ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Sunday 5 August 2012

ഓര്‍മ്മ മരുന്നായി മാറിയ ഒരു പകല്‍

    
       കാത്തിരിപ്പിന്റെ ഒട്ടേറെ നാളുകള്‍ ,കലണ്ടറിലെ ചതുരക്കള്ളികള് നോക്കി‍ ‍കൂട്ടിയും കിഴിച്ചും ഇരുന്ന
ഏറെ  ദിനരാത്രങ്ങള്‍.ആത്മമിത്രങ്ങളെല്ലാം പിരിഞ്ഞു പോയതിന്റെ നോവും വീണ്ടും ഒത്തു ചേരുന്നതിന്റെ
ഹര്‍ഷവും പങ്കുവെച്ച് കൊണ്ടേയിരുന്നു. പ്രവാസത്തിന്റെ വ്യഥകളിലും മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജം
പകര്‍ന്നത് ജൂലൈ 14 ലേക്കുള്ള കലണ്ടര്‍ദൂരം  കുറഞ്ഞു വരുന്നു എന്ന ഓര്‍മ്മപ്പെടുത്തലും. അവധിക്കാലം
 അതിനൊത്ത് ക്രമപ്പെടുത്തി നേരത്തെ തന്നെ എയര്‍ ടിക്കറ്റും പര്‍ച്ചേസ് ചെയ്തു കഴിഞ്ഞതോടെ   ഓര്‍മകളുടെ
വിളവെടുപ്പ് ദിനത്തിനായുള്ള കാത്തിരിപ്പിന് ഒരര്‍ത്ഥമൊക്കെ കൈവന്നതു പോലെ.

എട്ടു വര്‍ഷത്തോളം നീണ്ട കലാലയ പഠനകാലം ജീവിതത്തിന്റെ കാന്‍വാസിലേക്ക് പടര്‍ത്തിയത് നീറുന്ന
നേരനുഭവങ്ങളുടെ ഉഗ്രഗ്രീഷ്മവും ഊഷ്മള സൗഹൃദങ്ങളുടെ പൊന്‍ഹേമന്തവും  പ്രണയാര്‍ദ്രതയുടെ
ഇഷ്ടവസന്തവുമൊക്കെ തന്നെ,  പല നിറക്കൂട്ടില്‍, പല കോണ്ട്രാസ്റ്റില്‍. എന്നാല്‍ അവയില്‍ ഏറ്റവും 
പ്രിയപ്പെട്ടതാവുന്നത് ഫാറൂഖ് കോളേജിന്റെ ഹരിതാഭമായ കാമ്പസില്‍ പരിലസിച്ച ഒരു വര്ഷം. അധ്യാപക
വിദ്യാര്‍ത്ഥിയായി ട്രെയിനിംഗ് കോളേജിന്റെ ഗേറ്റ് കടന്നു ഇടനാഴിയിലേക്ക്‌ കയറുമ്പോള്‍ നിങ്ങള്‍ക്കിങ്ങനെ
വായിക്കാം:

 "എന്റര്‍ ടു ലേണ്‍, എക്സിറ്റ് ടു സെര്‍വ്"  

അതൊരു വല്ലാത്ത അഭിസംബോധനാവാക്യം തന്നെയാണ്. ഒരു തലമുറയെ ഏറ്റെടുക്കാന്‍ തയ്യാറായി
വരുന്നവനുള്ള താക്കീത്. അധ്യാപക വിദ്യാര്‍ത്ഥി എന്നത് കേവലം ഒരു കോളേജ്  വിദ്യാര്‍ത്ഥിയല്ലെന്നും
ഇതിനകത്ത് നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ അവന്‍/അവള്‍  സമൂഹത്തിനു ആരായിരിക്കണമെന്നും കൃത്യമായി
അടയാളപ്പെടുത്തുന്നുണ്ട് ആ വാക്യം. പ്രകടനപരതയ്ക്കപ്പുറം ആത്മബന്ധങ്ങളുണ്ടെന്നും ഒരായുസ്സ് മുഴുവന്
മടുപ്പില്ലാതെ  ഓടിതീര്‍ക്കാനുള്ള ഇന്ധനബങ്കുകളായി മാറാനുള്ള ഈടുവെപ്പ്  ഈ കലാലയത്തിന്റെ ഓരോ
കൊച്ചു കൊച്ചു ഇടനാഴികള്‍ക്കുമുണ്ടെന്നും മനസ്സിലാക്കി തന്ന ഇതുവരെ ഓടിയെത്തിയ  ജീവിതവഴിയില്‍
പിന്നിട്ട ഏറ്റവും മനോഹരമായ സത്രം.



