ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Thursday 22 March 2012

അധരചിത്രങ്ങള്‍

   


   പവിഴാധരങ്ങള്‍ക്കിടയിലൂടെ  കാമനപൂത്ത രസമുകുളങ്ങളില്‍ നാവേറ്റപ്പോള്‍ പൂവുടലാകെ  പടര്‍ന്നു കയറിയ 
ഒരു വിദ്യുത് തരംഗത്തില്‍ അവളൊന്നുലഞ്ഞതായി തോന്നി.
 കോട വന്നു പൊതിഞ്ഞ ജനല്‍ ചില്ലിലൂടെ പുലരി കീറി വരുന്നതിന്‍റെ നേര്‍ത്ത വെട്ടം കാണാം. പാദം മുതല്‍ ശിരസ്സ്‌ വരെ തണുപ്പ് അരിച്ചു കയറിയതിനാല്‍ മരവിപ്പ് മാറ്റാന്‍ ഉടലിന്‍റെ ചൂട് പരസ്പരം പകര്‍ത്തി ഞങ്ങള്‍ കട്ടിപ്പുതപ്പിനുള്ളിലേക്ക് നൂണ്ടു കയറി.
മദിരാശിയിലെ ഈയൊരു ശിശിരം എനിക്കേറെ പ്രിയപ്പെട്ടതാവുന്നത്  മഞ്ഞു പൂത്തുനിന്ന കഴിഞ്ഞ പകലിലാണ്  അവിചാരിതമായി  ജാനറ്റ് ഒരു ഉഷ്ണമായി എന്നിലേക്ക് പടര്‍ന്നു കയറിയത്.

        മദിരാശി സെന്ട്രലിനു പുറത്തു അഡയാര്‍ ബ്രിഡ്ജ്  തുടങ്ങുന്നിടത്ത്  താഴെ ഒരു കരിങ്കല്‍ കുറ്റിയിലിരുന്നു റോഡിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്ന എന്‍റെ മുന്നിലൂടെ കമ്പിളിക്കുപ്പായത്തില്‍ പൊതിഞ്ഞ കുറെ ആണ്‍-പെണ്‍ രൂപങ്ങള്‍ നിരനിരയായി ജോഗ് ചെയ്തു നീങ്ങുന്നു. മിക്കവരും കോടമ്പാക്കത്തും  മദ്രാസിലും പരിസരത്തുമായി സിനിമാ ഭ്രാന്തു കേറി 
വര്‍ഷങ്ങള്‍ക്കു മുമ്പേ ചേക്കേറി പ്രതികൂലതകളോട് മല്ലടിച്ച് താരങ്ങളായവരും അവരുടെ 
സില്‍ബന്തികളും കുടുംബാംഗങ്ങളും ആണ്. അലസ ജീവിതത്തിന്‍റെ ദുര്‍മേദസ്സുകളെ
 ഉരുക്കിക്കളയാന്‍ അവരനുഭവിക്കുന്ന കഷ്ടപ്പാട് കണ്ടു എനിക്ക് ഉള്ളില്‍ ചിരി വന്നു. 
അവര്‍ക്ക് പിന്നില്‍ അനുസരണയോടെ മെല്ലെ നീങ്ങുന്ന ആഡംബര കാറുകളില്‍ നിന്നുമുള്ള
 മഞ്ഞ വെളിച്ചം പടര്‍ത്തിയ നിഴലുകള്‍ കൂറ്റന്‍ സത്വങ്ങളെപ്പോലെ അവര്‍ക്ക് മുമ്പേ 
പരന്നു നടക്കുന്നുണ്ടായിരുന്നു. ഡിസംബറിന്‍റെ കാഠിന്യം മുഴുവന്‍ അന്തരീക്ഷത്തില്‍ മൂടി നില്‍പ്പുണ്ട്. നിശ്വാസങ്ങള്‍ക്കൊപ്പം പുറത്തേക്കു വരുന്ന മഞ്ഞുപുകയില്‍ വിണ്ടു കീറിയ 
ചുണ്ടുകള്‍ എരിഞ്ഞു തുടങ്ങി. ശൈത്യം സൂചിമുന പോലെ ഓവര്‍കോട്ടിനകത്തേക്ക് 
കുത്തിയിറങ്ങുന്നു.
പതിയെ എണീറ്റ്‌ അല്പം മുന്നോട്ടു നടന്നു. എത്ര കൂട്ടിയുരസിയിട്ടും കൈകള്‍ ചോരയോട്ടം നിന്നു മരവിച്ച പോലെ കിടക്കുന്നു. മൈലാപ്പൂരിലേക്കും തിരുവണ്‍മിയൂരിലേക്കും വഴി കാണിക്കുന്ന കൂറ്റന്‍ സൈന്‍ ബോര്‍ഡിന്‍റെ കാലില്‍ ചാരിനിന്നു ഒരു സിഗററ്റിനു തീ കൊളുത്തിയപ്പോള്‍ അല്പം ആശ്വാസം തോന്നി.
റോഡിനപ്പുറം  കടന്നു വശത്തേക്കുള്ള  ചെറിയ റോഡിലേക്കിറങ്ങി  നടക്കുമ്പോള്‍ മുന്നില്‍
 പ്രത്യേകിച്ച്  ലകഷ്യമൊന്നുമുണ്ടായിരുന്നില്ല. നഗരത്തിന്‍റെ ആഡ്യഭാവം മാറി ചേരിയുടെ നേര്‍മുഖം കണ്ടു തുടങ്ങിയിരുന്നു.  ഇടുങ്ങി വരുന്ന റോഡിനിരുവശവും മതിലുകളെല്ലാം ശിവകാശിയില്‍ നിന്നും അച്ചടിച്ച്‌ വരുന്ന സിനിമാ പോസ്റ്ററുകളാല്‍ പൊതിഞ്ഞിരിക്കുന്നു. അവയില്‍  വിജ്രംഭിച്ചു നില്ക്കുന്ന പൌരുഷമുറ്റിയ താരസിംഹങ്ങളുടെ മൂല്യമറിയാതെ അതില്‍ പറ്റിയിരിക്കുന്ന വെന്ത മൈദയുടെ മണം പറ്റി ആടുകളും അങ്ങാടിപ്പശുക്കളും ഒരറ്റം മുതല്‍ അവ തിന്നു തീര്‍ക്കുന്നുമുണ്ട്. മണ്ണില്‍ തീര്‍ത്ത കുടിലുകള്‍ക്ക് മുന്നില്‍ ചാക്ക് വിരിച്ചു പപ്പടവും അരിമുറുക്കും കുടല്‍പൊരിയും പേരറിയാത്ത പലതരം പലഹാരങ്ങളും  ഉണക്കാന്‍ അരങ്ങൊരുക്കുന്ന തിരക്കിലാണ് പെണ്ണുങ്ങള്‍. മഞ്ഞു മാറി വെയില്‍ വെട്ടം കനത്തു വരാന്‍ സമയം ഒട്ടേറെയുണ്ടായിട്ടും ഈ മരം കോച്ചുന്ന തണുപ്പില്‍ ഒരു വോയില്‍ സാരി മാത്രം ചുറ്റി  അവര്‍  ജോലിയില്‍ മുഴുകുന്നത് കണ്ടപ്പോള്‍ അത്ഭുതം തോന്നി. ഉയരമുള്ള കമ്പെടുത്തു അതില്‍ കറുത്ത പോളിത്തീന്‍ കവര്‍ ചുറ്റി കാക്കകളെ വിരട്ടി ഓടിക്കാന്‍ കരിവീട്ടിയില്‍ കടഞ്ഞ ശരീരമുള്ള കൌമാരക്കാര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നു. തെറ്റാലി വെച്ച് കാക്കയ്ക്ക് നേരെ ഉന്നം പിടിക്കുന്ന കുളന്തകളും  ജമന്തിയും മുല്ലയും  നൂലില്‍ കോര്‍ത്ത്‌ കെട്ടുകളാക്കി നിലത്തു മുട്ടുകുത്തിയിരുന്നു കൊട്ടയിലാക്കുന്ന എണ്ണക്കറുപ്പില്‍ തിളങ്ങുന്ന അഴകാന തമിഴ് പെണ്കൊടികളും കണ്ണുകള്‍ക്ക്‌ ആശ്വാസമേകി.

"ഒരു സിഗററ്റ് തരോ.."

അപ്രതീക്ഷിതമായി വന്ന ആ കിളിമൊഴി കേട്ട് ഒരു നിമിഷം ഞാന്‍ സ്തബ്ധനായി. കാലങ്ങള്‍ക്കപ്പുറത്ത് നിന്നും എന്നെ തേടി വന്ന ഏറെ പരിചിതമായ ഒരു ശബ്ദം പോലെ അതെന്നില്‍ പ്രതിധ്വനിച്ചു. തിരിഞ്ഞു നോക്കിയ എന്‍റെ പിന്നില്‍ ഉടലാകെ തണുപ്പില്‍ വിറച്ചു ഒരു പെണ്‍കുട്ടി. വിറയ്ക്കുന്ന ചുണ്ടുകള്‍ അവള്‍ക്കു വിതുമ്പുന്ന ഒരു കൊച്ചുകുട്ടിയുടെ ഭാവം പകര്‍ന്നു. തലയില്‍ വെള്ളയും കറുപ്പും കലര്‍ന്ന നിറത്തോട് കൂടിയ കമ്പിളി തൊപ്പിയും മേലാകെ മൂടി ഒരു കടും ചുവപ്പ് സ്വെറ്ററും. കൈകള്‍ രണ്ടും പിണച്ചു വെച്ച് അവള്‍ ദയനീയമായി എന്നെ നോക്കുന്നു. ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിക്കാണണം, അവള്‍ മെല്ലെ  തല താഴ്ത്തി. 

"സോറി, ഐ ഷുഡ്ന്റ്റ് ആസ്ക്‌, മിസ്റ്റെയ്കന്‍ലി..............."

അവള്‍ ചമ്മലോടെ എന്നെ നോക്കി.   

