രീഡിഗ്രീ കാലത്തേക്ക് മടങ്ങിപോകാം. സോണല്‍ മത്സരങ്ങള്‍ക്ക് പോകുമ്പോഴാണ് ഇതര കോളേജുകളിലെ കുട്ടികളുമായി പരിചയപ്പെടുന്നതും ഉടക്കുന്നതുമെല്ലാം. കുട്ടികളോട് കോളേജേതാണെന്ന് ചോദിക്കുമ്പോള്‍ സെന്റ്‌ അലോഷ്യസ് കോളേജ്, സെന്റ്‌ ജോസെഫ് കോളേജ്, സെന്റ്‌ മേരീസ് കോളേജ് എന്നൊക്കെ വളരെ സ്റ്റൈലില്‍ പറയും. പിന്നെ ഞങ്ങളും ഒട്ടും മോശമാക്കിയില്ല , ഏത് കോളേജില്‍ നിന്നാണെന്ന ചോദ്യത്തിന് ഉടനെ മറുപടി:

"സെന്റ്‌ പോക്കേര്‍സ് കോളേജ് !!" 
 
അത് പോലെ തന്നെ കോളേജിന്‍റെ നേരെ എതിര്‍ വശത്ത് ഒരു പാരലല്‍ കോളേജ് ഉണ്ട്. അവിടത്തെ കുട്ടികളും എവിടെ പഠിക്കുന്നു  എന്ന ചോദ്യത്തിന് 'PSMO കോളേജ് ' എന്ന് ഒരു ഉളുപ്പുമില്ലാതെ പറയുന്നത് കേട്ട് ഞങ്ങള്‍ അവരോടു തട്ടിക്കയറും: 

"നീയെന്നാടാ PSMO കോളേജിലെ  സ്റ്റുഡന്റായത് ‌?" 
ഉടനെ വരും മറുപടി:
" നിങ്ങള്‍ പോക്കെര്‍ സാഹിബ്‌ മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ്, ഞങ്ങള്‍ പോക്കെര്‍ സാഹിബ് മെമ്മോറിയല്‍ ഓപ്പോസിറ്റ് കോളേജ്, എന്താ പ്രശ്നം???"
അതോടെ അവരെയും ഞങ്ങള്‍ അനുഭാവപൂര്‍വ്വം ഞങ്ങളോടൊപ്പം കൂട്ടി (മറ്റൊന്നും കൊണ്ടല്ല, ട്യൂട്ടോറിയല്‍  ആണെങ്കിലും നല്ല കളേര്‍സ് വരുന്ന സ്ഥാപനമായിരുന്നു അതും, ഹെങ്ങനെ??)

     വയറു നിറയെ അടികിട്ടിയ ഒരനുഭവമാണ് ഇനിയുള്ളത്. അപ്പുറത്തൂടെ പോകുന്ന തല്ലു ഇങ്ങോട്ട് ചോദിച്ചു വാങ്ങുന്നത് ഒരു ശീലമാക്കിയ കാലമാണ് പ്രീഡിഗ്രീ. കാലികറ്റ് യൂനിവേര്‍സിറ്റി ഇന്റര്‍ കൊളീജിയറ്റ് കബഡി മത്സരത്തിനു ഞങ്ങള്‍ ആഥിത്യം അരുളിയ ഒരു വര്‍ഷം. കബഡി കളിക്കാന്‍ വന്ന കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിലെ ടീം അംഗങ്ങളെ ഒരു കാര്യവുമില്ലാതെ ഞങ്ങള്‍ പൊതിരെ തല്ലി . നമ്മളുടെ  തട്ടകത്തില്‍ കളിയ്ക്കാന്‍ വിളിച്ചു വരുത്തിയിട്ട് തല്ലിയത് ശരിയായില്ല എന്ന് യൂണിയന്‍ അടക്കമുള്ളവര്‍ പറഞ്ഞെങ്കിലും ചോരത്തിളപ്പിന്‍റെ പ്രീഡിഗ്രി കാലത്തുണ്ടോ വല്ലതും ചെവിയില്‍ കയറുന്നു?. ആകെ പത്തു പേരുമായി വന്ന അവര്‍ ഒരൊറ്റ തല്ലും ഒഴിയാതെ കൊണ്ട് തിരിച്ചു പോയി, ഞങ്ങള്‍ എന്തോ ഒരു വീരകൃത്യം ചെയ്ത മനസുഖത്തോടെ അവരുടെ മുന്നിലൂടെ ആര്‍ത്തു വിളിച്ചു:
"ജയ് ബോലോ പി എസ് എം ഓ കീ......" 
ചുറ്റും കൂടി നിന്ന വീരന്മാര്‍ ഏറ്റു വിളിച്ചു 

"ജയ്" 