2006-2007 അക്കാദമിക വര്ഷം ഫാറൂഖ് ട്രെയിനിംഗ് കോളേജില്‍ ബി.എഡ് ചെയ്യാന്‍ വന്നെത്തിയവര്,
കോഴ്‍സ് കഴിഞ്ഞു പടിയിറങ്ങുമ്പോള്‍ ഒരു തീരുമാനമെടുത്തു: അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും
ഞങ്ങളൊന്നിച്ചെത്തും, ഈ ഇടനാഴികളിലൂടെ വെറുതെ ചേര്‍ന്ന് നടക്കും, ഈ പുല്‍ത്തകിടിയില്‍
വട്ടമിട്ടിരിക്കും, ഈ അശോകമരങ്ങള്‍ പിടിച്ചുലയ്ക്കും, ഈ ക്ലാസ് മുറികളിലെ ബെഞ്ചുകളില്‍
ഒന്നുകൂടി വരിയിട്ടിരിക്കും, ഡസ്കില്‍ തലവെച്ചു മയങ്ങും,  ബാക്ക് ബെഞ്ചില്‍ കൂടിയിരുന്നു
പാട്ട് കച്ചേരി നടത്തും, ഓഡിറ്റോറിയത്തിന്റെ പിന്നറ്റത്ത്  കസേരയിട്ടിരുന്നു കൂട്ടമായി ഉറങ്ങും, കമ്മിഷന്‍
വന്നുപോയതിന്റെ രാത്രി കൂട്ടിയിട്ടു കത്തിച്ച ലെസ്സണ്പ്ലാനുകളെയും ചാര്‍ട്ടുകളെയും കുറിച്ച് സങ്കടം പറയും,
കമ്മ്യുണിറ്റി ലിവിംഗ് കാമ്പിനു അന്തിയ്ക്ക് വയനാടന്‍ ചുരമിറങ്ങി വന്ന നാടന്‍പാട്ടിനൊത്ത് ആടിത്തീര്‍ത്ത
പാമ്പാട്ടത്തെക്കുറിച്ച് പയ്യാരം പറയും, SEUPW - ന്റെ ഭാഗമായി ഉണ്ടാക്കാന്‍ പഠിച്ച പേപ്പര്‍ ബാഗിന്റെ
കോലക്കേടിനെക്കുറിച്ച് പരസ്പരം തര്‍ക്കിച്ചിരിക്കും, കോടമഞ്ഞിന്റെ മേലാപ്പിട്ട് നീണ്ടു കിടക്കുന്ന 
കോക്കേര്സ് വാക്കിലൂടെ പ്രിയപ്പെട്ടവരെ ചേര്‍ത്ത് പിടിച്ചു ഏറെ ദൂരം സൗഹൃദത്തിന്റെ ചൂട് ചുരത്തി 
നടന്നതിന്റെ ഓര്‍മകളില്‍ മുഴുകും, ടീച്ചിംഗ്  പ്രാക്ടീസ് ഒബ്സര്‍വ് ചെയ്യാന്‍ ടീച്ചര്‍ വരുന്നുണ്ടെന്ന
വിവരം ചോര്‍ന്നു കിട്ടുന്ന മുറയ്‌ക്ക് ബോധനസഹായികള്‍ സംഘടിപ്പിക്കാന്‍ പെടാപാട് പെട്ടതിന്റെ
രസമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കും,


ആദ്യം അഞ്ചുവര്‍ഷം മുന്നത്തെ ചില ഓര്‍മ്മചിത്രങ്ങളിലൂടെ.... 
അറിവിന്റെ കൈത്തിരിവെട്ടം പകര്‍ന്നു നല്‍കിയ ഒരു കോളേജ് രാവ്-  ഒരു ഓര്‍മ്മചിത്രം   

കമ്മ്യുണിറ്റി ലിവിംഗ് കാമ്പിനു പുലര്‍ച്ചെ നടന്ന യോഗ ക്ലാസ്  -ഒരു ഓര്‍മ്മചിത്രം   
 
കമ്മ്യുണിറ്റി ലിവിംഗ് ക്യാമ്പിലെ ഭക്ഷണ കമ്മിറ്റി- ഒരു ഓര്‍മ്മചിത്രം        


ജനറല്‍ ക്ലാസുകളിലെ 'ഡീപ് ലിസനിംഗ്' - ഒരു ഓര്‍മ്മചിത്രം    

'പാടാതിരിക്കുവാനാകില്ലെനിക്കെന്റെ നിനവില്‍ നിലാവ് പെയ്യുമ്പോള്‍'- പ്രിയപ്പെട്ട  ജവഹര് സാര്‍ പാടുന്നു -ഒരു ഓര്‍മ്മചിത്രം  ‍  
തീറ്റ മത്സരം -ബോയ്സ് - ഒരു ഓര്‍മ്മചിത്രം  ‍
ഇവരും ഒട്ടും മോശമായിരുന്നില്ല. പകുതിയിലധികവും മലയാളത്തില്‍ നിന്നാ...ശ്ശ്ശ്...-ഒരു ഓര്‍മ്മചിത്രം   
സ്വാതന്ത്ര്യ ദിനാഘോഷം -ഒരു ഓര്‍മ്മചിത്രം  
മോക്ക് പാര്‍ലമെന്റ്റ്- സ്പീക്കറാരാ മോന്‍?! - ഒരു ഓര്‍മ്മചിത്രം   
ഫിസിക്കല്‍ സയന്സുകാര്‍ മാട്ടുപ്പെട്ടിയില്‍ -ഒരു ഓര്‍മ്മചിത്രം  
ഒരു പ്രമുഖ   പത്രത്തിന്റെ സബ്എഡിറ്ററാ... ക്ലാസിലിരിക്കുന്ന കോലം  കണ്ടില്ലേ - ഒരു ഓര്‍മ്മചിത്രം   

യു. ഷറഫലിയില്‍ നിന്നും സ്പോര്‍ട്സ് മീറ്റിലെ ട്രോഫി വാങ്ങുവാ... -ഒരു ഓര്‍മ്മചിത്രം    


ഇനി നമുക്ക് വര്‍ത്തമാനത്തിലേക്ക് വരാം...
ഏറെ ആസൂത്രണങ്ങള്‍ മാസങ്ങള്‍ക്ക് മുന്നേ തുടങ്ങി. എല്ലാ ഓപ്ഷനുകളില്‍ നിന്നും പ്രതിനിധികള്‍ 
പങ്കെടുത്ത നിരവധി ഓര്‍ഗനൈസിംഗ് കമ്മിറ്റി മീറ്റിങ്ങുകള്‍, എല്ലാത്തിനും മുന്നില്‍ നിന്ന് നയിക്കാന്‍
ഞങ്ങളുടെ പ്രിയപ്പെട്ട അന്നത്തെ സ്റ്റുഡന്റ്റ് യൂണിയന്‍ സെക്രട്ടറി മുനീര്‍, പ്രവര്‍ത്തന മികവിനാല്‍
 പ്രഗ്മാററിക് സെക്രട്ടറി എന്ന വിളിപ്പേര് നേടിയ സഹോദരന്‍, ‌   
ഓര്‍ഗനൈസിംഗ് കമ്മിറ്റി കൂടിയപ്പോള്‍...  
സംഘാടകന് എന്നതിന്റെ  മൂര്‍ത്തരൂപം- യൂണിയന് ‍സെക്രട്ടറി മുനീര്‍ വീ പി