" ഹേയ്... നോ പ്രോബ്ലം, യു ഡിസേര്‍വ് എ സിഗററ്റ് നൌ" 

പോക്കറ്റില്‍ നിന്ന്  ഒരു സിഗററ്റും ലൈറ്ററും എടുത്തു ഞാന്‍ അവള്‍ക്കു നീട്ടി. അവള്‍ സിഗററ്റ് ചുണ്ടില്‍ വെച്ച് കത്തിക്കുന്നത് കണ്ടപ്പോഴേ എനിക്ക് ചിരി വന്നു. അവളും എന്നെപ്പോലെ ഒരു "നീഡ്‌-ബെയ്സ്ഡ് സ്മോക്കര്‍' ആണെന്ന് എനിക്കുടനെ മനസ്സിലായി. തണുപ്പില്‍ വിറയ്ക്കുന്ന അവളുടെ കയ്യില്‍ കിടന്നു ലൈറ്റര്‍ നൃത്തമാടിയപ്പോള്‍ ഞാന്‍ തന്നെ ലിറ്റ്  ചെയ്തു സഹായിച്ചു. ആദ്യ പഫെടുത്തതും അവള്‍ കുര തുടങ്ങി. കണ്ണുകള്‍ ചുമന്നു തുടുത്തതോടെ ഞാന്‍ അവളെ റോഡില്‍ നിന്നും മാറിയുള്ള ഒരു കുഴല്‍ കിണറിന്‍റെ ഹാന്‍ഡ്‌ ലിവറില്‍ ചാരി നിര്‍ത്തി. 

"മലയാളി തന്നെയല്ലേ...?"

അവളുടെ ചോദ്യം എന്നില്‍ വീണ്ടും ചിരിയുണര്‍ത്തി.

"ഒരു സിഗററ്റ് തരോന്ന് ചോദിച്ചത് പിന്നെന്ത്യേ?

എന്‍റെ മറുചോദ്യം അവളുടെ മുഖത്തുള്ള പിരിമുറുക്കം കുറച്ചതായി തോന്നി.

"തണുത്തുറഞ്ഞു എന്‍റെ ശ്വാസം തന്നെ നിലച്ചേക്കുമോന്നു പേടിച്ചു പോയതോണ്ടാ സിഗററ്റ് ചോദിച്ചേ, അല്ലാതെ ഇത് പതിവില്ല"

"പതിവില്ലെന്നു ആദ്യവലി കണ്ടപ്പഴേ എനിക്ക് മനസ്സിലായി"

ചമ്മിയുള്ള അവളുടെ ചിരി എന്നെ വീണ്ടും കാലങ്ങള്‍ക്കപ്പുറം കാത്തിരുന്ന ആരെയോ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു തുടക്കക്കാരിയുടെ എല്ലാ പരിഭ്രമവും ഭാവഹാദികളോടെയുമുള്ള അവളുടെ സിഗററ്റ് വലി ഞാന്‍ മാറി നിന്ന് ആസ്വദിച്ചു. അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന മഞ്ഞിന്‍റെ കട്ടി ആവരണം തുളച്ചു കയറാനാകാതെ സിഗററ്റ് പുക അവള്‍ക്കും എനിക്കുമിടയില്‍ അനിശ്ചിതത്വത്തിന്‍റെ ചാരവലയങ്ങള്‍ തീര്‍ത്തു കൊണ്ടിരുന്നു. ധൂമ പടലങ്ങള്‍ക്കുള്ളിലൂടെ നിലം തൊടാതെ ഒഴുകി  മധുരസ്വപ്നങ്ങളില്‍ 
പതിവായി  വന്നണയാറുള്ള മാലാഖപ്പെണ്കുട്ടിയെപ്പോലെ അവള്‍ എന്റെ മുന്നില്‍  നിറഞ്ഞു നിന്നു. എന്റെ നോട്ടത്തിന്റെ മുനയേറ്റാവണം പരുങ്ങലോടെ അവള്‍ ഞങ്ങള്‍ക്കിടയില്‍ പുകയൂതിപ്പരത്തി എന്നെ അവളില്‍ നിന്നും മറയ്ക്കാന്‍ ഒരു പാഴ്ശ്രമം നടത്തി നോക്കി. ഞങ്ങളുടെ നിശ്വാസങ്ങള്‍ മഞ്ഞില്‍ കലര്‍ന്ന പുകയില്‍ അസ്ഥിരങ്ങളായ രൂപങ്ങള്‍ വരച്ചും അഴിച്ചും കൊണ്ടേയിരുന്നു. 


********************************
              മധുരയില്‍ നിന്നും കാരൈക്കുടിയിലേക്കുള്ള ബസ് യാത്ര ഒരു യുദ്ധഭൂമിയിലെന്ന പോലെ ശബ്ദമുഖരിതമായിരുന്നു. തലയില്‍ നിറയെ മുല്ലപ്പൂ ചൂടി ഇരകളെ തേടിയിറങ്ങിയ 
 'നിശാശലഭങ്ങളും' പണി കഴിഞ്ഞുമടങ്ങുന്ന ഫാക്ടറി  തൊഴിലാളികളും പുലര്‍ച്ചയ്ക്ക് 
തൊഴിലിടങ്ങളിലെത്തേണ്ട സര്‍ക്കാര്‍ ജീവനക്കാരും കപ്പടാമീശവെച്ച പോലീസുകാരുമെല്ലാം നിറഞ്ഞ  തമിഴ് പൊതുസമൂഹത്തിന്റെ പ്രാതിനിധ്യസ്വഭാവമുള്ള ഒരു സാമ്പിള് ‍ആയിരുന്നു ആ ബസിലെ ആള്‍കൂട്ടം. നേരം പുലര്ച്ചയോടടുത്തു തുടങ്ങുന്നതേയുള്ളൂ. ഓരോ സ്റ്റോപ്പുകളിലും അന്നത്തേക്കുള്ള പത്രക്കെട്ടുകള്‍ തരം  തിരിക്കുന്ന സ്കൂള്‍ കുട്ടികളെ കാണാം. രാത്രിയുടെ അവസാന യാമങ്ങളില്‍ ഗ്രാമവും  
നഗരവുമെല്ലാം സുഖസുഷുപ്തിയിലാണ്ടിരിക്കുമ്പോള്‍ ഇവര്‍ പാതി മുറിഞ്ഞ ഉറക്കത്തില്‍നിന്നും
 ഞെട്ടിയുണര്‍ന്നു  യൂണിഫോമും അണിഞ്ഞു സൈക്കിളില്‍ നഗരത്തിലേക്കെത്തി 
അന്നത്തെ പത്രക്കെട്ടിന്റെ വിഹിതവും ചുമന്നു ഗ്രാമ ഗ്രാമാന്തരങ്ങളിലേക്ക് ചവിട്ടിയെത്തുന്നു. മധ്യവര്‍ഗത്തിന്റെ പ്രഭാതകാപ്പിക്കൊപ്പം ഗേറ്റ് കടന്നു  പറന്നു വരുന്ന ചൂട് 
വാര്‍ത്തക്കെട്ടുകള്‍ക്ക് പിന്നില്‍ ഇങ്ങിനെയൊരു കൊച്ചുതൊഴിലാളി വര്‍ഗ്ഗത്തിന്റെ പാതിമുറിഞ്ഞ ഉറക്കിന്റെ ഉഷ്ണമുണ്ട്.
ഓരോ മൈല്‍ പിന്നിടുമ്പോഴും കുറഞ്ഞത്‌ ഒരു മൂന്നു അമ്പലങ്ങളെങ്കിലും പിന്നോട്ടോടിപ്പോകുന്നു. ടൌണുകളോട് ചേര്‍ന്നുള്ള ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ അതിരാവിലെ യാത്ര പുറപ്പെടുന്നവരുടെ ചെറിയ നിര കാണാം. തൊഴുതു കാണിക്ക വെച്ച് പുറപ്പെട്ടാലേ അവര്‍ക്ക് അന്നത്തെ ദിവസത്തിന് ഒരു ശുഭാരംഭം കിട്ടൂ. ഉത്സവത്തിനുള്ള ചമയമെന്ന പോലെ മാലകോര്‍ത്ത ഇലക്ട്രിക് ബള്‍ബുകള്‍ എല്ലാ കൊച്ചു അമ്പലത്തിന്റെയും കവാടത്തില്‍ മിന്നി തെളിയുന്നു.  ബസ്‌ സ്റ്റോപ്പുകളില്‍ ചാക്ക് വിരിച്ചു മൂടിപ്പുതച്ചുറങ്ങുന്ന തെരുവിന്റെ ബാല്യങ്ങളും അമ്മമാരും. മെല്ലെ തെളിഞ്ഞു വരുന്ന പുലര്‍വെട്ടത്തില്‍ അവരുടെ പേക്കോലങ്ങള്‍ പലര്‍ക്കും അപശകുനം പോലെ കാണപ്പെട്ടു. ഇത്തരം കാഴ്ചകള്‍ വരുമ്പോള്‍ ബസിനു മുന്‍വശത്ത് യാത്രക്കാര്‍ക്ക് അഭിമുഖമായി ഇരുനിരയിലും  തുറന്നു വെച്ചിട്ടുള്ള ടെലിവിഷന്‍  സെറ്റുകളില്‍ ‍ കാണിക്കുന്ന പഴയ സൂപ്പര്‍ സ്റ്റാര്‍ പടങ്ങളിലേക്ക് അവര്‍ കണ്ണുകളെ മാറ്റിപ്പിടിക്കും, അവനവന്റെ സ്വാര്‍ത്ഥതക്ക് നേരെ പുറം ലോകത്തെ നേര്‍കാഴ്ചകള് എയ്യുന്ന അമ്പുകളെ തടുക്കാന്‍ മായക്കാഴ്ച്ചകള്‍ക്ക്
കഴിയുമെന്ന  തിരിച്ചറിവായിരിക്കണം ഇത്തരം മുഖം തിരിക്കലുകള്‍ക്ക് പിന്നില്‍. 
ഇപ്പോള്‍ നീണ്ടു കിടക്കുന്ന ചോളവയലുകള്‍ക്ക് നടുവിലൂടെയാണ്‌ ബസിന്റെ ഞരങ്ങിയുള്ള പ്രയാണം. ബഹളങ്ങള്‍ ഏതാണ്ടവസാനിച്ചു പലരും മയക്കത്തിലേക്കു വീണു തുടങ്ങി. ഓഫീസ് ജോലികള്‍ക്ക് പോകുന്നവര്‍ മാത്രം മുഖം മുഷിയാതിരിക്കാന്‍  കണ്ണുകള്‍ ഉരുട്ടിപ്പിടിച്ചു ഉറക്കവുമായി മല്ലിട്ടിരിക്കുന്നു. മുല്ലപ്പൂഗന്ധം പരത്തിയിരുന്നവരൊക്കെയും പലപല ഇടത്താവളങ്ങളിലായി ഇറങ്ങി വിളക്ക് കാലുകളുടെ  മറപിടിച്ചു അപ്പുറം ഇരുട്ടിന്റെ സഖികളായി എപ്പോഴേ ഉള്‍വലിഞ്ഞു കഴിഞ്ഞിരുന്നു. പ്രഭാതത്തിന്റെ വരവറിയിച്ചു 
അമ്പലങ്ങളില്‍ നിന്നും പഴയ കോളാമ്പി സ്പീക്കറുകളിലൂടെ  വരുന്ന റിക്കാര്‍ഡ് ഭക്തി ഗാനങ്ങള്‍ 
കൊണ്ട് അന്തരീക്ഷം  ശബ്ദ മുഖരിതമായി തുടങ്ങി. 