     ഏതാനും മാസങ്ങള്‍ക്കു ശേഷം  കോഴിക്കോട് ടൌണ്‍ ഹാളില്‍ മാതൃഭുമിയുടെ കാമ്പസ് കലോത്സവം നടക്കുന്നു. അന്നൊക്കെ കോളേജിലെ കലാസംഭവങ്ങള്‍ക്ക് ഷൈന്‍ ചെയ്യാന്‍ മാതൃഭുമി കോഴിക്കോട്ട്  ഒരു കലോത്സവം നടത്താറുണ്ടായിരുന്നു (ഇപ്പൊ ഉണ്ടോ ആവോ?). ഞങ്ങള്‍ ഞങ്ങളുടെ പോരിശയാക്കപ്പെട്ട ഒപ്പന, ദഫ്, കോല്‍ക്കളി, അറബന മുട്ട് തുടങ്ങിയ  നമ്പറുകളുമായി  കോഴിക്കോട്ടേക്ക് വണ്ടി കയറി. 

     ടൌണ്‍ ഹാള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഫാറൂക് കോളേജിന്‍റെയും ദേവഗിരിയുടെയും ക്രിസ്ത്യന്‍ കോളേജിന്‍റെയും കുട്ടികള്‍ സ്റ്റേജില്‍  പൂന്തു വിളയാടുന്നു. ഞങ്ങള്‍ കുറച്ചു പേര്‍ ഒരു മൂലയില്‍ ഞങ്ങളുടെ ടീമിന്‍റെ പ്രകടനം കാണാന്‍ വേണ്ടി അക്ഷമരായി കാത്തു നില്‍ക്കുന്നു. 
ഞങ്ങളുടെ സീറ്റുകള്‍ക്കിടയിലൂടെ കുറെ പേര്‍ ആരെയോ തിരയുന്നത് പോലെ നടക്കുന്നുണ്ട്. ഓരോ വരിയിലൂടെയും നടന്നു ആര്‍ക്കോ വേണ്ടി തിരയുന്ന അവരെ ഞങ്ങള്‍ വേണ്ടത്ര ഗൌനിച്ചില്ല. ഞങ്ങളുടെ ശ്രദ്ധ പ്രോവിഡന്‍സിലെ തരുണീമണികള്‍  അവതരിപ്പിക്കുന്ന "ഡോലാരെ ഡോലാരെ......" സിനിമാറ്റിക് ഡാന്‍സില്‍ മുഴുകിയിരിക്കുകയായിരുന്നു അന്നേരം. 
അതിനിടയില്‍  നേരത്തെ ആരെയോ തിരഞ്ഞു കൊണ്ടിരുന്ന ആ കൂട്ടം ഹാളിന്‍റെ പലയിടത്തായി നിലയുറപ്പിച്ചു. 
പെട്ടെന്ന് അതിലൊരുത്തന്‍ അലറി: 
"ജയ് ബോലോ പി എസ് എം ഓ കീ............"

ആ ദുര്‍ബല നിമിഷത്തിലാകണം ഞങ്ങള്‍ അറിയാതെ അലറിപ്പോയി: 
"ജയ്" 

ജയ് വിളിച്ചതെ ഓര്‍മയുള്ളൂ, ഞങ്ങളെ സീറ്റില്‍ നിന്നും തൂക്കിയെടുത്തു ടൌണ്‍ ഹാളിന്‍റെ ബാല്‍കണിയിലേക്ക് വരി വരിയായി കൊണ്ട് പോയി. 
ഞങ്ങളവരുടെ മുഖത്തേക്ക് മാറി മാറി നോക്കി. എവിടെയോ കണ്ടു മറന്ന മുഖങ്ങള്‍?!. 

പെട്ടെന്ന് അകത്തൊരു വെള്ളിടി വെട്ടി! 

ഞങ്ങളുടെ കോളേജില്‍ കബഡി കളിക്കാന്‍ വന്നു തല്ലു കൊണ്ട് പോയ  ക്രിസ്ത്യന്‍ കോളേജുകാര്‍ എല്ലാവരുമുണ്ട്‌. അവരുടെ തട്ടകമായ കോഴിക്കോട്ടു  വന്നു പെട്ട ഞങ്ങളെ തിരിച്ചറിയാതായപ്പോള്‍ ഞങ്ങളുടെ വീക്നെസ് അറിയാവുന്ന അവരിറക്കിയ ഒരു സോര്‍ട്ടിംഗ് ഔട്ട്‌ നമ്പര്‍ ആയിരുന്നു ആ മുദ്രാവാക്യം വിളി. 'പി എസ് എം ഓ' എന്ന് കേട്ടാല്‍ അന്തരംഗം പുളകിതമാകുമായിരുന്ന ഞങ്ങള്‍  കെണിയറിയാതെ  ആര്‍ത്തു ജയ് വിളിച്ചു. അവര്‍ക്ക് ആരൊക്കെയാണ് പി എസ് എം ഓ ക്കാര്‍ എന്ന് വളരെ സിമ്പിള്‍ ആയി മനസ്സിലായി. പിന്നെയങ്ങോട്ട് അടി വാങ്ങുന്നതിന്‍റെ ഒരു ബഹളമായിരുന്നു.  എവിടം  കൊണ്ടൊക്കെ തടുക്കണമെന്നറിയാതെ നിന്ന് കൊണ്ടു. കൂടെ വന്ന ചില തെണ്ടികള്‍ അടിയുടെ ചൂട് കൊണ്ടാകണം സ്വന്തം അഭിമാനമായ കോളേജിനെ വരെ തള്ളിപ്പറഞ്ഞു നോക്കി. ഒറ്റയടിയും പാഴാക്കാതെ ഏറ്റുവാങ്ങി ഞങ്ങള്‍  മാനാഞ്ചിറ മൈതാനത്ത്  മലര്‍ന്നടിച്ചു മാനം നോക്കിക്കിടന്നു. 