 ‍  
കൂടെ ചെയര്‍മാന്‍ അഷ്‌റഫ്‌, ഒപ്പം സജീവതയുടെ ആള്‍രൂപമായി പ്രിയ സഹോദരി സുജില റാണി,
മുഹമ്മദ് കെ.വി, വിനോദേട്ടന്‍, അനീഷ്‌, യാക്കൂബ്, ഷമീര്, പ്രേമന്, ജാനിഷ്, ഷിബോദ്, വിനു.....   ‍ ‍
തുടങ്ങി ഒട്ടേറെ പേര്‍  ഈയൊരു സംഗമം ഓര്‍മ്മപുസ്തകത്തില്‍ ഒരു പൊന്നേടായി തുന്നപ്പെടുമെന്നുറപ്പു
വരുത്തുവാന്‍ അണിയറയില്‍ നിരന്തരമായി പ്രയത്നിച്ചു കൊണ്ടിരുന്നു.

2012 ജൂലൈ മാസം 14 ശനിയാഴ്ച്ച, ഫാറൂഖ് ട്രെയിനിംഗ് കോളേജിന്റെ ഹരിതാഭമായ മുറ്റത്തേക്ക് ഓര്‍മകളുടെ 
ഭാണ്ഡവും പേറി അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഓരോരുത്തരായി  എത്തി തുടങ്ങി. മുന്‍വശത്ത് തന്നെ
വലിയ ശബ്ദത്തില്‍ വിശേഷങ്ങള്‍ ചോദിച്ചു കൊണ്ട് ബഷീര്‍ സാര്‍ നില്‍പ്പുണ്ട്. പിന്നില്‍ അന്നത്തെ ഞങ്ങളുടെ 
പ്രിന്‍സിപ്പാള്‍ വാത്സല്യവതിയായ  നിര്‍മല ടീച്ചര്, പൂര്‍വ വിദ്യാര്‍ഥിയും അധ്യാപകനും ഇന്നത്തെ
പരിപാടിയുടെ ഓര്‍ഗനൈസിംഗ് കണ്‍വീനറുമായ ഫാറൂഖ് സര്‍, ഞങ്ങളുടെയൊക്കെ ഹരമായിരുന്ന ഫിസിക്കല്‍ 
എജുക്കേറ്റര്‍ ജവഹര്‍ സാര്‍,  എല്ലാവരും സന്തോഷത്തോടെ കുട്ടികളെ സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നു.

നിര്‍മല ടീച്ചര്‍ ഒട്ടേറെ വിശേഷങ്ങള്‍ പറഞ്ഞു, സ്വന്തം മകന്‍  'സെക്കന്ഡ് ഷോ' എന്ന മമ്മൂട്ടിയുടെ മകന്റെ 
സിനിമയ്ക്ക് തിരക്കഥ എഴുതിയതും ശേഷം വീണ്ടും പുതിയ പ്രോജക്റ്റുകള്‍ അവനെ തേടി
വന്നതുമൊക്കെയായി ഒട്ടേറെ വിശേഷങ്ങള്‍. ബഷീര്‍ സാര്‍ക്ക് ഭക്ഷണക്കാര്യം പറയാനേ നേരമുണ്ടായിരുന്നുള്ളൂ.
കൊളസ്ട്രോള്‍ വന്നതോടെ തീറ്റ നിര്‍ത്തിയില്ലേലും ടെസ്റ്റ്‌ ചെയ്യുന്നത് നിര്‍ത്തിയ കാര്യം പറഞ്ഞു ദ്വിഗന്തങ്ങള്
 മുഴക്കുന്ന ആ ശബ്ദത്തില് അദ്ധേഹം പൊട്ടിച്ചിരിച്ചപ്പോള്‍ പഴയ ആ 'ഭീകരമായ' സൈകോളജി ക്ലാസുകള്
ഓര്‍മകളിലേക്ക് പറന്നു വന്നു. പാവ്ലോവിന്റെ പട്ടിയും സ്കിന്നരുടെ പ്രാവും തോണ്ടെയ്ക്കിന്റെ
കുരങ്ങുമെല്ലാം മോക്ഷം കിട്ടാത്ത ആത്മാക്കളായി ആ ഓഡിറ്റോറിയത്തിന്റെ വിശാലതയില്‍ പറന്നു
നടക്കുന്നുണ്ടാവണം. 



യൂണിയന്‍ ചെയര്‍മാന് അഷ്‌റഫ്‌ രജിസ്റ്റര്‍ ചെയ്യുന്നു  ‍

റെജിസ്ട്രേഷന്‍ കൌണ്ടറില്‍ ഇരിക്കുന്നത് നിലവില്‍ അവിടെ പഠിക്കുന്ന കുട്ടികളാണ്. അവരെ കണ്ടപ്പോള്‍ ആ
സുവര്‍ണ നാളുകളുടെ നഷ്ടസ്മൃതികളിലേക്ക് ഊളിയിട്ട മനസ്സ് ഒരുവേള  ഇത്തിരി അസൂയ മുളപ്പിച്ചോ? 
റെജിസ്ട്രേഷന്‍ ഫീസ്‌ ആയി നൂറു രൂപ വാങ്ങാനുള്ള ഐഡിയ കൊടുത്തവന്‍ ആരാടാന്നും ചോദിച്ചു
വയലന്റായി വന്ന ഞങ്ങളുടെ പൊടിമോന് പ്രഗിത്തിനെ മയത്തില് അനുനയിപ്പിച്ചു അവനെയും കൂട്ടി
 ഞങ്ങള്‍ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് നടന്നു. ഒട്ടേറെ ജനറല്‍ ക്ലാസുകളില്‍ കൂട്ടമായി 
ഇരുന്ന ആ ഹാളില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പ്രവേശിക്കുമ്പോള്‍ ഫിലോസഫി ക്ലാസ്സില്‍ പ്രിയപ്പെട്ട
സന്തോഷ്‌ സാര് മൂല്യങ്ങളെക്കുറിച്ചുള്ള പ്രാഗ്മാറ്റിക്കുകളുടെ വീക്ഷണം ഒരു കളര്‍ ചോക്കിന്റെ 
ഉദാഹരണത്തിലൂടെ മനോഹരമായി അവതരിപ്പിക്കുന്നത്‌ വീണ്ടും കാണുന്നത് പോലെ, ഒപ്പം  തത്വശാസ്ത്ര
ശാഖയുടെ നിതാന്തമായ പൊളിച്ചു പണിയലിന്റെ സഹജസ്വഭാവം ലളിതമായി അവതരിപ്പിച്ചു കൊണ്ട് 
അദ്ദേഹം പറയാറുള്ള ആ വാചകം... ''സ്വീകരിച്ചോളൂ, അല്ലെങ്കില്‍ തള്ളിക്കളഞ്ഞോളൂ''....അന്തരീക്ഷത്തില്‍ 
വീണ്ടും പ്രതിധ്വനിക്കുന്നത് പോലെ.... 