                   കാരൈക്കുടി സ്റ്റാന്റിലേക്ക് ഒരു ഉലച്ചിലോടെ ബസ്‌ മുരണ്ടു കയറി നിന്നു. 
കയ്യില്‍ തൂക്കിയ തകരപ്പാത്രത്തില്‍ ചായയും നിറച്ചു തെരുവ് കച്ചവടക്കാര്‍ ബസിനു
ചുറ്റും പൊതിഞ്ഞിരിക്കുന്നു. അവര്‍ക്കിടയിലൂടെ നൂണ്ടിറങ്ങി ഒരു വിധത്തില്‍  ബാഗുമായി പുറത്തേക്കിറങ്ങി. പൊതുടാപ്പിലെ ക്ലോറിന്‍ കുത്തുന്ന വെള്ളത്തില്‍   ഒന്നു  മുഖം കഴുകിയതായി വരുത്തി ഞാന്‍ സ്റ്റാന്റിനു പുറത്തു കണ്ട  ഒരു രണ്ടാംകിട ലോഡ്ജിനെ ലകഷ്യമാക്കി  നടന്നു. മനം പുരട്ടുന്ന ദുര്‍ഗന്ധം എങ്ങും 
പടര്‍ന്നിരിക്കുന്നതിനിടയിലൂടെ തല്ലിപ്പൊളിഞ്ഞ ലോഡ്ജിന്റെ കുളിമുറിയില്‍ നിന്നും ഒരു വിധം കുളിച്ചു വേഗം പുറത്തേക്കു കടന്നു മെയിന്‍ റോഡിനപ്പുറം കണ്ട ഹോട്ടലില്‍  
കയറിയിരുന്നു. മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലുമൊക്കെയായി കുറെ വിഭവങ്ങളുടെ പേരെഴുതിയ ബോര്‍ഡ്‌ ചുവരില്‍ തൂങ്ങിയിരുന്നെങ്കിലും അതിലേക്കൊന്നും കണ്ണുപായിക്കാതെ തമിഴ്നാട്ടിലെത്തുമ്പോഴൊക്കെയും കഴിക്കാറുള്ള വടയും ചട്ടിണിയും ഓര്‍ഡര്‍ ചെയ്തു കാത്തിരുന്നു. കാത്തിരിപ്പിന്റെ നീളം കൂടിയതോടെ ചുറ്റുപാടും വന്നിരിക്കുന്നവരെ നിരീക്ഷിച്ചു വെറുതെ  
ഷെര്‍ലക്ക് ഹോംസ് കളിച്ചു അല്‍പ നേരം. നിരീക്ഷണത്തിന് 
വിധേയരായവരൊക്കെ പെണ് വര്‍ഗമായിപ്പോയതില്‍ ഷെര്‍ലക്ക് ഹോംസിനെ 
പഴിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്കും തോന്നി. തൊട്ടടുത്ത്‌ വന്നിരുന്ന ഒരു
മധ്യവയസ്കനോട് എന്റെ വരവിന്റെ ഉദ്ദേശം അറിയിക്കാനായി ഞാന്‍ മുരടനക്കി.  'സിക്രി' എന്ന് ചോദിച്ചതും അയാള്‍ എന്തോ അസഭ്യം കേട്ടത് പോലെ എന്നെ തന്നെ  തുറിച്ചു നോക്കി. അപകടം മണത്ത  ഞാന്‍ ഉടനെ ബാഗില്‍ നിന്നും ഒരു പേപ്പറെടുത്തു അയാള്‍ക്ക് നേരെ നീട്ടി. 

"സെന്‍ട്രല്‍ ഇലക്ട്രോ  കെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട്- കരൈക്കുടി"

ഇംഗ്ലീഷ് വായിക്കാനറിയാവുന്നതിന്റെ ഒരു ഗര്‍വ്വോടു കൂടി അയാള്‍ കടലാസില്‍ നിന്നും മുഖമുയര്‍ത്തി എന്റെ നേരെ നോക്കി. 

"ഇത് താനേ സിക്രി എന്ന് നീന്ക കൂപ്പിട്ടെ?"

"ആമ സാര്‍"

"അങ്കെ എതുക്ക്‌ വന്തെ"

വീട്ടില്‍ വിറക്  വെട്ടാനും തോട്ടപ്പണി എടുക്കാനും വരുന്ന 'അണ്ണാച്ചികളോട്' മാത്രം പറഞ്ഞു പഠിച്ച കൊഞ്ചം തമിഴേ എന്റെ നാക്കിലുള്ളൂ. എന്നാലും വിട്ടു കൊടുത്തില്ല.



"അങ്കെ ഒരു ഫ്രെണ്ടിരിക്ക് സാര്‍, അവര്‍ക്കാകെ കൂപ്പിട്ടു ഒരു മുഖ്യമാന വിഷയം സൊല്ലണം, 
അതുക്കാകെ വന്തത്‌ സാര്‍'" 


"സെരി,  ഇങ്കെ നിന്ന്‌ ഒരു ആട്ടോ പിടിച്ച് അളഗപ്പ ചെട്ട്യാര്‍ കാളേജെന്നു  ഡ്രൈവര്‍ക്കിട്ട് സൊല്ല്. അന്ത കാളേജിക്ക്  പക്കം താനേ ഇന്ത സിക്രി" 



"റൊമ്പ താങ്ക് യു സാര്‍"
  
തമിഴ്നാട്ടിലെത്തുമ്പോള്‍ എന്നെ കൊളുത്തിവലിക്കുന്ന രണ്ടിനങ്ങളാണ് ചമ്മന്തിയില്‍ കുതിര്‍ത്ത വടയും കുഞ്ഞു സ്റ്റീല്‍ ക്ലാസ്സില്‍ ചൂടോടെ കിട്ടുന്ന കട്ടിപ്പാല്‍ചായയും. 
ഈയൊരു കോമ്പിനേഷന്റെ രസവും നുകര്‍ന്ന് എന്നെ സഹായിച്ച ആ നല്ല മനുഷ്യനെ ഒന്നു കൂടി സാര്‍ എന്ന് നീട്ടിവിളിച്ചു നന്ദി പറഞ്ഞു ഞാന്‍ ഓട്ടോ സ്റ്റാന്റിലേക്ക്‌ നടന്നു. പുകച്ചു തുടങ്ങിയിരുന്ന സിഗരറ്റ് കുത്തിക്കെടുത്തി മുന്നിലുള്ള ഓട്ടോയിലേക്ക് കയറി:



"സിക്രി" 



ഡ്രൈവര്‍ എന്നെ തന്നെ തുറിച്ചു നോക്കിയതോടെ ഞാന്‍ പെട്ടെന്ന് സ്വബോധത്തിലേക്ക് മടങ്ങി വന്നു. 



"സോറി തമ്പീ, അളഗപ്പ ചെട്ട്യാര്‍ കാളേജ്" 



കീശയില്‍ കിടന്ന ഒരു മേന്തോള്‍ ച്യുയിംഗം നുണഞ്ഞു ഞാന്‍ സിഗററ്റ്  മണം ഇല്ലാതെയാക്കി. 
ഓര്‍മ്മകള്‍ വീണ്ടും ആ പഴയ മദിരാശിയിലെ മഞ്ഞില്‍ പൊതിഞ്ഞ ഡിസംബറിലേക്ക് മടങ്ങിപ്പോയി. 


