ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Friday 13 April 2012

കണി

പൊന്‍വെയില്‍ പൂക്കുന്ന
മേടപ്പുലരിയിലേക്ക്
‍രാവ്  മിഴി തുറക്കെ
ഇരുട്ട് പാര്‍ക്കുന്ന
അകത്തെ മുറിയില്‍  
മരപ്പലകയിട്ട്
ചെമ്പട്ട്  വിരിച്ചു
പൊന്നുരുളി നിറയെ 
പിടിയരിമണികള്‍
ഒരു ചെമ്പരത്തിപ്പൂ
അരമുറി തേങ്ങ 
ഒരു പടന്ന ഏത്തയ്ക്ക  
ചന്ദനം പടര്‍ത്തി തിരികള്‍
സ്വര്‍ണ വെള്ളരി 
ഇത്തിരി കൊന്നപ്പൂ 
ഒറ്റരൂപാ നാണയങ്ങള്
അഞ്ചാറു വെറ്റില
മടക്കിവെച്ച പട്ടുകോടി
കുഴലൂതി നില്‍ക്കുന്ന 
കണ്ണനു  കാവലായി 
എണ്ണത്തിരിയിട്ട് പകര്‍ന്ന 
രണ്ടു നിലവിളക്കുകള്‍ 
കണ്ണ് പൊത്തി
 തപ്പി തടഞ്ഞു
ഇടനാഴി പിന്നിട്ടു 
കണിയൊരുക്കിയ
അകത്തെ മുറിയിലേക്ക് 
ഇനി  മിഴി തുറന്നാലും
സ്നേഹസമൃദ്ധിയുടെ
പുതു പുലരിയിലേക്ക്.... 
(ഒറ്റമൈനയുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് ഹൃദ്യമായ വിഷു ആശംസകള്‍)  

Wednesday 11 April 2012

പറയാതെ വയ്യ! (ഗുന്തര്‍ ഗ്രാസ്)


ഞാനെന്തിനാണ് മൌനിയായിരുന്നത്,
കാലങ്ങളായി മറയേതുമില്ലാതെ
യുദ്ധക്കളിയില്‍ യഥാ നടന്നുവരുന്നതിനെപ്പറ്റി
എല്ലാത്തിനുമൊടുക്കം നമ്മളില്‍ അതിജയിച്ചവര്‍ 
മികച്ച അടിക്കുറിപ്പുകളായി മാറിയിട്ടും 

അപ്രഖ്യാപിതാവകാശമാണ് ആദ്യപ്രഹരം 
ഇറാനികള്‍ക്ക്  നാശം വിതക്കുവാനെന്നത് 
വലിയ വായാല്‍ ശബ്ദമുഖരിതമാക്കി 
സംഘടിതാഘോഷങ്ങളിലേക്ക് നയിച്ച്‌ 
കാരണമോ, തങ്ങളുടെ അധികാരമണ്ഡലത്തില്‍
ആറ്റംബോംബുകള്‍ നിര്മ്മിക്കപ്പെടുന്നുണ്ടാവാം

അതെ, ഞാനെന്തിനു മടിക്കണം 
ആ നാടിന്റെ പേര് പറയാന്‍ 
കാലങ്ങളായി (രഹസ്യമാണെങ്കിലും)
ഒരു ആണവഭീമന്‍ നിലനില്‍പ്പുണ്ടെന്നു
മേല്‍നോട്ടമില്ലാതെ വിധേയത്വമില്ലാതെ 
ഒരു നിരീക്ഷണത്തിനും അവസരം കൊടുക്കാതെ 
സത്യത്തിനു നേരെയുള്ള ഈ ആഗോള നിസ്സംഗത  
എന്റെ മൌനം പോലും അതിന്റെ സന്തതിയാവാം
അതെന്നില്‍ കുറ്റകരമായ കള്ളമായങ്ങനെ വളരുന്നു
തമസ്കരണത്തിന്റെ നിമിഷം മുതല്ക്കതെന്നെ
ഒരു ശിക്ഷാപാത്രമാവാന്‍ നിര്‍ബന്ധിതമാക്കുന്നു
ജൂതവിരോധിയെന്നു തുല്യം ചാര്‍ത്തിയേക്കാം
ഏറെ പരിചിതമായിക്കഴിഞ്ഞിട്ടുണ്ട് ഈ വിധിക്കല്‍