ആദ്യം നടക്കുന്നത് എല്ലാ ബാച്ചുകളും ഒന്നിച്ചുള്ള ഇനാഗുരല്‍ മീറ്റ്‌ ആണ്.



വിനുവും നസീറയും ജീന്‍ തെരേസയും ഒക്കെ ചേര്‍ന്ന ഞങ്ങളുടെ ആസ്ഥാന ഗായകസംഘം പ്രാര്‍ത്ഥനാഗാനം ചൊല്ലി 
തുടങ്ങി. 

നമസ്കാരം നമസ്കാരം ഗുരുഭൂതരേ...
ആരും അണയ്ക്കാത്ത ദീപത്തിന്‍ ഉടമസ്ഥരേ... 
നമസ്കാരം നമസ്കാരം ഗുരുഭൂതരേ....  

മനസ്സ് പിന്നെയും അഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം കോളേജ് കെട്ടിടത്തിന്റെ നടുമുറ്റത്ത് ആഴ്ചയിലൊരിക്കല്‍
കൂടാറുള്ള അസംബ്ലി ദിനങ്ങളിലേക്ക് ചേക്കേറി. വിനുവും സംഘവും അവതരിപ്പിക്കുന്ന പ്രാര്‍ത്ഥനാഗീതവും
ജവഹര് ‍സാറിന്റെ ചോദ്യോത്തര പരിപാടിയും ഓപ്ഷന്‍ ക്ലാസ് പ്രതിനിധികളുടെ 'ടോക്ക് ഓഫ് ദി ഡേ' യും
ഒക്കെ ചേര്‍ന്ന് വിഭവസമൃദ്ധമായ പഠന ദിനങ്ങള്‍. 



സ്റ്റേജില്‍ കാരശ്ശേരി മാഷിന്റെ ഉദ്ഘാടനഭാഷണം കത്തിക്കയറുകയാണ്. പ്രവാചകന്റെ കാലത്ത്  ഒരാള്‍ തന്റെ 
സുഹൃത്തിനെ വെറുതെ ഒന്നു കാണാന്‍  മരുഭൂമിയിലൂടെ കാതങ്ങള്‍ താണ്ടി വന്ന കഥയും മഹാഭാരതത്തില്‍ 
കൃഷ്ണന്‍ സഹപാഠിയായ കുചേലനെ കാണുന്ന രംഗവുമൊക്കെ വിശദീകരിച്ചുകൊണ്ട് ഒന്നിനുമല്ല, വെറുതെ
ഒന്ന് കാണാന്‍ വേണ്ടിയെങ്കിലും ഇത്തരം കൂടിച്ചേരലുകള്‍  ഉണ്ടായിക്കൊണ്ടേയിരിക്കട്ടെ എന്നദ്ധേഹം
ആശംസിച്ചു.  


ശേഷം ഫസിലുദ്ദീന്‍ സാറും നിര്‍മല ടീച്ചറും മുസ്തഫ സാറുമൊക്കെ അവരുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു.  സുവര്‍ണ്ണ
ജൂബിലി ആഘോഷിക്കുന്ന ഈ അക്ഷരഗോപുരം കഴിഞ്ഞ അമ്പതു വര്ഷം ഇവിടെ നിന്നും പഠിച്ചിറങ്ങിയ
ബാച്ചുകളുടെ ഒന്നിച്ചുള്ള ഒരു കൂട്ടായ്മ വെച്ചപ്പോള്‍ പോലും ഈയൊരു ഒറ്റ ബാച്ചിന്റെ സജീവതയും ആളും 
ഉണ്ടായിരുന്നില്ല എന്നവര്‍ പറയുമ്പോഴാണ് 2006-2007 ബാച്ചിലെ ഓരോരുത്തരും പരസ്പരം
ബന്ധിക്കപ്പെട്ടിരിക്കുന്നതിന്റെ ആഴവും പരപ്പും അനുഭവഭേദ്യമാകുന്നത്. 

ഉദ്ഘാടന സെഷന് ശേഷം ചായയും ബിസ്ക്കറ്റും വരാന്തയില്‍ റെഡിയായിട്ടുണ്ടെന്ന അറിയിപ്പ് കേട്ടതും ഒരാള്‍
ആള്‍ക്കൂട്ടത്തിലൂടെ ഇടിച്ചു കയറി സ്ഥലം കയ്യേറി. ആരെന്നല്ലേ? താഴെ സൂക്ഷിച്ചു നോക്കിക്കേ... ബ്ലോഗ്‌
ലോകത്തെ പുലികള്‍ക്ക് ഈ കക്ഷിയെ ഉടനെ പിടികിട്ടേണ്ടതാണ്. ഒന്നൂടെ സൂക്ഷിച്ചു നോക്കൂന്നെ... പിടി കിട്ടും.