*************************
  
                പല്‍ച്ചക്രങ്ങള്‍ ചേര്‍ത്തുവെച്ച പോലെയുള്ള വലിയ ഗേറ്റും കടന്നു മാനം ലകഷ്യമിട്ടു  വളരുന്ന അശോകമരങ്ങളുടെ നീണ്ട നിരയും പിന്നിട്ടു സിക്രിയുടെ വിശാലമായ ഡിപ്പാര്‍ട്ട്മെന്റല് കെട്ടിടത്തിന്റെ കോറിഡോറിലേക്ക് കയറി.  ചുമരില്‍ തൂക്കിയ സൂചകഫലകത്തില്‍   'ഇലക്ട്രോ കറ്റാലിസിസ് '  എന്നെഴുതിക്കാണിച്ചതു പ്രകാരം   നേരെ 
മൂന്നാം നിലയിലേക്ക് കയറി വശത്തേക്കു നടന്നു.  
 കാമ്പസിന്റെ ഇടനാഴികളെന്നും നമ്മെ പിന്നിട്ട വസന്തങ്ങളിലേക്ക് കൊളുത്തി വലിക്കും. 
അതിന്റെ നീണ്ടു കിടക്കുന്ന വിശാലത,  ഇടവിട്ടിടവിട്ട് വരുന്ന തൂണുകള്‍ക്കു മറവില്‍ നിന്ന് കുറുകുന്ന പ്രണയികളുടെ മര്‍മരങ്ങള്‍, അതിന്റെ പടിയില്‍ നിരയിട്ടിരുന്നു നേരമ്പോക്ക് പറയുന്ന സൌഹൃദക്കൂട്ടങ്ങളുടെ
 പൊട്ടിച്ചിരികള്‍,  മുഷിപ്പന്‍ ക്ലാസ്സുകളില്‍ മനം മടുത്തു ജനലഴികള്ക്കിടയിലൂടെ‍
 ഇടനാഴിയിലേക്ക്‌ മിഴിനട്ടിരിക്കുന്ന സുന്ദരികളുടെ അപ്രതീക്ഷിത  കടാക്ഷങ്ങള്‍,  ദ്വിഗന്തങ്ങളെ 
മുഴക്കിയും കടലേഴായിപ്പിരിച്ചും ഭൂമിയെ കിടുക്കിയും മുഷ്ട്ടി ചുരുട്ടി അന്തരീക്ഷത്തില്‍ 
വിപ്ലവ മുദ്രാവാക്യങ്ങളുയര്‍ത്തി ഇടനാഴികള്‍ നിറച്ചു വരുന്ന വിദ്യാര്‍ത്ഥി സമരങ്ങള്, തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ഒഴിവു സമയത്തു  ക്ലാസുകളില്‍ ഇടിച്ചു കയറി വോട്ടഭ്യര്ത‍ഥിച്ചു
 പ്രസംഗിക്കാന്‍  കോപ്പ് കൂട്ടി നടക്കുന്ന ഒരു പറ്റം ശുഭ്രവസ്ത്രധാരികളായ സ്ഥാനമോഹികളുടെ 
ഉലാത്തലുകള്‍, കോളേജ് ഡേ ആഘോഷങ്ങള്‍ക്കിടെ സീനിയേര്‍സിന്റെ തല്ലില്‍ നിന്നും
 രക്ഷപ്പെടാന്‍ ഓടിവരുന്ന ജൂനിയര്‍ കിടാങ്ങളുടെ ആര്ത്തനാദങ്ങള്,
 ‍പിന്നാലെ വരുന്നവരുടെ ആക്രോശങ്ങള്‍.....
ഇടനാഴികള്‍ക്ക് പറയാനുള്ള കഥകളെക്കുറിച്ചോര്‍ത്തു വന്നപ്പോഴേക്കും നീല പ്രതലത്തില്‍
 വെളുത്ത അക്ഷരങ്ങളില്‍ 'ഇലക്ട്രോ കറ്റാലിസിസ്' എന്നെഴുതിയ ബോര്‍ഡ്‌ 
പ്രത്യക്ഷപ്പെട്ടു. ലബോറട്ടറിയും ഡിമന്‍സ്ട്രേഷന്‍ ക്ലാസും ചേര്‍ന്ന ഒരു വലിയ ഹാള്‍.  അകത്തേക്ക് കയറിയപ്പോഴേക്കും രൂക്ഷമായ അമ്ലഗന്ധം 
നാസാരന്ധ്രങ്ങളെ എരിയിപ്പിച്ചു തുടങ്ങി. 
ലെഡ് ആസിഡ് ബാറ്ററികളുടെയും മഗ്നീഷ്യം  റിബ്ബണുകളുടെയും എണ്ണമറ്റ ലോഹ തകിടുകളുടെയും  കൂമ്പാരങ്ങള്‍ അവിടെയിവിടെയായി കൂട്ടിയിട്ടിരിക്കുന്നു.  അമ്മോണിയം ലവണങ്ങളുടെയും കാസ്റ്റിക് പൊട്ടാഷിന്റെയും ആലത്തിന്റെയും ബോട്ടിലുകള്‍ റാക്കില്‍ അടുക്കി വെച്ചിരിക്കുന്നതിനിടയിലൂടെ വര്‍ക്ക് ടേബിളില്‍ പല തരം രാസപരീക്ഷണങ്ങളില്‍ തിളച്ചു മറിയുന്ന ഗ്ളാസ് റിയാക്ടറുകള്‍ കാണാം . ചുവരില്‍ വിവിധങ്ങളായ ലോഹങ്ങളുടെ രാസഗുണങ്ങളും നിരോക്സീകരണ സ്വഭാവവും കാണിക്കുന്ന ചാര്‍ട്ടുകളും ചിത്രങ്ങളും. ഒപ്പം അലസ്സാണ്ട്രോ  വോള്‍ട്ടയുടെയും എഡിസന്റെയും മൈക്കള്‍ ഫാരഡെയുടെയും സര്‍  ഹംഫ്രി ഡേവിയുടെയും ഫ്രെയിം ചെയ്ത  ചിത്രങ്ങള്‍ കൃത്യമായ അകലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. പരീക്ഷണശാലയില്‍ ജീവിതം മുഴുവന്‍ ചിലവഴിച്ചു കണ്ണുകള്‍ പോലും നഷ്ട്ടപ്പെടുത്തിയ ഹംഫ്രിഡേവിയുടെ ത്യാഗത്തിന്റെ കഥകള്‍ എന്റെ മനസ്സിലേക്കൊരു നിമിഷം തികട്ടി വന്നു. 


"ഹേയ്.....................വാട്ട്  എ സര്‍പ്രൈസ് യാര്‍ ? "


ഹംഫ്രി ഡേവിയെ തന്നെ തുറിച്ചു നോക്കിക്കൊണ്ട് നിന്നിരുന്ന എന്റെ ചുമലില്‍ ഒരു തണുത്ത സ്പര്‍ശം വന്നു വീണു. ഒരു പഴയ ഡിസംബറില്‍ അഡയാര്‍ ബ്രിഡ്ജിന്റെ   ചുവട്ടില്‍ വെച്ച് ഞാനറിഞ്ഞ അതേ തണുപ്പ് എന്നിലേക്ക്‌ അരിച്ചു കയറി.  


"  അനിശ്ചിതത്വത്തിന്റെ തമോമേഖലകളിലൂടെ പിടിതരാതെ നീന്തിക്കളിക്കുന്ന പരകോടി ഇലക്ട്രോണുകളാല്‍ നിയന്ത്രിക്കപ്പെടുന്ന എണ്ണിപ്പെരുക്കാന്‍ കഴിയാത്തത്രയും ആറ്റങ്ങളാല്‍ രൂപാന്തരം കൊണ്ട ഈ അമ്ള-ക്ഷാര തന്മാത്രകള്‍ പടര്‍ത്തിവിട്ട ചാര വലയത്തിനുള്ളിലൂടെ തൂവെള്ള ഉടുപ്പുമിട്ട്‌  മധുരസ്വപ്നങ്ങളിലെന്ന പോലെ  ഒഴുകി വരുന്ന എന്റെ രസതന്ത്രജ്ഞേ...." 


"എന്താണെന്റെ കാല്പനികാ....."


മാലപ്പടക്കത്തിനു തിരിയിട്ട പോലെ പിന്നീടൊരു പൊട്ടിച്ചിരിയായിരുന്നു കുറെ നേരത്തേക്ക്.  രാസലായനികളുടെ കോപത്താല്‍ അങ്ങിങ്ങായി നിറഭേദങ്ങള്‍ വന്നു തുടങ്ങിയ വെളുത്ത ആപ്രണ്‍ അഴിച്ചു ചെയറില്‍ വിരിച്ച് അവള്‍ എന്നെയും കൂട്ടി ലാബിനു പുറത്തേക്കു നടന്നു. ഇടനാഴിയും കഴിഞ്ഞു കോണിയിറങ്ങി പുറത്തെ സിമന്റ് ബെഞ്ചിനു അടുത്തേക്ക്  
നടക്കുമ്പോഴും അവളുടെ ചിരി മുഴുവനായും അടങ്ങിയിരുന്നില്ല. ചിരിച്ചു കലങ്ങിയ
 കണ്ണുകള്‍ മങ്ങി വരുന്ന ഉച്ചവെയിലില്‍  കൂടുതല്‍  ചുവന്നു വന്നു.
കാമ്പസ് വിട്ടിറങ്ങാന്‍ തിരക്ക് കൂട്ടിയ എന്നെ അവള്‍ ബലമായി സിമന്റ് ബെഞ്ചിലേക്ക് പിടിച്ചിരുത്തി.


"എന്റെ ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ഡോ. വാസുദേവന്‍‌ സാര്‍ ഇപ്പൊ വരും. 
സാറിന് വര്‍ക്കിന്റെ അപ്ഡേറ്റ്  കൊടുത്തിട്ട് നമുക്ക് പുറത്തിറങ്ങാം" 


" എന്നാ ശരി, കാത്തു നോക്കാം" 


കാറ്റാടി മരത്തില്‍ നിന്നും പൊടിഞ്ഞു വീണ നൂലുപോലെയുള്ള അല്ലികള്‍
 താഴെ പച്ച  വിരിച്ചിരിക്കുന്നു. ചില അല്ലികള്‍ അവളുടെ മുടിയില്‍ വീണു 
ഒരു കിരീടം പോലെ കുത്തി നില്‍ക്കുന്നത് കണ്ടു എനിക്ക് ചിരി പൊട്ടി.  കാര്യം മനസ്സിലാവാതെ ചോദ്യഭാവത്തില്‍ പുരികം വളച്ചു എന്നെ തന്നെ നോക്കി നിന്ന  അവളെ ബെഞ്ചിലിരുത്തി മുടിയിഴകളില്‍ നിന്നും കാറ്റാടി തുണ്ടുകള്‍ ഓരോന്നായി ഞാന്‍ ഊരിയെടുത്തു കയ്യില്‍ കൊടുത്തു. എന്റെ ചുമലിലേക്ക് തലചായ്ച്ചു അവള്‍ വാസുദേവന്‍ സാറിന്റെ 
ക്ലാസിനെക്കുറിച്ചും ഫിലോസഫിയെക്കുറിച്ചുമൊക്കെ വാതോരാതെ പറഞ്ഞു 
കൊണ്ടിരുന്നു. കേട്ട് കേട്ട് ആ മഹാത്ഭുതത്തെ കാണാന്‍ ഞാനും മെയിന്‍ ഗേറ്റിന്റെ 
ഭാഗത്തേക്ക് തന്നെ ആകാംക്ഷയോടെ കണ്ണ് നട്ടിരുന്നു. 
ഒരു പോഷ് കാറില്‍ കോട്ടും സൂട്ടുമണിഞ്ഞു തലക്കനത്തോടെ കടന്നു 
വരുന്ന ഡോ.വാസുദേവന്‍ എന്ന ഇവളുടെ റോള്‍ മോഡലിനേയും കാത്തിരുന്ന
 എന്റെ കാഴ്ചയിലേക്ക് ഒരു  ഹെര്‍ക്കുലിസ് ഒരുവണ്ടി സൈക്കിളില്‍ മുഷിഞ്ഞ വേഷത്തില്‍  
മെലിഞ്ഞുണങ്ങിയ ഒരാള്‍ കടന്നു വരുന്നു. ഒരു വഴിപോക്കനെ കാണുമ്പോലെ 
നിര്‍വികാരനായി  അയാളെയും നോക്കി അവളുടെ ചുമലില്‍ ചാരിയിരുന്നിരുന്ന
 എന്നെ പൊടുന്നനെ തള്ളിമാറ്റി അവള് പിടഞ്ഞെണീറ്റു.


"ടാ, സാര്‍ വരുന്നു". 