   പിന്നീടങ്ങോട്ട് കൊണ്ടും കൊടുത്തും തന്നെയാണ് കാലം പോയത്. സീ-സോണ്‍ മത്സരങ്ങള്‍ക്ക് ചുങ്കത്തറ മാര്‍തോമ്മ കോളേജില്‍ പോയ ഞങ്ങളെ ഞങ്ങളുടെ കോളേജിലെ തന്നെ  എസ് എഫ് ഐ ക്കാര്‍ ഒറ്റു കൊടുത്തു. കോളേജിലെ യൂണിയന്‍ ഇലക്ഷനിലൊന്നും എസ് എഫ് ഐ ക്കാരെ നിലം തൊടീക്കാത്തതിന്‍റെ ഈര്‍ഷ്യയായിരുന്നു അതിന്‍റെ പിന്നില്‍. അന്ന് എസ് എഫ് ഐ കോട്ടയായിരുന്ന മാര്‍തോമ്മയില്‍ നിന്നും ആളറിയാതിരിക്കാന്‍ മീശ വരെ വടിച്ചാണ് ഞങ്ങളുടെ പല യൂണിയന്‍ മെമ്പര്‍മാരും രക്ഷപ്പെട്ടത്. കാലം പകരം ചോദിച്ചതാകണം, ഏറെ താമസിയാതെ ചുങ്കത്തറ മാര്‍ത്തോമ്മ സ്റ്റുഡന്റ്സ് യൂണിയന്‍ എസ് എഫ് ഐക്ക് എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ടു.  

     പിന്നീട് പെരിന്തല്‍മണ്ണ പി ടി എം കോളേജില്‍ നിന്നും കിട്ടിയ തല്ലിന് ഒരേ പാര്‍ട്ടികളുടെ യൂണിയന്‍ ഭരിക്കുന്ന മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ വെച്ചും യൂണിവേര്‍സിറ്റി കാമ്പസില്‍ വെച്ചും നടന്ന പരിപാടികളില്‍ വെച്ച് മടക്കി കൊടുത്തു. അങ്ങിനെ കൊണ്ടും കൊടുത്തും ആ നല്ല കാലം തീര്‍ന്നു പോയി.     

എന്‍. എസ്. എല്‍  എന്ന  ഒരു ഇടക്കാല പ്രതിഭാസം 

പി എസ് എം ഓ കോളേജില്‍ മാത്രം പടര്‍ന്നു പന്തലിച്ചു പിന്നീടു ഏറെക്കുറെ മണ്ണോടു ചേര്‍ന്ന ഒരു പ്രതിഭാസമായിരുന്നു എന്‍ എസ് എല്‍ (നാഷണല്‍  സ്റ്റുഡന്റ്സ് ലീഗ്) എന്ന വിദ്യാര്‍ഥി സംഘടന. ലീഗ് വിട്ടു നാഷണല്‍ ലീഗ് ഉണ്ടാക്കിയ ഇന്ത്യന്‍ മുസ്ലിം രാഷ്ട്രീയത്തിലെ അതികായന്‍മാരില്‍ ഒരാളായിരുന്ന സേട്ട് സാഹിബിന്‍റെ പാര്‍ട്ടിയുടെ വിദ്യാര്‍ഥി പോഷക സംഘടന. ഒന്ന് രണ്ടു തവണ യൂണിയന്‍ പിടിച്ചെടുക്കാന്‍ വരെ ശക്തി കൊളേജിനകത്ത് കുറച്ചു കാലം  അവര്‍ക്ക് ഉണ്ടായിരുന്നു. പ്രാദേശിക കമ്മിറ്റി മുതല്‍ ദേശീയ കൌണ്‍സില്‍ വരെ കൂടിയിരുന്നത് പി എസ് എം ഓ കോളേജിന്‍റെ ടെന്നീസ് കോര്‍ട്ടിന്‍റെ ഓരത്തുള്ള ചവോക് മരത്തിന്‍റെ ചോട്ടില്‍. കാരണം അതിന്‍റെ ജില്ലാ പ്രസിഡന്റ്‌, സംസ്ഥാന സമിതി അംഗങ്ങള്‍, ദേശീയ എക്സിക്യുടിവുകള്‍, മാതൃ സംഘടനയുടെ സംസ്ഥാന നേതാവ് എല്ലാം ഇതേ കോളേജില്‍ ആയിരുന്നത് കൊണ്ടുള്ള ഒരു സൗകര്യം. സംഘടനയുടെ ജീവാത്മാവും പരമാത്മാവുമായിരുന്ന സുഹൃത്ത്‌ ഷമീര്‍ (ഞങ്ങള്‍ ബഹുമാന പുരസ്സരം 'ടാവു ഷമീര്‍' എന്ന് വിളിക്കുന്നു) ഇന്ന് ഖത്തറില്‍ ഒരു കമ്പനിയില്‍ എച്ച് ആര്‍ മാനേജര്‍ ആയി പരിലസിക്കുന്നു. ഒരു കാലത്ത് ഒരു പാട് സ്ഥാനമോഹികളുടെ അന്നം മുടക്കിയ ഈ കൂട്ടം  ഇപ്പോള്‍ ഏറെക്കുറെ അസ്തമയത്തിലാണ്.  