പിടി കിട്ട്യോ? അതെന്നെ! നിങ്ങള്‍ സംശയിച്ച ആള് തന്നെയാണീ നടുക്ക് ചായക്കപ്പുമായി നില്‍ക്കുന്നത്.
മലയാള ബ്ലോഗെഴുത്ത് ലോകത്തെ പെണ്പുലി, syrinx എന്ന ബ്ലോഗിലൂടെ മികച്ച യാത്രാകുറിപ്പുകളും
കഥകളുമൊക്കെയായി സൈബര് ഉലകത്ത്  വല്ലികളും മൊട്ടുകളും തീര്‍ത്ത്‌ പരിലസിക്കുന്ന 'മുല്ല'യെന്ന
യാസ്മിന്‍ത്ത. ഞങ്ങളോടൊപ്പം ആ വര്ഷം  യാസ്മിന്‍ത്തയും ഉണ്ടായിരുന്നു നാച്ചുറല്‍ സയന്‍സ്
ബാച്ചില്‍.       



ഇനിയുള്ള സെഷന്‍ ഓപ്ഷണല്‍  മീറ്റ്‌ ആണ്. അതാതു സബ്ജക്ടുകാര്‍ അവരവരുടെ ക്ലാസ് മുറികളിലേക്ക് 
അവരുടെ പ്രിയപ്പെട്ട അധ്യാപകരോടൊത്ത് ഒരു മടങ്ങിപ്പോക്ക്. ഇന്നത്തെ ഈ കൂടിച്ചേരലിന്റെ ഏറ്റവും
വര്‍ണാഭമായ സമയം.പരിപാടികളുടെ സമയക്രമം തെറ്റാതിരിക്കാന്‍  "ഇന്നെങ്കിലും ഒന്ന്
ക്ലാസ്സില്‍  കയറിനെടാ..." എന്നും പറഞ്ഞു വരാന്തയില്‍ കൂടി നില്‍ക്കുന്നവരെ അതാതു ഓപ്ഷണല്‍  
ക്ലാസുകളിലേക്ക് ആനയിക്കുകയാണ് സലിം സാര്‍.

ഇടനാഴിയുടെ അങ്ങേയറ്റത്തുള്ള ഞങ്ങളുടെ പ്രിയപ്പെട്ട ഫിസിക്കല്‍ സയന്‍സ് ക്ലാസ്റൂം ലക്‌ഷ്യമാക്കി ഞങ്ങള്‍ 
നടന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തങ്ങളൊക്കെയും സമ്മാനിച്ച ആ ചെറിയ ക്ലാസ് 
മുറിയിലേക്ക്  വീണ്ടും കയറി ചെല്ലുമ്പോള്‍ ഒരു കടലിരമ്പം തന്നെയുണ്ടായി ഹൃത്തിന്റെ അകത്തളങ്ങളില്‍. അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ പിരിഞ്ഞു  പോകുമ്പോള്‍ ഉണ്ടായിരുന്ന  അതേ  ക്ലാസ് മുറി. 
കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ല. ഒരു ക്ലോക്ക്, ഒരു ചെറിയ ഷെല്‍ഫ്, പിന്‍വശത്ത് ഒരു ഹാന്ഗിംഗ്
ബോര്‍ഡ്, ഇത്രയേ പുതുതായി വന്നിട്ടുള്ളൂ. ബാക്കിയെല്ലാം പഴയ പോലെ തന്നെ. ‌അതേ  ബെഞ്ചുകളും
ഡസ്കുകളും. കരിക്കുലം ഘടനയെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ എഴുതി വെച്ച ചില വാക്കുകള്‍ ബോര്‍ഡിന്റെ 
കറുത്ത പ്രതലത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു.    
  
            
          ‍ ‍    ‍  ‍                            ‍   
   ഓരോരുത്തരായി ക്ലാസ്റൂമിലേക്ക്‌ കയറി വന്നു. എല്ലാവരുടേയും മുഖത്ത് നഷ്ടസ്മൃതികളുടെ വേലിയേറ്റം 
പ്രകടമായിരുന്നു, പുന:സമാഗമത്തിന്റെ വെള്ളിവെളിച്ചവും.     

  ‍      
തീര്‍ന്നു പോയ ഒരു വസന്തത്തിന്റെ ഓര്‍മ്മപെയ്ത്തില് നനഞ്ഞു ഓരോരുത്തരും അവര്‍ പണ്ടിരുന്നിരുന്ന 
ബെഞ്ചുകളില്‍ ഒരിക്കല്‍ കൂടെ വന്നിരുന്നു. എത്രയെത്ര സംവാദങ്ങളാണ്  ഈ നാല്ചുമരുകള്‍ക്കുള്ളില്‍ അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കി കഴിഞ്ഞു പോയിട്ടുള്ളത്. 'വന്ദേമാതരവും' 'അമര്‍ ജവാനും' പിറന്ന ഈ 
ക്ലാസ്മുറിയിലാണ്  ബിഹെവിയറിസവും കണ്സ്ട്രക്റ്റിസവും ഇഴകീറി പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെട്ടത്.
ഇതിനകത്ത് പിറക്കാതെ പോയ ഒരു ടീച്ചിംഗ് മോഡലും ഇല്ല തന്നെ. റീത്തയുടെ കോണ്സപ്റ്റ് 
അറ്റയ്ന്‍മെന്റ്റ് മോഡലും നിസാറിന്റെ ആകാശത്തേക്ക് പറത്തിവിട്ട ഹൈഡ്രജന് ബലൂണും
പ്രഗിത്തിന്റെ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി പഠിപ്പിച്ച ഇനിയും പേരിട്ടിട്ടില്ലാത്ത ആ ടീച്ചിംഗ് മോഡലും ഒക്കെ 
ഇന്നലെയെന്ന പോലെ മനസ്സിലൂടെ മിന്നി മറഞ്ഞു കൊണ്ടിരുന്നു. 