ഒരു  ചില്ലുകൂടാരം തകര്‍ന്നമരുന്നതിന്റെ ശബ്ദം എവിടെ നിന്നോ എന്റെ കാതില്‍ പ്രതിധ്വനിച്ചു. ഒരു ജീനിയസ് ഉണ്ടാകുന്നതെങ്ങനെയെന്ന ചോദ്യത്തിന് എന്നിലുണ്ടായിരുന്ന 
ഉത്തരത്തെ  മായിച്ചു കളഞ്ഞു ഞാന്‍ അവരോടൊപ്പം കാബിനിലേക്ക്‌ നടന്നു. 


*********************

  കോളേജ് പഠനത്തിനു തമിഴ്നാട് തിരഞ്ഞെടുക്കേണ്ടി വരുന്ന കാമ്പസ് പ്രണയികളുടെ നഷ്ടവസന്തത്തെ നമുക്ക്  'ടീ ഗാര്‍ഡന്‍ എക്സ്പ്രസ്സ്‌' എന്ന് പേരിട്ടു വിളിക്കാം. പലര്‍ക്കും ചലിക്കുന്ന ഒരു തേയിലക്കാട് തന്നെയായിരുന്നു ഈ തീശകടം. പല കൂപ്പകളും പ്രണയകേളികളുടെ ബാഷ്പം പേറുന്ന  മണിയറകളും. 
 പണ്ട്  നീലഗിരിക്കുന്നുകളില്‍ തളിര്‍ക്കുന്ന തേയില നുള്ളി കെട്ടുകളാക്കി 
കൊച്ചിയിലെത്തിക്കാന്‍ ഓടിയിരുന്ന ഈ വണ്ടി പിന്നീടെപ്പോഴോ നാഗൂരടുത്ത്  കാരയ്ക്കല്‍ നിന്നും ട്രിച്ചി വഴി കൊച്ചിയിലേക്കുള്ള യാത്രാ വണ്ടിയായി  ഓട്ടം ആരംഭിച്ചതോടെയാണ് കാമ്പസ് 
കുമാരീ കുമാരന്മാരുടെ ഇഷ്ടസങ്കേതമായി മാറുന്നത്. വീക്കെന്റുകളില്‍  രാത്രി എട്ടിന് തിരുച്ചിറപ്പള്ളി 
ജംഗ്ഷനില്‍  'ടീ ഗാര്‍ഡന്‍' എത്തുന്നതോടെ  ജോഡി തിരിഞ്ഞു കാമുകഹൃദയങ്ങള്‍ ഒഴിഞ്ഞ
 മൂലകള്‍ തേടി കമ്പാര്‍ട്ട്മെന്റുകളില്‍ അലയുകയായി. 'സ്റ്റുഡന്റ്റ് ഒണ്‍ലി' ട്രെയിന്‍ എന്ന് തോന്നിപ്പിക്കുന്ന 
വിധം ഒരറ്റം മുതല്‍ മറ്റേയറ്റം വരെ കോളേജ് വിദ്യാര്‍ഥികള്‍ മാത്രമേ വാരാന്ത്യങ്ങളില്‍ കാണൂ. അത് കൊണ്ട് 
തന്നെ പൊതുജനത്തിന്റെ തുറിച്ചു നോട്ടങ്ങളും  സദാചാര പോലീസിന്റെ ശല്യപ്പെടുത്തലുകളുമില്ലാതെ 
ഒരു രാത്രി മുഴുവന് അനുഭൂതികളുടെ പാളങ്ങളിലൂടെ അവര്‍ അധരങ്ങളോടിച്ചു കളിച്ച് പുലരുമ്പോള്‍ 
ഒന്നും സംഭവിക്കാത്ത പോലെ എറണാകുളം ജംഗ്ഷന്റെ തിരക്കിലേക്ക് ഒറ്റ തിരിഞ്ഞ് അലിഞ്ഞു ചേരുന്നു.


       ചെന്നൈ സെന്‍ട്രലില്‍ നിന്നും ബസില്‍ ഈറോഡ് സ്റ്റേഷനിലേക്ക് ഞാനെത്തുമ്പോള്‍ രാത്രി 
പത്തോടടുത്തിരുന്നു. ട്രിച്ചിയില്‍ നിന്നും വന്നു കൊണ്ടിരിക്കുന്ന ടീ ഗാര്‍ഡന്‍ എക്സ്പ്രസ്സ്‌  ലക്‌ഷ്യം  വെച്ചുള്ള കാത്തിരിപ്പിന് ഇനിയും ഒരു മണിക്കൂറിന്റെ ആയുസ്സ് കൂടിയുണ്ട്.  
ട്രിച്ചിയില്‍ നിന്ന് കയറുന്നതിനു മുമ്പ് അവള്‍ വിളിച്ച് ഞാന്‍ ഈറോട്ടേക്ക് പുറപ്പെട്ടു 
എന്ന് ഉറപ്പു വരുത്തിയിരുന്നു. ടീ ഗാര്‍ഡന്‍ നല്‍കുന്ന സുരക്ഷിതത്വത്തില്‍ എല്ലാം മറന്നു ഒരു രാത്രി മുഴുവന്‍  മനസ്സറിഞ്ഞു സ്വപ്‌നങ്ങള്‍  പങ്കിടാന്‍ തപിക്കുന്ന ഉള്ളുമായി ഞാന്‍
 സിമെന്റ് ബെഞ്ചില്‍ ചാരിയിരുന്നു. പ്ലാറ്റ്ഫോമില് വേളാങ്കണ്ണി മാതാവിന്റെ പള്ളിയില്‍ 
പോവാന്‍ട്രിച്ചിയിലേക്കുള്ള ട്രെയിന്‍ കാത്തിരിക്കുന്ന 
കത്തോലിക്കരായ കുറെ കുടുംബങ്ങള്‍ ഭാണ്‍ഡക്കെട്ടുകളുമായി കലപില കൂട്ടിയിരിക്കുന്നുണ്ട്. അവരുടെ 
കുഞ്ഞുമക്കള്‍ എന്റെ മുന്നിലൂടെ കുസൃതി നിറഞ്ഞ ചേഷ്ടകളോടെ ഓടിക്കളിക്കുന്നു. ചിന്ത മുഴുവന്‍ അവളുമായി അന്ന് പങ്കിടാന്‍ പോകുന്ന ആ യാത്രയെക്കുറിച്ചായതിനാല് എനിക്കാ കുഞ്ഞുങ്ങളെ 
ശ്രദ്ധിക്കാന്‍ പോലും കഴിഞ്ഞില്ല. ട്രാക്കുകളിലൂടെ ഓലിയിട്ടു ഒരു കൂട്ടം പട്ടികള്‍ ഓടിപ്പോയി. പിന്നാലെ 
ആര്‍ത്തു വിളിച്ചോടാന്‍ തുനിഞ്ഞ കുട്ടികളെ തള്ളമാര്‍ ഒറ്റക്കയ്യില്‍ തൂക്കിയെടുത്തു  കൂട്ടിവെച്ച  
ഭാണ്‍ഡക്കെട്ടുകളിലേക്കെറിഞ്ഞു കണക്കിന് ചീത്ത വിളിച്ചു. കുഞ്ഞുങ്ങളുടെ കൂട്ടക്കരച്ചില്‍ ഉയര്‍ന്നതോടെ 
ഞാന്‍ കുറച്ചപ്പുറം മാറിയുള്ള ബുക്ക്‌ ഷോപ്പിലേക്ക് ഉള്‍വലിഞ്ഞു. സെല്‍ ഫോണ്‍ അടിച്ചതോടെ പുറത്തിറങ്ങി
ശബ്ദം കുറഞ്ഞ ഭാഗത്തേക്ക് മാറി നിന്ന് ചെവിയോടെ ചേര്‍ത്ത് വെച്ചു. 


"നീയെത്തിയോ.....?"


അവളുടെ ശബ്ദം അപ്പോള്‍ കടന്നു വന്ന ഒരു ചരക്കുവണ്ടിയുടെ ചൂളംവിളിക്കിടയില്‍
 മുങ്ങിപ്പോയെങ്കിലും ഞാനൂഹിച്ചു മറുപടി പറഞ്ഞു. 


"ഞാന്‍ ഈറോഡ് സ്റ്റേഷനില് ഇരിപ്പുണ്ട്. നമ്മുടെ സ്വപ്നപേടകം എവിടെയെത്തി?" 


പുറത്തെ ശബ്ദം കനത്തതോടെ ഫോണുമായി ഞാന്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്കുള്ള വിശ്രമമുറിയിലേക്ക് കയറി. ‍ 


"കൊടുമുടി വിട്ടതേയുള്ളൂ, അവിടെയെത്തിയാ ജനറലിലേക്ക് നിന്റെ കൂടെ മാറിക്കയറാം. ഇപ്പൊ ഞാന്‍ ലേഡീസിലാ  ഉള്ളേ. നീ എന്തെടുക്കുവാ?"


"ചുമ്മാ നിന്നേം ഓര്‍ത്തിരിക്കുന്നു. വേറെന്തു ചെയ്യാന്‍"


ഞാന്‍ വിശ്രമമുറിയിലെ ഒരൊഴിഞ്ഞ കസേരയിലേക്കമര്‍ന്നു .


"ഇന്ന് സിഗററ്റൊന്നുമില്ലേ തിന്നു തീര്‍ക്കാന്‍"   


അവളുടെ ശബ്ദത്തില്‍ ആ പഴയ മദിരാശി ശിശിരത്തിന്റെ മധുരമുണ്ടെന്നു തോന്നി അത് ചോദിക്കുമ്പോള്‍.


"എന്തിനാണാവോ, പണ്ടത്തെപ്പോലെ കടം വാങ്ങി പുകച്ചു കുരയ്ക്കാനാണോ?"


"പോടാ" 


അപ്പുറത്ത് നിന്നും കൊലുസിളകിയ പോലൊരു ചിരി മുഴങ്ങി. 


"എന്തായാലും ഇന്ന് സിഗരറ്റ് തിന്നു വിശപ്പ്‌ തീര്‍ക്കാനുദ്ധേശമില്ല "    


"പിന്നെ...??"


ആകാംക്ഷയില്‍ പൊതിഞ്ഞ അവളുടെ ചോദ്യം കേട്ടു ഞാന്‍ ഊറിച്ചിരിച്ചു.


"പറയാം, നമ്മുടെ തേയിലത്തോട്ടം ഒന്നിങ്ങു വന്നണഞ്ഞോട്ടേ ശാസ്ത്രജ്ഞ്ഞേ"  


"മനസ്സിലിരിപ്പ് അവിടെത്തന്നെ വെച്ചോട്ടാ.... പാളത്തിലേക്കുന്തിയിടും  ഹാ..." 