പര്‍ദ്ദക്കറുപ്പിലൊളിച്ചു വന്ന എന്‍റെ ആദ്യാനുരാഗം 


കോട്ടക്കല്‍ക്കാരന്‍ കുഞ്ഞുമൊയ്തീന്‍ കുട്ടി എഴുതി മോഹന്‍ സിതാര സംഗീതം ചെയ്തു ദാസേട്ടന്‍ പാടി അനശ്വരമാക്കിയ 'വര്‍ഷങ്ങള്‍ പോയതറിയാതെ'യിലെ 'ഇല കൊഴിയും ശിശിരത്തില്‍..' എന്ന പാട്ടോര്‍മയില്ലേ? 
അതിലെ എനിക്കേറെ പ്രിയപ്പെട്ട കുറച്ചു വരികളുണ്ട്: 
വര്‍ഷങ്ങള്‍ പോയാലും
ഇണ വേറെ വന്നാലും 
ആ ശിശിരം മായുമോ ഓര്‍മകളില്‍ 
മറക്കുവാനാകുമോ ആ ദിവ്യരാഗം 
ആദ്യാനുരാഗം ജന്മങ്ങളില്‍   

  ഇന്നും മറവിക്ക് വിട്ടു കൊടുക്കാന്‍ ഞാന്‍ മടിക്കുന്ന പ്രിയപ്പെട്ട ഓര്‍മ്മകളില്‍ ഒന്നാണ് എന്‍റെ ആദ്യാനുരാഗം. അറ്റമില്ലാത്ത ആഘോഷങ്ങളുടെ പ്രീഡിഗ്രീ കാലത്ത് അവിചാരിതമായി മൊട്ടിട്ട ഒരു മനോഹര പ്രണയം. കാമ്പസ് തുറന്നു തന്ന സ്വാതന്ത്ര്യത്തിന്‍റെ വാതായനങ്ങള്‍, അതിലൂടെ കാണുന്ന നിസ്സീമമായ ആകാശം, എല്ലാവരും പ്രായത്തിന്‍റെ തളിര്‍പ്പും തുടുപ്പും കാണിച്ചു പറന്നു നടക്കുന്നു. വേഷവിതാനങ്ങളില്‍ ഏറ്റവും മോഡേണ്‍ ആയതു മാത്രം അണിഞ്ഞു വരുന്ന പെണ്‍കുട്ടികള്‍. അടിമുടി ഒരേ ലൂസ് നില നിര്‍ത്തിയ ബെല്‍ ബോട്ടം പാന്റ്സും ഇറുകിയ ടീ ഷര്‍ട്ടുമിട്ടു ആണ്‍ വര്‍ഗം. എവിടെയും വിവിധങ്ങളായ വര്‍ണങ്ങളുടെ ഘോഷയാത്ര.