ഇപ്പോള്‍ എല്ലാവരും ക്ലാസ്സില്‍ ഇരിക്കുകയാണ്. പതിവ് പോലെ രാജേഷ്‌ പിന്‍ബെഞ്ചില്‍ തന്നെ.
നിസാര്‍ ഉത്തരപ്പള്ളി ക്ലാസ്സിന്റെ ജനലിനു സമീപത്തായി പുതുതായി വന്ന ടീ ടീ സിക്കാരുടെ ബ്ലോക്കിലേക്ക് 
നോക്കി ദീര്‍ഘ നിശ്വാസം വിടുന്നുണ്ട്. എല്ലാവരുടെയും കാത്തിരുപ്പ് ഈയൊരു ഓപ്ഷണല് മീറ്റിന്റെ
ഏറ്റവും പ്രിയപ്പെട്ട സാന്നിധ്യത്തിനു വേണ്ടിയാണ്. ആരാണ് ഒരു ടീച്ചര്‍ എന്ന് സ്വന്തം കരിഷ്മ കൊണ്ട് 
ഞങ്ങളെയോരോരുത്തരെയും അനുഭവിപ്പിച്ചു വിട്ട, ഈയുള്ളവനെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ 
ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ അധ്യാപകനാരെന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരമായ
 ഡോ.മനോജ്‌ പ്രവീണ്‍ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട മനോജ്‌ സര്, ‍സൌമ്യസാന്നിധ്യമായി വന്നു,  പതിഞ്ഞ
സ്വരത്തില്‍ ക്ലാസ്സില്‍ ആശയങ്ങളുടെ പെരുമഴ തീര്‍ക്കുന്നതിന്റെ മാജിക് അത്ഭുതത്തോടെ മാത്രമേ വീക്ഷിക്കാന്‍ 
സാധിച്ചിട്ടുള്ളൂ. ഒരു പിരീഡ് പഠിപ്പിച്ചു പുറത്തിറങ്ങുമ്പോഴേക്കും ഒരു യുദ്ധം തീര്‍ത്ത
പ്രതീതിയുണ്ടാക്കുമായിരുന്ന എന്നെപ്പോലുള്ളവരെ  കുറഞ്ഞ ശബ്ദത്തില്‍, അനായാസമായി, ചോക്ക് പൊടിയില് മുങ്ങി നീരാടാതെ, പഠിതാക്കളെ മുഷിപ്പിക്കാതെ കൃത്യമായ ആശയ സംവേദനം നടത്താന്‍ പ്രാപ്തരാക്കുന്ന
വിധം മാജിക്കല് ആയിരുന്നു അദ്ധേഹത്തിന്റെ ടീച്ചിംഗ് മാനറിസങ്ങള്‍. 

നമ്മുടെ താല്‍പര്യങ്ങളുടെ നൈമിഷികതയെ അദ്ദേഹം ഞങ്ങളെ ഒരിക്കല്‍ ബോധ്യപ്പെടുത്തിയത് 
ഇങ്ങനെയായിരുന്നു: 

"നമ്മള്‍ ഒരു  സ്ലൈസ് ബ്രെഡ്‌  എടുത്തു ഒരുവശം ജാം പുരട്ടി കഴിയുമ്പോള്‍ കയ്യില്‍ നിന്നും താഴോട്ടു 
പതിക്കുന്നെന്നു കരുതൂ. എന്തായിരിക്കും ആ നിമിഷത്തെ നമ്മളുടെ പ്രാര്‍ത്ഥന? ദൈവമേ, ആ ജാം പുരട്ടിയ 
ഭാഗമായിരിക്കരുതേ മണ്ണില് വീഴുന്നത്"  

ഇതിലപ്പുറം ലളിതമായി എന്നാല്‍ സാരഗര്‍ഭമായി എങ്ങനെയാണ് ഈ വലിയൊരാശയത്തെ സംവേദനം
ചെയ്യുക? എനിക്കറിയില്ല.       
   ‍

    ‍              ‍       ‍             
കാത്തിരിപ്പിനന്ത്യം കുറിച്ച് കയ്യില്‍ ഒരു ചോക്കലേറ്റ് പൊതിയുമായി മനോജ്‌ സര്‍ കയറി വന്നു.ക്രിയാത്മക
ബോധന ശാസ്ത്രത്തിന്റെ സൌന്ദര്യത്തെക്കുറിച്ചും, ശാസ്ത്രീയാന്വേഷണങ്ങളുടെ
രീതികളെക്കുറിച്ചുമൊക്കെയുള്ള അദ്ധേഹത്തിന്റെ ക്ലാസ്സുകള്‍ ഉള്ളില്‍ തിരനോട്ടം നടത്തി. ടീച്ചിംഗ്
എന്നത് പഠിപ്പിക്കുന്നവനും പഠിതാവിനും ഒരു പോലെ ആസ്വാദ്യകരമാകുന്ന ഒരു കലയായി മാറുന്നതിനു
സാക്‌ഷ്യം വഹിച്ച എത്രയോ ക്ലാസ്സുകള്‍, ഫീല്‍ഡ് ട്രിപ്പില്‍ സാറിന്റെ കൂടെ കഥകള്‍ പറഞ്ഞു നീങ്ങിയ 
ആ സുന്ദര സായാഹ്നം, ജഗജിത് സിംഗിന്റെ ഗസലുകള്‍ സദാ മൂളി നടക്കാറുള്ള സാറിനെ ക്രിസ്മസ്
ആഘോഷ വേളയില്‍ നിര്‍മല ടീച്ചര്‍ നിര്‍ബന്ധിച്ചു രണ്ടുവരി പാടിച്ചത്‌ ഇന്നും ചെവികളില്‍ മുഴങ്ങുന്ന
 പോലെ, .....മേരെ ഗീത് അമര്‍ കര്‍ ദോ........
വാഗമണ്‍ പൈന്‍ വാലിയിലെ ഇലകള് ‍മൂടിയ വഴികളിലൂടെ ചെങ്കുത്തായ ഇറക്കത്തിലേക്ക് ഒരു കമ്പും 
കുത്തിപ്പിടിച്ചു അദ്ദേഹം ഇറങ്ങുമ്പോള്‍ ഞങ്ങള് അതിശയിച്ചു നില്‍പ്പായിരുന്നു മുകളില്‍. ആ ഒരു കാഴ്ച 
നല്‍കിയ ധൈര്യം മതിയായിരുന്നു വാലിയുടെ കീഴറ്റം വരെ പോയി അവിടെയെത്തിപ്പെട്ടതിന്റെ 
ഒപ്പടയാളമായി നിരയിട്ട് നിന്ന് മൂത്രാഭിഷേകം നടത്തിതിരിച്ചു കയറാന്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും.