അവള്‍ പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ റേഞ്ച് പോയ പോലെ ശബ്ദം മുറിഞ്ഞു മുറിഞ്ഞു ഒന്നും കേള്‍ക്കാതെയായി. ഞാന്‍ ഫോണ്‍ കട്ട് ചെയ്തു വിശ്രമമുറിയില്‍ നിന്നും പുറത്തു
കടന്നു അടുത്തു കണ്ട ഒരു ടീ സ്റ്റാളിന് പുറത്തെ സ്റ്റൂളിലേക്കിരുന്നു. എതിര്‍വശത്തെ പ്ലാറ്റ്ഫോമില്‍ വന്നു 
ചേര്‍ന്ന ഒരു യാത്രാ വണ്ടിയുടെ വാതിലിനടുത്ത് പുറത്തേക്കു കാലിറക്കിയിട്ട് കളി പറഞ്ഞിരിക്കുന്ന ഒരു കൂട്ടം വെറുതെ കൈ വീശിക്കാണിക്കുന്നു. 
യാന്ത്രികമായി ഞാനും തിരിച്ചു കൈ ഉയര്‍ത്തി വീശി. 
അവര്‍ ആരവമുയര്‍ത്തി വീണ്ടും അവരുടേതായ ലോകത്തിലേക്ക്‌ ചുരുങ്ങി.  
ഞാന്‍ കയ്യിലിരുന്ന പേപ്പര്‍ ഗ്ലാസ്‌ തറയിലിട്ടരച്ചു എഴുന്നേറ്റു. പത്തുമണിയാവാന്‍  ഇനിയും അല്‍പനേരം കൂടി ബാക്കി കിടക്കുന്നു. ടീ ഗാര്‍ഡന്റെ വരവറിയിക്കുന്ന അറിയിപ്പും കാത്തു ഞാന്‍ വീണ്ടും ബുക്ക്‌ ഷോപ്പിലേക്ക് കയറി. അനാകര്‍ഷകമായ ചട്ടയില്‍ 
അരവിന്ദ്  അഡിഗയുടെ 'ലാസ്റ്റ് മാന്‍ ഇന്‍ ടവര്‍'  മുന്നില്‍ തന്നെ കിടക്കുന്നു. 
 അതിന്റെ പേര് തന്നെ വായിച്ചെടുക്കാന്‍  ഏറെ പണിപ്പെടേണ്ടിവന്നു. 
 അത്രയ്ക്ക് അരോചകമാണ് അതിന്റെ ഫ്രന്റ് കവര്‍ ലേ ഔട്ട്‌. 
അത് ചെയ്തവനെ പ്രാകിക്കൊണ്ട് ഞാന്‍ ഉള്ളിലേക്ക് നടന്നു.  അപ്പുറം  ഒരു ചെറിയ പുസ്തകം
അതിന്റെ ചട്ടയില്‍ നല്‍കിയ ഐശ്വര്യം  സ്ഫുരിക്കുന്ന തമിഴ് പെണ്‍കൊടിയുടെ മുഖച്ചിത്രത്താല്‍ ‍ പെട്ടെന്ന് കണ്ണുകളെ വശീകരിച്ചു. തമിഴ് വായിക്കാനറിയില്ലെങ്കിലും സല്‍മയെന്ന  തമിഴ് കവിതാനഭസ്സിലെ ആ  പുതുനക്ഷത്രത്തെ പെട്ടെന്ന് തിരിച്ചറിഞ്ഞു.
 ഒരു കൌതുകത്തോടെ അതെടുത്തു വെറുതെ മറിച്ചു നോക്കുന്നതിനിടെ ഷോപ്പിനു മുന്നിലൂടെ പ്ലാറ്റ്ഫോം നിറഞ്ഞു  പതിവില്ലാത്ത വിധം 
ആര്‍ പി എഫിലെ പോലീസുകാര്‍ ദ്രുതഗതിയില് നടക്കുന്നത് കണ്ടതോടെ സല്മയെ തല്‍സ്ഥാനത്തു തന്നെ 
അടച്ചു വെച്ച് ഞാന്‍ പ്ലാറ്റ്ഫോമിലേക്കിറങ്ങി വല്ല പോക്കറ്റടിക്കാരനും മുന്നിലോടിപ്പോകുന്നുണ്ടോ എന്ന് എത്തി നോക്കി. ഒന്നും വ്യക്തമാകുന്നുണ്ടായിരുന്നില്ല. അകലേക്ക്‌ തന്നെ ഉറ്റുനോക്കി ആള്‍ക്കൂട്ടത്തില്‍  നിന്നിരുന്ന എന്നെയടക്കം ഒട്ടേറെ പേരെ  വശത്തേക്ക് തള്ളി മാറ്റി 
പോലീസുകാര്‍ വിസില്‍ മുഴക്കിക്കൊണ്ട്  പ്ലാറ്റ് ഫോം വിട്ടിറങ്ങി ട്രാക്കിനിരുവശത്തേക്കും മാറി മുന്നോട്ടോടുന്നത്‌ കണ്ടതോടെ കാര്യമായെന്തോ സംഭവിച്ചിട്ടുണ്ടെന്ന്  തോന്നി. 
വല്ലവനും ഒരു രൂപ നാണയം  മുടക്കി ബോംബു ഭീഷണി മുഴക്കിയോ എന്ന സന്ദേഹവുമായി  
ഞാനും  ആള്‍ക്കൂട്ടത്തോടൊപ്പം ട്രാക്കിലൂടെ മുന്നോട്ടോടി. ട്രാക്കിലങ്ങോളം പതിയിരിക്കുന്ന എലികളെ ചവിട്ടിയും ഭക്ഷണാവശിഷ്ടങ്ങളില് പരതി നടക്കുന്ന ചാവാലി പട്ടികളെ തലോടിയും 
ഓട്ടം തുടര്‍ന്ന് കൊണ്ടേയിരുന്നു. മുക്കാല്‍ മൈലോളം മുന്നോട്ടെത്തിയതോടെ ഒട്ടും 
വെട്ടമില്ലാതായിക്കഴിഞ്ഞു ട്രാക്കും പരിസരവും. മുന്നിലോടുന്നവന്റെ ഒഴുക്കിനനുസരിച്ചായി പിന്നീടുള്ള
പ്രയാണം. അകലെ പിടിച്ചിട്ടിരിക്കുന്ന ഏതോ ഒരു വണ്ടിയുടെ ഒറ്റക്കണ്ണന്‍ വെട്ടം 
കണ്ണിലേക്കെത്തിത്തുടങ്ങിയതോടെ ഓട്ടത്തിന്റെ വേഗത കൂട്ടി. പാളത്തിന്റെ വശത്ത് മണ്ണില്‍ ഉറപ്പിച്ചു 
നിര്‍ത്തിയ  ഒരു ലോഹക്കുറ്റിയില്‍ ചെറുവിരലിടിച്ചു മുറിഞ്ഞ് കടുത്ത വേദന തുടങ്ങിയിട്ടും 
ശ്രദ്ധിക്കാന്‍ നിന്നില്ല. ബോഗി വിട്ടിറങ്ങിയ യാത്രക്കാര്‍ വണ്ടിയുടെ പിന്നറ്റവും കഴിഞ്ഞു 
ഏറെ ദൂരെയായി പാളത്തിന്റെ ഒരു വശത്തായി തടിച്ചു കൂടി നില്‍ക്കുന്നത് കാണാം. ഓടിയെത്തി 
ആള്‍ക്കുട്ടത്തിലൂടെ തുളച്ചു കയറി മുന്നോട്ടു നീങ്ങിയ എന്റെ കണ്ണില്‍  'കാരയ്ക്കല്‍-എറണാകുളം' എന്നെഴുതി കമ്പാര്‍ട്ട്മെന്റിന്റെ ചുവരില്‍ പതിച്ച നരച്ച മഞ്ഞയിലുള്ള ബോര്‍ഡ് 
ഒരു പാട് തവണ  ഒരു തിരച്ചിത്രത്തിലെ റീലുകള്‍  പോലെ വേഗത്തില് ‍പിന്നോട്ട്   മിന്നി 
മറഞ്ഞുകൊണ്ടിരുന്നു. വണ്ടിയുടെ മുഴുനീളവും പിന്നിട്ടു പാളത്തിനപ്പുറം അല്പം താഴെയായുള്ള
 കുറ്റിക്കാടിനടുത്തേക്ക് ഒരു അഭ്യാസിയെപ്പോലെ ഞാന്‍ നൂണ്ടിറങ്ങി. 
സെര്‍ച്ച് ലൈറ്റുകളുമായി 
വട്ടമിട്ടു നില്‍ക്കുന്ന പോലീസുകാര്‍ക്കിടയിലൂടെ പാളി നോക്കിയ എന്റെ കണ്ണുകളിലേക്ക്  ഒരു ശിശിരമാകെ 
മൂടി നിന്ന മഞ്ഞുപാളികള്‍ ഒന്നിച്ചുരുകി ഒരു മലവെള്ളപ്പാച്ചിലായി
ഇരച്ചു വന്നു. ഞാനും എന്റെ പ്രണയവും ഉറഞ്ഞുറഞ്ഞു ഒരു ശില പോലെയായി മാറി ആ 
ഒഴുക്കിലും ഒട്ടും കുളിരറിയാതെ തരിച്ചു നിന്നു.  ചുറ്റും ഒരുപാട് ഒറ്റക്കയ്യന്മാര്‍ വികൃതമായ ചലനങ്ങളുമായി  നൃത്തം  ചെയ്യുന്നതായി തോന്നി. ഒരശരീരി പോലെ അവളവസാനം ഫോണില്‍ മൊഴിഞ്ഞ വാക്കുകള്‍ എനിക്ക് ചുറ്റും പ്രതിധ്വനിച്ചു കൊണ്ടേയിരുന്നു. 


"പാളത്തിലേക്കുന്തിയിടും ഹാ...." 


***********************************

30 comments:

  1. ഗംഭീരം! അതി ഗംഭീരം!!!!!!
    കഥയില്‍ അങ്ങനെ ലയിച്ചു പോയി, പരിരസരം മറന്നു ഞാന്‍ വായിച്ചു. അപ്രതീക്ഷിതമായ ക്ലൈമാക്സ്!!!!

    സുഹൃത്തേ, ഈ മനോഹരമായ കഥക്ക് തരാന്‍ നന്ദി വാക്കുകള്‍ മാത്രം.

    ReplyDelete
    Replies
    1. നന്ദി, ഇതിലെ വന്നു പോയതിന്

      Delete
  2. ഇസ്മായില്‍, വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം...