സയന്‍സ് ഗ്രൂപ്പ് എടുത്തു പ്രീഡിഗ്രീ ക്ലാസിലേക്ക് കാലെടുത്തു വെച്ചു,  എന്നും പ്രിയപ്പെട്ട ബാക്ക് ബെഞ്ചില്‍ സ്ഥാനം പിടിച്ച്  ഞാനിരുന്നു. ന്യൂട്ടന്‍റെയും കെപ്ലെറിന്‍റെയും  ചലന നിയമങ്ങളുമായി ഗഫൂര്‍ സര്‍, ആറ്റത്തിന്‍റെ ഘടനാവിശേഷവുമായി അനീഷ്‌ സര്‍, തവളയുടെ ചിത്രം വരച്ചു ബഷീര്‍ അഹമ്മദ് സര്‍, കിങ്ഡം  മൊനീറയുമായി അബൂബക്കര്‍ സര്‍ (അദ്ധേഹത്തിന്‍റെ ക്ലാസിലെ കാര്യമായ പണി സാര്‍ എത്ര വട്ടം 'ഈസ്‌ ന്റ്റ് ഇറ്റ്‌' പറയുന്നുണ്ട് എന്ന് വരക്കലായിരുന്നു), സിമ്പിള്‍ ഹാര്‍മോണിക് മോഷനുമായി പ്രിയപ്പെട്ട ഉമ്മു സുബൈദ മിസ്സ്‌ (ടീച്ചര്‍ ഈയിടെ തലപ്പാറ എന്‍ എച്ചില്‍ നടന്ന ബസ്സപകടത്തില്‍ പെട്ട് നമ്മെ വിട്ടു പോയി.....ഓര്‍മ്മകള്‍ക്ക് മുന്നില്‍ അശ്രുപൂക്കള്‍...)  അങ്ങനെയൊരുപാട് പേര്‍....ക്ലാസുകള്‍, പ്രാക്ടിക്കലുകള്‍...

   ഫസ്റ്റ് ഇയറില്‍ ക്ലാസിനകത്തായിരുന്നു കാര്യപ്പെട്ട കളി. പുറത്തു സെകന്റ് പ്രീഡിഗ്രിക്കാര്‍ റാഗ്ഗിംഗ് മാരണവുമായി കാത്തിരിക്കുന്നതിനാല്‍ അകത്തിരുന്നു ഞങ്ങള്‍ അര്‍മാദിച്ചു. പുറത്തിറങ്ങിയാല്‍ നേരെ നൂണ്‍  ഷോ കാണാന്‍ പോകുന്ന ഒരു ടീം തന്നെയുണ്ടായിരുന്നു ഞങ്ങളുടെ കൂടെ. ഇബ്രാഹിം, അലീഷ, ജലീല്‍, അസ്ലം  ഇവരൊക്കെ കൊളപ്പുറം സിനിസ്ക്രീന്‍ ടാക്കീസില്‍ പറ്റുള്ളവരായിരുന്നു. ടച്ച് മി ടച്ച്  മി, ലയനം, ദി അദര്‍ വുമന്‍, എ ടു  ഇസെഡ്... അങ്ങിനെ ഒരു പട്ടിക തന്നെയുണ്ട് കണ്ടു തീര്‍ത്ത ക്ലാസ്സിക് ആര്‍ട്ട് പടങ്ങളുടെ. പരപ്പനങ്ങാടി പല്ലവി, പ്രയാഗ്, ജയകേരള, തിരൂര്‍ സെന്‍ട്രല്‍, ഖയാം, അനുഗ്രഹ....ഞങ്ങളുടെ ഫസ്റ്റ് ഇയറിന്‍റെ സിംഹ ഭാഗവും ഹാജര്‍ രേഖപ്പെടുത്തിയ ഇടങ്ങളായിരുന്നു ഇതൊക്കെ. ഒന്നാം വര്‍ഷത്തെ റിസള്‍ട്ട് വന്നതോടെ ഏറെക്കുറെ 'നില്‍ക്കണോ പോണോ..' എന്ന സുപ്രധാനമായ തീരുമാനമെടുക്കാന്‍  സമയമായെന്ന്  എനിക്ക് ബോധ്യമായി. അതിലേക്കു പിന്നെ വരാം.

     ക്ലാസില്‍ കൂടെയുള്ള ഓരോരുത്തരെയും സാകൂതം വീക്ഷിക്കലായിരുന്നു കുറച്ചു ദിവസത്തെ കാര്യ പരിപാടി.  മടുപ്പ് തീര്‍ത്ത സ്കൂള്‍ യൂണിഫോമില്‍  നിന്നും ലഭിച്ച മോചനം എല്ലാവരും ശരിക്കും ആഘോഷിക്കുന്നു. ബോഡി ഫിറ്റും സ്ലിറ്റെഡ് ടോപ്പുള്ള ചുരിദാറുമൊക്കെയായി കാമ്പസ് കിളികള്‍ ഇങ്ങിനെ പറന്നു നടക്കുന്നു. അതിനിടയ്ക്ക് എന്‍റെ കണ്ണുകളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു പെണ്‍കുട്ടി ക്ലാസിലേക്ക് കയറി വന്നു. മെലിഞ്ഞു വെളുത്ത ഒരു സുന്ദരി. എന്നെ അമ്പരിപ്പിച്ചത് അവളുടെ വേഷമായിരുന്നു. ഇത്രയും നിറങ്ങള്‍ക്കിടയില്‍ ഒരു കറുത്ത പര്‍ദ്ദയും മഫ്തയും ധരിച്ചു അവള്‍ പെണ്‍കുട്ടികള്‍ ഇരിക്കുന്ന വരിയിലെ രണ്ടാമത്തെ ബെഞ്ചില്‍ ചെന്നിരുന്നു. ഞാന്‍ കുറെ നേരം അവളെ തന്നെ നോക്കിയിരുന്നു. എത്രയൊക്കെ കളര്‍ഫുള്‍ ആകാന്‍ പറ്റുമോ അത്രയ്ക്ക് വിചിത്രമായ വേഷങ്ങളില്‍ പെണ്‍കുട്ടികള്‍ മത്സരിച്ചെത്തുമ്പോള്‍ ഇവിടെയിതാ ഒരാള്‍ പര്‍ദ്ദക്കറുപ്പില്‍ സ്വയമൊളിപ്പിച്ചു എന്നെ കൊളുത്തി വലിക്കുന്നു!  