ഔപചാരികതക്ക് വേണ്ടി സ്റ്റുഡന്റ്സ് യൂണിയന്റെ ഓപ്ഷന്‍ പ്രതിനിധി എന്ന നിലയില്‍ ഈയുള്ളവന്‍ 
എല്ലാവര്ക്കും സ്വാഗതം പറഞ്ഞു പ്രിയപ്പെട്ട മനോജ്‌ സാറുടെ വാക്കുകള്‍ക്കായി കാത്തിരുന്നു.
ഡോ. മനോജ്‌ പ്രവീണ്‍- one beyond words, who conqured many...  
  ‍     ‍                           
അഞ്ചു വര്‍ഷള്‍ക്ക് ശേഷം ആ പതിഞ്ഞ ശബ്ദത്തില് അനുവാചകരിലേക്ക് ആത്മബന്ധത്തിന്റെ
അദൃശ്യമായൊരു പാലമിട്ടുകൊണ്ടുള്ള ആ വാക്കുകള്‍ വീണ്ടും. ഒരുവേള ഞങ്ങളെല്ലാവരും ആ പഴയ 
ഫിസിക്കല്‍ സയന്‍സ് വിദ്യാര്‍ഥികളായി രൂപാന്തരപ്പെട്ടു. 2006-2007 വര്ഷം ഞങ്ങള്‍ നടത്തിയ ഓരോ 
സംഭവങ്ങളും അദ്ദേഹം ഇന്നലെ നടന്നതെന്ന  പോലെ ഓര്‍മയില്‍ നിന്നും കോര്‍ത്തെടുത്തു പറയുമ്പോള്‍ 
ഞങ്ങള്‍ അതിശയിച്ചിരുന്നു. ലിനറ്റിന്റെ ക്രിസ്മസ് കരോളും യൂണിയന്‍ ഇലക്ഷന് ശേഷം ക്ലാസ്സില്‍ നടന്ന
അനുമോദന ചടങ്ങും 'അമര്‍ ജവാനും 'വന്ദേമാതരവും ക്യാമ്പും ടൂറും തുടങ്ങി ചെറുതും വലുതുമായ 
ഓരോ മുഹൂര്‍ത്തങ്ങളും അദ്ദേഹം ഓര്‍ത്തു വെക്കുന്നു എന്നത് തന്നെ ആ ഒരു വര്ഷം ജീവിതത്തിലെ ഏറ്റവും
സാര്‍ത്ഥകമായ ഈടുവെപ്പായി ഞങ്ങള്‍ എന്ത് കൊണ്ട്  കാത്തുവെക്കുന്നു എന്നതിന് ഉത്തരമാകുന്നു.
ഞങ്ങള്‍ നടത്തിയ ക്രിസ്മസ് കരോളിന്റെ ഓര്‍മകളില്‍ പിന്നീട് വന്ന ബാച്ചിനെക്കൊണ്ട് സാര്‍ തന്നെ
താല്‍പര്യമെടുത്തു നടത്തിച്ച ആഘോഷത്തിന്റെ വിരസത അദ്ദേഹം നര്‍മ്മത്തില്‍ കൊരുത്തു
വിശദീകരിച്ചപ്പോള്‍ അപൂര്‍വമായി സംഭവിക്കുന്ന ഒരത്യപൂര്‍വ്വ കൂട്ടിന്റെ സര്‍ഗാത്മകതക്കുള്ള
അംഗീകാരമായി ഞങ്ങളതിനെ ഉള്‍കൊണ്ടു. ഈ ഓര്‍മ്മകളൊക്കെയും തന്റെ മുന്നോട്ടുള്ള  പ്രയാണത്തിനു
ഇന്ധനമായി വര്‍ത്തിക്കുമെന്നു അദ്ദേഹം പറയുമ്പോള്‍ ‍ പ്രിയപ്പെട്ടവരേ, നമ്മളന്നു ഈ ക്ലാസ് മുറിക്കകത്തും  
പുറത്തുമായി ചിലവഴിച്ച ഒരു നിമിഷം പോലും ഒരു പാഴ്ചെലവായിപ്പോയില്ല എന്നതിന്
വേറെയാരുടെ സാക്‌ഷ്യമാണ് വേണ്ടത് ?

ശേഷം ഫിസിക്കല്‍ സയന്‍സിന്റെ വല്യേട്ടനായ പ്രിയപ്പെട്ട വിനോദ് ഓര്‍മ്മകളുടെ ചെപ്പ്
തുറന്നു. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ജീവിതത്തില്‍ എന്ത് അച്ചീവ്മെന്റ്റ് ഉണ്ടായി എന്ന ചോദ്യം 
വിനോദേട്ടനെ ഒട്ടും കുഴക്കിയില്ല. രണ്ടു മക്കളുണ്ടായി എന്നതിലും കവിഞ്ഞു എന്ത് അച്ചീവ്
ചെയ്യാനാണ്?  ഈ ഉത്തരം ഞങ്ങളുടെ കൂട്ടത്തില്‍ അവശേഷിക്കുന്ന ചില ക്രോണിക് ബാച്ച്ലര്‍മാരെ
നാണിപ്പിച്ചു കളഞ്ഞു.