    നേരിട്ട് കാണുന്നത് പോലെ...

    Keep it up!!

    ReplyDelete
  3. Super Ismail.

    Very nice content. Good rendering.

    MGBU

    ReplyDelete
    Replies
    1. നന്ദി ജസ്റ്റിന്‍ സാര്‍ വായനക്കും വന്നത് അടയാളപ്പെടുത്തിയതിനും. 'സൈകതം' മനോഹരമായി മുന്നോട്ടു പോകുന്നതില്‍ ഏറെ സന്തോഷം. 'സൈകതം' ബ്ലോഗ്‌ അവസാനിപ്പിച്ചോ? ഹോം പേജില്‍ ബ്ലോഗ്‌ ടാബ് കാണാനില്ല!

      Delete
  4. മനോഹരമായിരിക്കുന്നു......നന്ദി

    ReplyDelete
  5. Replies
    1. നന്ദി സതീഷ്‌, 'വാക്കില്‍' എല്ലാവരും വീണ്ടും സജീവമാകുന്നുണ്ട്. സതീഷും എത്തുമല്ലോ

      Delete
  6. മനോഹരം..
    നന്ദി..

    ReplyDelete
    Replies
    1. നന്ദി മനോജ്‌.. ഇവിടെ വരെ വന്നതിനും ഇതെടുത്തു എഫ് ബിയില്‍ കൊണ്ട് പോയതിനും..

      Delete
  7. ഗുഡ്, വെരി ഗുഡ്

    ReplyDelete
  8. കൊള്ളാം നൈസ്

    ReplyDelete
  9. ഒരുപാട് ഇഷ്ടപ്പെട്ടു നല്ല അവതരണം..

    ReplyDelete
  10. മികച്ച രചന.... നല്ല ക്രാഫ്റ്റിന്റെ സൗന്ദര്യമുള്ള ഒരു കഥ വായിച്ചു.

    ReplyDelete
  11. valiya ezhuthukarannayi , vayichappol ,ov vijayane ormavannu .

    ReplyDelete
  12. Ismail,

    Awesome depiction..!!!

    "ബസ്‌ സ്റ്റോപ്പുകളില്‍ ചാക്ക് വിരിച്ചു മൂടിപ്പുതച്ചുറങ്ങുന്ന തെരുവിന്റെ ബാല്യങ്ങളും അമ്മമാരും. മെല്ലെ തെളിഞ്ഞു വരുന്ന പുലര്‍വെട്ടത്തില്‍ അവരുടെ പേക്കോലങ്ങള്‍ പലര്‍ക്കും അപശകുനം പോലെ കാണപ്പെട്ടു. ഇത്തരം കാഴ്ചകള്‍ വരുമ്പോള്‍ ബസിനു മുന്‍വശത്ത് യാത്രക്കാര്‍ക്ക് അഭിമുഖമായി ഇരുനിരയിലും തുറന്നു വെച്ചിട്ടുള്ള ടെലിവിഷന്‍ സെറ്റുകളില്‍ ‍ കാണിക്കുന്ന പഴയ സൂപ്പര്‍ സ്റ്റാര്‍ പടങ്ങളിലേക്ക് അവര്‍ കണ്ണുകളെ മാറ്റിപ്പിടിക്കും, അവനവന്റെ സ്വാര്‍ത്ഥതക്ക് നേരെ പുറം ലോകത്തെ നേര്‍കാഴ്ചകള് എയ്യുന്ന അമ്പുകളെ തടുക്കാന്‍ മായക്കാഴ്ച്ചകള്‍ക്ക്
    കഴിയുമെന്ന തിരിച്ചറിവായിരിക്കണം ഇത്തരം മുഖം തിരിക്കലുകള്‍ക്ക് പിന്നില്‍" "അകത്തേക്ക് കയറിയപ്പോഴേക്കും രൂക്ഷമായ അമ്ലഗന്ധം
    നാസാരന്ധ്രങ്ങളെ എരിയിപ്പിച്ചു തുടങ്ങി.ലെഡ് ആസിഡ് ബാറ്ററികളുടെയും മഗ്നീഷ്യം റിബ്ബണുകളുടെയും എണ്ണമറ്റ ലോഹ തകിടുകളുടെയും കൂമ്പാരങ്ങള്‍ അവിടെയിവിടെയായി കൂട്ടിയിട്ടിരിക്കുന്നു.അമ്മോണിയം ലവണങ്ങളുടെയും കാസ്റ്റിക് പൊട്ടാഷിന്റെയും ആലത്തിന്റെയും ബോട്ടിലുകള്‍ റാക്കില്‍ അടുക്കി വെച്ചിരിക്കുന്നതിനിടയിലൂടെ വര്‍ക്ക് ടേബിളില്‍ പല തരം രാസപരീക്ഷണങ്ങളില്‍ തിളച്ചു മറിയുന്ന ഗ്ളാസ് റിയാക്ടറുകള്‍ കാണാം"

    It felt like a journey over the places you mentioned at the story. Keep Blogging.

    ReplyDelete
    Replies
    1. Rashi, thanks for your kind reading and comment, pennu ketti vannaalum blogilokke varaan samayamundaakkane..........

      Delete
  13. SUNIL MS (Koottam.com)29 March 2012 at 17:15

    ഇസ്മായിലിന്‍റെ രചനകള്‍ ഗഹനമായ വായനയ്ക്കും പഠനത്തിനും ഉതകുന്നവയാണ്. ഭാഷയുടെ ഏറ്റവും നല്ല രൂപവും മനുഷ്യമനസ്സുകളുടെ വിശകലനവും അവരില്‍ സ്വാധീനം ചെലുത്തുന്ന പ്രകൃതിയുടെ സൂക്ഷ്മമായ നിരീക്ഷണങ്ങളും എല്ലാം അതിലുണ്ട്. സര്‍വ്വം പൊതിഞ്ഞു നില്‍ക്കുന്ന മഞ്ഞു പോലെ പ്രണയവും. ചില പുസ്തകങ്ങള്‍ ആസ്വദിച്ചു വായിച്ചു തീരുമ്പോള്‍ അവയാണ് ഏറ്റവും മഹത്തരമെന്നു തോന്നാറുണ്ട്. ചില നടന്‍മാരുടെ അഭിനയമികവു കണ്ടന്തിച്ചിരിയ്ക്കുമ്പോള്‍ തോന്നാറുണ്ട്, അവരേക്കാള്‍ പ്രഗത്ഭരായവര്‍ വേറെയില്ലെന്ന്‍. ഇസ്മായിലിന്‍റെ കഥ വായിയ്ക്കുമ്പോഴും അത്തരം തോന്നലുണ്ടാകുന്നു, അത്യപൂര്‍വമഹിമയുള്ളവയാണ് ഇസ്മായിലിന്‍റെ കഥകള്‍ ‍. അധരചിത്രങ്ങളും വായനക്കാരെ അത്തരമൊരു ഹിപ്പ്നോട്ടിക്‌ നിദ്രയിലാഴ്ത്തുന്നൊരു കഥ തന്നെയാണ്. എന്നാല്‍ കാല്‍പ്പനികതയുടെ മാസ്മരികതയില്‍ സ്വയം മറന്നുന്മത്തരായിരിയ്ക്കാന്‍ ഇസ്മായില്‍ വായനക്കാരെ അനുവദിയ്ക്കുന്നില്ല. യാഥാര്‍ത്ഥ്യത്തിന്‍റെ കൈപ്പു നീരു കൂടി മോന്തിപ്പിച്ച്, ഹിപ്പ്നോട്ടിക്‌ നിദ്രയില്‍ നിന്നു നിര്‍ദ്ദയം കുലുക്കിയുണര്‍ത്തിയ ശേഷമേ ഇസ്മായില്‍ വായനക്കാരെ വിട്ടയയ്ക്കുന്നുള്ളു. ഈ കഥയില്‍ യാഥാര്‍ത്ഥ്യത്തിന്‍റെ കൈപ്പുനീരല്ല, സുനാമിതന്നെയാണ് വായനക്കാരില്‍ പതിയ്ക്കുന്നത്. ആ ആഘാതമുണ്ടാക്കുന്ന മരവിപ്പ് - അതേറെ നേരം നീണ്ടു നില്‍ക്കും. അതുണ്ടാക്കുന്ന അസ്വസ്ഥതയോ, ഏറെ നാളുകളോളവും. ഇതു തന്നെയാണു ജീവിതമെന്നു വൈമനസ്യത്തോടെയെങ്കിലും നാം മനസ്സിലാക്കുന്നു. അധരചിത്രങ്ങളുടെ മാഹാത്മ്യവും അതു തന്നെ. ഇസ്മായിലിന്നഭിനന്ദനങ്ങള്‍ . അടുത്ത കഥയ്ക്കായി കാത്തിരിയ്ക്കുന്നു. അതിലല്‍പ്പം കരുണയ്ക്കു വേണ്ടിയും.