   ഇവള്‍ ഇനി വല്ല ബീവി ഫാമിലിയില്‍ നിന്നായിരിക്കുമോ?. (ബീവിമാരായ ഒന്നു രണ്ടെണ്ണം ആണ് കോളേജില്‍ അന്ന് ആണ്‍കുട്ടികളുടെ ഹൃദയമിടിപ്പ്‌ വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ 'അതിഭീകരമായി' അഴിഞ്ഞാടി യിരുന്നതെന്നത് വേറെ കാര്യം!)
അവളെക്കുറിച്ചുള്ള എന്‍റെ ആകാംക്ഷ എന്നെക്കൊണ്ടെത്തിച്ചത് കോളേജിന്‍റെ മൈനോറിറ്റി സെല്‍ സംഘടിപ്പിക്കുന്ന എന്ട്രന്‍സ് കോച്ചിംഗ് ക്ലാസിലേക്കാണ്. അവധി ദിവസങ്ങളില്‍ കോളേജില്‍ വെച്ചു തന്നെ നടത്തപ്പെടുന്ന ഈ ക്ലാസുകളില്‍ ഞാന്‍ ഫീസ്‌ കൊടുത്തു ചേര്‍ന്നത് ഡോക്ടറാകാനുള്ള പൂതി കൊണ്ടേ അല്ല. മറിച്ചു അവളും അതിനു ചേരുന്നുണ്ട്   എന്ന വാര്‍ത്ത   കേട്ടതിനാലാണ് (അതുകൊണ്ട് തന്നെ രണ്ടു കൊല്ലം കോച്ചിംഗിന് പോയിട്ടും മെഡിക്കല്‍ എന്ട്രന്‍സ് എന്ന 'മഹാസംഭവം' ഒരിക്കല്‍ പോലും ഞാന്‍ അപേക്ഷിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ല ഹേ....! പിന്നീട് ഇതേ എന്ട്രന്സിനു വേണ്ടി പഠിക്കുന്ന എന്‍റെ നല്ലപാതിയടക്കമുള്ള പത്തഞ്ഞൂറു  കുട്ടികളെ കെമിസ്ട്രി പഠിപ്പിക്കേണ്ടി വന്നു എന്നത് കാലം എന്നോട് ചെയ്ത പകരം വീട്ടലാവാം! ) 

     അങ്ങിനെ ശനിയും ഞായറും നടക്കുന്ന കോച്ചിംഗ് ക്ലാസ്സുകള്‍ എനിക്ക് അവളിലേക്കുള്ള ദൂരം കുറച്ചു കൊണ്ടു വന്നു. അവരുടെ ബെഞ്ചിന്‍റെ പിന്നിലായി അവസാന റോയില്‍ ഞാന്‍ സ്ഥിരമായി സീറ്റ്‌ റിസേര്‍വ് ചെയ്തു. ഇടവേളകളില്‍ കൊച്ചു കൊച്ചു വര്‍ത്തമാനങ്ങളുമായി ഞാന്‍ അവളുടെ മനസ്സിലേക്ക് പതിയെ പിടിച്ച് കയറി. 