Tuesday 3 April 2012

വേനല്‍ ഡയറി


പുഴയെന്നോ ആറെന്നോ പേര് വിളിക്കും 
നൂല് പോലെയെന്തോ ബാക്കിവെച്ച്
ഓരോവ്ചാല്‍ കണക്കെ ശുഷ്കിച്ച് 
സായാഹ്നത്തിലെത്തിയ മുത്തശ്ശിയെപ്പോലെ 
തലമുറകളെയൂട്ടിയതിന്റെ ഞരമ്പടയാളം  
മാറില്‍ തൊലി തുളച്ചു തിണര്‍പ്പിച്ചു കാട്ടി 
ആഴിക്കേഴയലത്ത് വെച്ച് തന്നെ
നീരൊട്ടി ചത്ത്‌ മലച്ചങ്ങനെ... 

നെല്ല് പാറ്റുന്ന പെണ്ണുങ്ങള്‍
കാറ്റെടുത്ത പതിരില്‍ വിയര്‍ത്തൊട്ടി 
തിണര്‍ത്തു ചുവന്ന തൊലിമടക്കുകളില്‍   
ഒരായുസ്സിന്റെ മുഴുവന്‍ തീപാടുകള്‍
കനലെന്നോ വെയിലെന്നോ പരാതി പറയില്ല
പത്തായം നിറച്ചാല്‍ അര പറ നെല്ല്
ഇല്ലേല്‍ കള്ളിന് കാശ് ചോദിച്ചു കണവന്റെ തല്ല്
കതിരൂറ്റി പതിരെടുത്ത  വയ്ക്കോല്‍ കണക്കെ
നനവു വറ്റിയ ഒരുപിടി പാഴ്ജന്മങ്ങള്‍
വിതച്ചും കൊയ്തും മെതിച്ചും കൊണ്ടേയിരിക്കുന്നു
കിനാവറ്റ ഉള്ളിന്റെ  ഉറവ നിലച്ച തരിശില്‍ പിന്നെയും...   

ചുവപ്പ് കറുപ്പ്  മഞ്ഞ  പച്ച  
തുമ്പൊടിഞ്ഞ  ഓലയില്‍ ഊയലാടി വേനല്‍തുമ്പികള്‍  
വേട്ടയുടെ നേരം നോക്കിയിരിപ്പാണ് താഴെ
തൊടി നിറഞ്ഞ തൊട്ടാവാടിയെ ചവിട്ടി മെതിക്കും  
മുള്ള് കൊണ്ട നീറ്റലില്‍ കാലില്‍ ചോര പൊടിയും
പിന്നാലെ പമ്മിയെത്തി വാലിലൊരു പിടുത്തം
വാല്‍മടക്കി വിരലിലേക്കൊടിഞ്ഞു വന്നൊരു കടിയുണ്ട്
കൈ കുടഞ്ഞിട്ടാല്‍ വാല്മുറിഞ്ഞു കയ്യില്‍ പോരും
പ്രാണവേദനയില്‍ ഒരു പിടച്ചിലാണ്
പിന്നെ ഉയര്‍ന്നു പൊങ്ങി താഴേക്കൊരു വരവുണ്ട്
കൂപ്പു കുത്തി ഉറുമ്പിന്‍പുറ്റിലേക്ക് സദ്യയായി

ആനത്തുമ്പിയെ വാലില്‍ പിടിക്കരുത്
ഇരുവശത്ത് നിന്നും വിരല്‍ക്കെണി  തീര്‍ത്തു വരണം
ചിറകിനിട്ടു പിടുത്തം വീഴണം
പിന്നെ നൂലില്‍ കെട്ടി ഭാരം വലിപ്പിക്കാം
കൈകാലുകളാല്‍ ‍കല്ലെടുപ്പിക്കാം
ഒടുവില്‍ രസം മാറുമ്പോള്‍ ഒരേറാണ്
കെട്ട് വീണു പാതി മുറിഞ്ഞ വാലും കൂടെ നൂലും 
ഒരു വേനലാകെ പറന്നു തീര്‍ക്കാനുള്ള മോഹവും 
വല്ല മരക്കൊമ്പിലോ മതില്കെട്ടിലോ തൂങ്ങിയാടും....

LinkWithin

Related Posts Plugin for WordPress, Blogger...