    ReplyDelete
    Replies
    1. സുനില്‍ സാര്‍,
      പ്രവാസം തരുന്ന ഊഷരതയില്‍ നിന്നും അല്പമെങ്കിലുമൊരു മോചനമാവട്ടെ എന്ന പ്രതീക്ഷയില്‍ എഴുതി തുടങ്ങിയതായിരുന്നു ബ്ലോഗ്‌ എന്ന മാധ്യമത്തിലൂടെ. പിന്നിട്ട വഴികളില്‍ കണ്ടു മുട്ടിയ പലരും പലതും കഥാപാത്രങ്ങളായി വന്നു. ആത്മാംശം അടങ്ങുമ്പോള്‍ കഥ പറച്ചിലിനൊരു ഒഴുക്ക് വരുന്നു. 'അധരചിത്രങ്ങള്‍' എന്ന കഥയ്ക്ക്‌ (അതിനെ അങ്ങനെ വിളിക്കാമോ എന്നറിയില്ല) താഴെ താങ്കള്‍ കോറിയിട്ട വരികള്‍ എന്നിലുണ്ടാക്കിയ സന്തോഷവും ഒപ്പം ഉത്തരവാദിത്തബോധവും ചെറുതല്ല.
      ആത്മപ്രകാശനത്തിന്റെ അറ്റമില്ലാത്ത സാധ്യതകളാണ് കഥയും കവിതയും നല്‍കുന്നത്. എഴുതിയ നാല് കഥകളും ആണ്‍- പെണ്‍ സൌഹൃദങ്ങളുടെ, ബന്ധങ്ങളുടെ ഇഴപിരിച്ചുള്ള ഒരു
      അന്വേഷണമായിരുന്നു. മിക്കതും ദുരന്തപര്യവസാനമാകുന്നതു ഇത്തരം ബന്ധങ്ങളുടെ അങ്ങേയറ്റം സ്വാര്‍ഥതയുടെ മേച്ചില്‍ പുറങ്ങളാണെന്നുള്ള കനത്ത തിരിച്ചറിവില്‍ നിന്നാണ്.
      താങ്കളുടെ വായനക്കും അഭിപ്രായമറിയിച്ചതിനും ഒരുപാട് നന്ദി.
      ക്ഷേമം നേരുന്നു

      Delete
  14. ഇഷ്ടപ്പെട്ടു.
    ആലോചിച്ചത് ഇത്ര തണുപ്പുണ്ടായിരുന്ന ചെന്നൈ ഏത് കാലത്തായിരുന്നു എന്നാണ്‌.
    എനിക്കറിയില്ല. തണുപ്പുകാലത്ത്‌ ഞാന്‍ ചെന്നൈ കണ്ടിട്ടില്ല.
    ചിലയിടങ്ങളിലെങ്കിലും വിവരണം നീണ്ടതുപോലെ തോന്നി.
    ഒരു നിലവിളിയിലേക്ക് കഥ നിലച്ചത് ഞെട്ടലോടെയാണ്‌ കണ്ടത്.
    കഥയിലേക്കാള്‍ ക്രൂരതകള്‍ നിറഞ്ഞ ലോകം മുന്നിലുള്ളതുകൊണ്ട് ഞെട്ടലുകള്‍ നീളുന്നില്ല എന്നു മാത്രം.

    ReplyDelete
  15. ഇഷ്ടപ്പെട്ടു.
    ആലോചിച്ചത് ഇത്ര തണുപ്പുണ്ടായിരുന്ന ചെന്നൈ ഏത് കാലത്തായിരുന്നു എന്നാണ്‌.
    എനിക്കറിയില്ല. തണുപ്പുകാലത്ത്‌ ഞാന്‍ ചെന്നൈ കണ്ടിട്ടില്ല.
    ചിലയിടങ്ങളിലെങ്കിലും വിവരണം നീണ്ടതുപോലെ തോന്നി.
    ഒരു നിലവിളിയിലേക്ക് കഥ നിലച്ചത് ഞെട്ടലോടെയാണ്‌ കണ്ടത്.
    കഥയിലേക്കാള്‍ ക്രൂരതകള്‍ നിറഞ്ഞ ലോകം മുന്നിലുള്ളതുകൊണ്ട് ഞെട്ടലുകള്‍ നീളുന്നില്ല എന്നു മാത്രം.

    ReplyDelete
  16. രണ്ട് ദിവസമായി ഞാന്‍ ഈ കഥ വായിച്ചിട്ട്.. എന്തോ എന്ത് പറയണം അല്ലെങ്കില്‍ എങ്ങിനെ പറയണം എന്ന് ഒരു രൂപവുണ്ടായിരുന്നില്ല. ഇവിടെ മേല്‍‌സൂചിപ്പിച്ച കമന്റുകളില്‍ കഥയെ വളരെ മനോഹരമായി ഒട്ടേറെ പേര്‍ വിലയിരുത്തിയിട്ടുമുണ്ട്. സൂപ്പര്‍ നരേഷന്‍. കഥയെന്നതില്‍ കവിഞ്ഞ് ഒരു ചിത്രം അല്ല ഒരു ചലചിത്രം കാണുന്ന പ്രതീതി. ആദ്യ ഭാഗത്ത് തുടങ്ങിവെച്ച സിനിമാമോഹികളുടെ ജോഗിങ് മുതല്‍ ഹോട്ടലിലെ വഴിപറഞ്ഞു തന്ന തമിഴനും സൈക്കിളില്‍ വരുന്ന ജീനിയസ്സായ പ്രൊഫസ്സറും എന്തിനേറേ പത്രക്കെട്ടുമായി പോകുന്ന ഉറക്കം മുറിഞ്ഞവര്‍ വരെ വളരെ ആഴത്തില്‍ നമുക്കുള്ളില്‍ ഓരോ കാലത്തിന്റെ നേര്‍കാഴ്ചകള്‍ ആകുന്നു. അധരചിത്രങ്ങളിലൂടെ എനിക്ക് വായിക്കുവാന്‍ കഴിഞ്ഞത് ഒരു കഥയല്ല എന്നതാണ് ഏറെ ശ്രദ്ധേയം. ഇവിടെ ആരുടേയൊ കമന്റില്‍ സൂചിപ്പിച്ചതിന് മറുപടിയായി ചില കഥാപാത്രങ്ങള്‍ ആവശ്യമില്ലാതെ ചുറ്റിത്തിരിയുന്നു എന്ന പരാതിയോട് തീര്‍ത്തും അതുകൊണ്ട് തന്നെ യോജിക്കുവാന്‍ കഴിയുന്നില്ല. കഥക്കുള്ളില്‍ നിന്ന് വായനക്കാരന് കഥകള്‍ സൃഷ്ടിക്കുവാന്‍ കഴിയുന്നുണ്ടെങ്കില്‍ ആ കഥയെഴുതിവനാണ് യഥാര്‍ത്ഥ്യ കഥാകൃത്ത്. കാരണം അവനുള്ളില്‍ ഒരു കഥയെഴുതുമ്പോള്‍ ഒട്ടേറെ കഥകളുടെ ബീജം ഉണ്ടായിരുന്നു എന്നതിന്റെ സാക്ഷ്യമാണ് അത്. ഇവിടെ സിനിമാ മോഹികളിലും പത്രവിതരണക്കാരന്റെയും ഒക്കെ ചെറുവിവരണങ്ങളില്‍ നിന്ന് നമുക്ക് കിട്ടുന്നത് സറൌണ്ടിങ്സോ കഥക്ക് പിന്നണിയിലുള്ള എക്സ്ട്രാ ഫിറ്റിങ്സോ മാത്രമല്ല, മറിച്ച് അവരുടെ ജീവിതത്തിന്റെ ദൈന്യതകളിലേക്ക് വായനക്കാരനെ കഥക്കിടയില്‍ കൂടെ കൊണ്ടുപോകുന്നുണ്ട് കഥാകാരന്‍. ഒരു നിമിഷം ഒരു സിനിമാമോഹിയുടെ കഥ വായനക്കാരനുള്ളില്‍ ജനിക്കുന്നുണ്ട് അതുപോലെ പത്രവിതരണക്കാരന്റെയും.. അതു പോലെ പലതും. ഇത്രയും എഴുതിയാല്‍ മതിയോ എന്നറിയില്ല. കഥ അത്രയേറെ ഇഷ്ടമായത് കൊണ്ടായിരുന്നു ഒരു കമന്റ് ഇത്ര ദിവസം ഇടാതിരുന്നത്.

    ReplyDelete
    Replies
    1. നന്ദി മനോ ഈ വാക്കുകള്‍ക്കു. 'പുസ്തകവിചാരം' നല്ല രീതിയില്‍ പോകുന്നത് കാണുമ്പോള്‍ ഏറെ സന്തോഷം...

      Delete
  17. katha vaichu angane irunnu poi....oru film pole undaayirunnu...

    iniyum ezhuthoo. abhinandanangal........

    ReplyDelete
    Replies
    1. നന്ദി ശ്രീമതി.കല (എച്ച്മുക്കുട്ടി) വായനക്കും അഭിപ്രായമറിയിച്ചതിനും. ചേച്ചി ഇവിടെ വന്നതില്‍ ഒരു ബ്ലോഗറെന്ന നിലയില്‍ അങ്ങേയറ്റം സന്തോഷം ഉണ്ടാക്കുന്നു.

      Delete
  18. എടാ, ഇത് വായിക്കാന്‍ വല്ലാതെ വൈകിയതില്‍ ലജ്ജ തോന്നുന്നു.
    ഇത് സിനിമയോ കഥയോ തിരക്കഥയോ!
    നിന്റെ എഴുത്തിനു മുന്‍പില്‍ കീബോര്‍ഡ് വെച്ചു കീഴടങ്ങട്ടെ ഇസ്മൂ!

    ReplyDelete
  19. ഭാഷ മനോഹരമായിരിക്കുന്നു, ഇത്രയും ഭംഗിയായി എഴുതുന്നതെങ്ങിനെ?. പക്ഷെ ട്രജടികള്‍ എനിക്ക് തീരെ ഇഷ്ടമില്ല, കാരണം കഥകള്‍ നമ്മള്‍ എഴുതുന്നതല്ലേ, ജീവിതം എങ്ങനെയുംയ്ക്കോട്ടേ, പക്ഷെ കഥകള്‍ സന്തോഷിക്കാന്‍ വേണ്ടി വായിക്കാന്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാകണം!

    ഒന്ന് കൂടി എഴുത്തിന്റെ ആ ശൈലിയോടുള്ള എന്റെ അസൂയ വെളിവാക്കുന്നു, ആശംസകള്‍ !

    ReplyDelete
  20. നന്നായി എഴുതിയെന്നതില്‍ തര്‍ക്കമില്ല; കുറച്ചു കൂടി ഖണ്ഡിക തിരിച്ചു എഴുതിയിരുന്നെങ്കില്‍ വായിക്കാന്‍ കുറേ കൂടി സുഖമായേനെ...

    PS: ചെന്നൈയില്‍ ശരിക്കും ഇത്രയധികം തണുപ്പ് അനുഭവപ്പെടാറുണ്ടോ? ഒരു ഉത്തരേന്ത്യന്‍ നഗരത്തിലെ തണുപ്പിനെ വിവരിച്ച പോലെ തോന്നി...

    ReplyDelete
  21. ഇസ്മയിൽ.......,
    വാക്കുകളൊക്കെ ഉപയോഗിച്ചിരിക്കുന്നത് എത്ര മനോഹരമായിട്ടാണ്...ഉപമകൾ...വിചാരങ്ങൾ....സങ്കല്പങ്ങൾ..... അങ്ങിനെ എല്ലാം കൂടി സമം നല്ല ഒരു കഥ........
    അവസാനം..ഒരു ഒറ്റകയ്യന്റെ ചലനത്തിലൂടെ.., സൌമ്യയെ ഓർമ്മിപ്പിച്ചുവല്ലോ.......

    നന്നായിരിക്കട്ടെ....ഇനിയും എഴുതൂ..ഒരുപാട്...

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...