  ഞങ്ങളുടെ കൂട്ട് അതീവ ദൃഡമായി വന്നു. പരസ്പരം പറയാതെ ഞങ്ങളില്‍ പ്രണയത്തിന്‍റെ നാമ്പുകള്‍ പൊട്ടി മുളച്ചു. എല്ലാത്തിനും സാക്ഷിയായി അവളുടെ സന്തത സഹചാരിയായി ഉണ്ടായിരുന്ന, പിന്നീട്  എന്‍റെയും  ഏറ്റവും അടുത്ത സ്നേഹിതയായി മാറിയ ഞങ്ങള്‍ക്കിടയിലെ സന്ദേശവാഹക ഹംസമായി ഒരാളും. പിന്നീടങ്ങോട്ട് റെഗുലര്‍ ക്ലാസുകളില്‍ പരമാവധി ഞാന്‍ ഹാജര്‍ രേഖപ്പെടുത്തി. അവള്‍ സ്ഥിരമായി ഇരുന്നിരുന്ന രണ്ടാം നിരയിലെ ബെഞ്ച് വിട്ടു എന്‍റെ ഇടതു വശത്തായി ബാക്ക് ബെഞ്ചില്‍ സ്ഥിര താമസമാക്കി. കുഞ്ഞു കുഞ്ഞു കടലാസുകളില്‍ എഴുതിവിടുന്ന കുറിപ്പുകള്‍ ബോറന്‍ ക്ലാസുകളെ പോലും നിദ്രാവിഹീനമാക്കി. ബാക്ക് ബെഞ്ചിലെ ഞങ്ങള്‍ രണ്ടു പേരുടെയും കലാപരിപാടികള്‍ കണ്ടു ഇടയ്ക്കിടെ ഫിസിക്സിന്‍റെ ആയിശുമ്മ മിസ്സ്‌ ചോക്ക് മിസൈലുകള്‍ തൊടുത്തു വിട്ടു. 
പിന്നീടങ്ങോട്ട് ബഷീറെഴുതിയ  പോലെ 'അനുരാഗത്തിന്‍റെ  ദിനങ്ങള്‍'  തന്നെയായിരുന്നു. കോളേജ് വിട്ടു കക്കാട് ഹൈവേ വരെയുള്ള വൈകുന്നേരത്തെ നടത്തങ്ങള്‍, ഒന്നിച്ചുള്ള കെമിസ്ട്രി പ്രാക്ടിക്കലുകള്‍, റെക്കോര്‍ഡ്‌ എഴുത്തുകള്‍, ബോട്ടണി പ്രൊജെക്ടിനു വേണ്ടി ഔഷധ ചെടികള്‍ തിരഞ്ഞുള്ള അലച്ചിലുകള്‍,  ഫിസിക്സ് പ്രൊജെക്ടിനു വേണ്ടി ഡിറ്റര്‍ജെന്റുകളുടെ കാപ്പിലറി ആക്ഷന്‍ കാണാനുള്ള പെടാപാടുകള്‍...

   ഇതിനിടെ കരണ്‍  ജോഹര്‍ സിനിമകളെ അനുസ്മരിപ്പിക്കുന്ന ഒരു ത്രികോണ പ്രണയത്തിനുള്ള സാധ്യത തീര്‍ത്തു എന്‍റെ സ്നേഹിതന്‍.    ഉറുദുവില്‍ 'റകീബ്' എന്ന്  വിശേഷിപ്പിക്കാറുള്ള 'പ്രണയത്തിലെ ശത്രു'വായി അവന്‍ എന്നെ അലോസരപ്പെടുത്തി.  പക്ഷെ അവള്‍ എനിക്കൊരു ബെര്‍ത്ത്‌ ഡേ കാര്‍ഡിലൂടെ അവളുടെ ഉള്ളെനിക്ക് കാണിച്ചു തന്നു. പിന്നീടങ്ങോട്ട് പ്രകടനപരതകളൊന്നുമില്ലാതെ ഒരു കൊച്ചരുവി  പോലെ ആദ്യാനുരാഗത്തിന്‍റെ  ഓളങ്ങള്‍ ഞങ്ങളെ തഴുകിയൊഴുകി. 

     പ്രണയമെങ്ങനെയാണ് നമ്മുടെ ശീലങ്ങളെ മാറ്റി മറിക്കുന്നതെന്നു ആദ്യാനുരാഗത്തില്‍ തന്നെ ഞാന്‍ പഠിച്ചു. അവളിലേക്കെന്നെ ആകര്‍ഷിച്ച ആദ്യഘടകം നിറങ്ങളുടെ ഈ പൂരപ്പറമ്പില്‍ യാതൊരു സങ്കോചവുമില്ലാതെ പര്‍ദ്ദയുടെ കറുപ്പണിഞ്ഞു അവള്‍ വന്നു എന്നതായിരുന്നു.  എന്നാല്‍ അത്ഭുതകരമായ ഒരു കാര്യം, ഞങ്ങള്‍ പരസ്പരം പ്രണയമറിയിച്ചതിനു ശേഷം ഒരിക്കല്‍ പോലും അവള്‍ പര്‍ദ്ദയിട്ട് എന്‍റെ മുന്നില്‍  വന്നില്ല, മറിച്ചു വര്‍ണങ്ങളുടെ ഏഴഴക്‌ വിടര്‍ത്തിയ പുത്തന്‍ വേഷങ്ങളില്‍ അവള്‍ നിറഞ്ഞു നിന്നു. അവള്‍ ആ പര്‍ദ്ദയണിഞ്ഞു ഒന്നു വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ വല്ലാതെ കൊതിച്ചു പോയെങ്കിലും...!

(ഓര്‍മയുടെ ഈ നീരൊഴുക്ക് അവസാനിക്കുന്നില്ല, സമയം കിട്ടുമ്പോള്‍ വീണ്ടും വരാം...ബാക്കി കഥകളുമായി ...ശുഭം! )

12 comments:

  1. പ്രിയ ഒറ്റമൈന... കുറെ കാലം ആയല്ലോ കണ്ടിട്ട്.. പിന്നെ പോസ്റ്റിനെ കുറിച്ച്.. ഇത് പോലുള്ള പോസ്റ്റുകള്‍ ഇട്ടു മനുഷ്യനെ വിഷമിപിക്കല്ലേ ഭായ്.. ആ ഓര്‍മ്മകള്‍ ഒക്കെ കെട്ടി പൂട്ടി എടുത്തു വെച്ചതായിരുന്നു.. ഇപ്പൊ എല്ലാം പൊടി തട്ടി എടുത്ത ഒരു പ്രതീതി.. ആ സുന്ദര ദിവസങ്ങള്‍ ...വളരെ വ്യത്യസ്തം ആയി വരച്ചു കാട്ടി.. ഓര്‍മകളുടെ കളിയോടങ്ങള്‍ തന്നു ആ നീരോഴുക്കില്‍ ഒപ്പം കൂട്ടിയതിനു നന്ദി

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട് ടാ... സത്യത്തില്‍ ഞാന്‍ അതൊന്നും ഇപ്പോള്‍ ഓര്‍ക്കാറില്ല ...അല്ലെങ്കില്‍ ഓര്‍ക്കാന്‍ ശ്രമിക്കാറില്ല...

    ReplyDelete
  3. പ്രിയ മൈന ഈ പോസ്റ്റ്‌ എന്നെ പോലയൂള്ള ഹതഭാഗ്യരുടെ ( കാരണം ഞങ്ങള്‍ പടിക്കുമ്പോഴേക്കും പ്രീഡിഗ്രീ മാറി +2 ആയിരുന്നു ) നഷ്ടബോധം വീണ്ടും കൂട്ടുന്നു. അതോടൊപ്പം തന്നെ കലാലയ ജീവിതത്തെ പറ്റിയുള്ള ഒരു പിടി മികച്ച ഓര്‍മകളും തരുന്നു നന്ദി ഒരായിരം നന്ദി .

    ReplyDelete
  4. വര്‍ണങ്ങളില്‍ നിറഞ്ഞാടിയ കോളേജ് കാലം അതിന്റെ മാനോഹാരിത ചോര്‍ന്നു പോകാതെ വായനക്കാരുടെ മുമ്പില്‍ നിവര്‍ത്തി വെച്ചിരിക്കുന്നു.
    വളരെ നന്നായിട്ടുണ്ട്.
    ക്രിസ്ത്യന്‍ കോളേജുകാരുടെ 'ജയ് 'നമ്പര്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.

    ReplyDelete
  5. @ മാഡ്, ദീപക്, മെയ്‌ ഫ്ലവര്‍:
    നന്ദി, ഇതിലെ വന്നു ഒരു തൂവല്‍ പൊഴിച്ച് പോയതിന്

    @ ഹാഷിര്‍:
    ഓര്‍മ്മകള്‍ മരിക്കില്ല ഹാഷിറെ, പഴകും തോറും വീര്യം കൂടും ഓര്‍മ്മകള്‍ക്കെന്നല്ലേ..., നമ്മളൊന്നിച്ചു അര്‍മാദിച്ചു തീര്‍ത്ത ആ ദിനങ്ങളെ ക്കുറിച്ചൊക്കെ ഒന്നെഴുതിഷ്ട്ടാ... ഫാസ്റ്റ് ഗ്രൂപിലെ പോക്രിത്തരങ്ങള്‍...

    @ ബഷീര്‍ക്കാ,
    നിങ്ങള്‍ ബ്ലോഗ്‌ തുടങ്ങുന്നതും കാത്തു ഞാന്‍ കുറെ ദിവസമായി ഇരിക്കുന്നുട്ടാ.....

    ReplyDelete
  6. നന്നായിട്ടുണ്ട്

    ReplyDelete
  7. സഹോദരാ നിങ്ങളെന്നെ വല്ലാതെ വശീകരിച്ചു കഴിഞ്ഞല്ലോ എഴുത്ത് കൊണ്ട്.. ഓര്‍മയുടെ താളുകള്‍ക്കിടയില്‍, എന്നെങ്കിലും ഒരിക്കല്‍ ഓര്‍ക്കാന്‍ വേണ്ടി തന്നെ ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്ന ഒരു പിടി ഹൃദ്യമായ ഓര്‍മകള്‍ അസൂയാവഹമായ ശൈലിയില്‍ വരച്ചു കാട്ടിയപ്പോള്‍ ഉള്ളം കിടുത്തു പോയി... അഭിനന്ദനങ്ങള്‍ സഹോദരാ ഒരായിരം അഭിനന്ദനങ്ങള്‍ ....

    ReplyDelete
  8. ഇതും വായിച്ചുട്ടോ..നന്നായിട്ടുണ്ട്. ഇനിയും എഴുതൂ...ആശംസകള്‍...

    ReplyDelete
  9. Ismail...onnum parayanilla.pazhaya manoharamaya nammude kalalayathilekk poyathu pole....

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...