സംശയങ്ങളുടെ കെട്ടുകളുമായി വീണ്ടും സപ്ന ഉണ്ണി

ശേഷം പ്രഗിത്തിന്റെ വക  ചിരിയുടെ തൃശൂര്‍ പൂരമായിരുന്നു. അവന്‍ കടന്നു പോയ
'നീറുന്ന' ജീവിതാനുഭവങ്ങളുടെയും ഈ അഞ്ചു വര്‍ഷത്തിനിടയ്ക്ക് കോഴിക്കോട്ടും സമീപ
ജില്ലകളിലുമായി അവന്‍ ഫിസിക്സ് പഠിപ്പിച്ചു പൂട്ടിച്ച സ്കൂളുകളുടെ എണ്ണവുമൊക്കെയായി
കത്തിക്കയറിയതോടെ ക്ലാസ്സില്‍ ചിരിയടക്കാന്‍ നേരമില്ലായിരുന്നു. പൂട്ടിച്ചവയില്‍  വയനാട്ടെ
അച്ചായന്മാര്‍ നടത്തുന്ന ഒരു  ഹൈ-ഫൈ ICSE സ്കൂളുമുണ്ടെന്നു കേട്ടതും ഏറെ നാളുകള്‍ക്കു 
ശേഷം മായയുടെ ആര്‍ത്തലച്ചുള്ള ആ പൊട്ടിച്ചിരി വീണ്ടും ക്ലാസ്സില്‍ മുഴങ്ങി.


റീത്ത ഓര്‍മ്മകളുടെ ഓളങ്ങളില്‍....

റഹ്മത്തലിയുടെ ഊഴമായിരുന്നു അടുത്തത്. ഫോറസ്റ്റ് ഗാര്‍ഡ് ആയതോടെ പൊണ്ണത്തടിയൊക്കെ പോയി
സ്ലിം ബ്യൂട്ടി ആയി വന്ന ക്ലാസിലെ ആസ്ഥാന ഗായകന്‍ ഇവിടം വിട്ടു പോയതിനു ശേഷം
ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ഏറെ വാചാലനായി.
അഞ്ചു കൊല്ലം മുമ്പ് അവസാനത്തെ ക്ലാസും കഴിഞ്ഞു പിരിഞ്ഞു പോകുന്ന ദിനം പാടിയ
ആ വരികള്‍ ഒരിക്കല്‍ കൂടി ഞങ്ങള്‍ക്ക് മുന്നില്‍ അവന്‍ ഓര്‍ത്തുപാടി, നെഞ്ചില്‍ ആ നല്ല നാളുകളുടെ
ഓര്‍മ്മകള്‍ വീണ്ടും കോരിനിറച്ചു കൊണ്ട്....

ഹര് ഘടീ ബദല്‍ രഹീ ഹേ രൂപ്‌ സിന്ദഗീ......-റഹ്മത്തലി പാടുന്നു
  ‍                                         ‍   
   തന്നെ ജീവിതത്തില്‍ സ്വാധീനിച്ച മൂന്നു അധ്യാപകരെ പരാമര്‍ശിച്ചു കൊണ്ടാണ് ഇപ്പോള്‍ ഗവണ്‍‍മെന്റില്‍
യു ഡി സി ആയി ജോലി ചെയ്യുന്ന ഞങ്ങളുടെ ബാച്ചിലെ 'പി.എസ്. സി  മരം',  പ്രിയസ്നേഹിതന്‍  
റഹ്മത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്. ഹൈസ്കൂളിലെ മുനീര്‍ മാഷും മഞ്ചേരി എന്‍ എസ് എസില്‍ കെമിസ്ട്രി 
പഠിപ്പിച്ച  ഇന്ദിര ടീച്ചറും പിന്നെ ഞങ്ങളുടെ  മനോജ്‌ സാറും. ഇവരില്‍ മനോജ്‌ സര്‍ എന്ന അധ്യാപകന്റെ
സ്വാധീനം തന്നെ അധ്യാപനമേഖലയിലേക്ക് തിരികെ വിളിക്കുന്നതായി റഹ്മത്തുള്ള പറയുമ്പോള്‍
എന്റെ മനസ്സ്  തന്നെയല്ലേ അതെന്നെനിക്ക് തോന്നി.    ‍

മായ സംസാരിക്കുന്നു

തങ്ങളുടെ  അധ്യാപനകാലത്ത് മനോജ്‌ സാറിന്റെ ടീച്ചിംഗ് ടെക്നിക്കുകള്‍  ക്ലാസ് മുറികളില്‍ പ്രയോഗിച്ചു
വിജയിച്ചതിന്റെ അനുഭവസാക്‌ഷ്യങ്ങള്‍ ആണ്  റഹമത്തുള്ളയും ഷിനിയും സുനിലും നൌഫലും അസ്ലമും
റീത്തയും മായയും ശമീഹയും സപ്ന ഉണ്ണിയുമൊക്കെ പങ്കു വെച്ചത്. ജീവിതവഴിയില്‍
നൊമ്പരങ്ങളുണ്ടാവുമ്പോള്‍ ബി.എഡ് ടൂറിന്റെ സീഡിയിട്ട് കണ്ടാണ്‌ തന്റെ ആത്മദു:ഖങ്ങളെ എരിയിച്ച്‌
കളയുന്നതെന്നു മായ പറയുമ്പോള്‍ ഓര്‍മ്മ മാരണമല്ല, മറിച്ച്  മരുന്നാണെന്ന് ബോധ്യം വരുന്നു.


സഖാവ് റഷീദ് പ്രസംഗിക്കുന്നു

ഫൈസലും റഷീദും അനീഷും നിസാര്‍ യൂ പിയും ജെന്സിയും സനിതയും ലിന്സിയും ഓര്‍മകളുടെ
ചെപ്പു തുറന്നു സംസാരിച്ചപ്പോള്‍ ഒരു ക്ലാസ്മുറിയെങ്ങനെയാണ് അതിന്റെ നാല് ഭിത്തികള്‍ക്കപ്പുറത്തേക്ക്
അതിജീവനത്തിനുള്ള ഊര്‍ജ്ജസ്രോതസ്സായി പരിവര്‍ത്തിപ്പിക്കപ്പെടുന്നതെന്ന് നേരിട്ടറിയുകയായിരുന്നു.


ഫൈസല്‍ പി സി സംസാരിക്കുന്നു

മനോജ്‌ സാറിന്റെ ഉപദേശം ഉള്‍ക്കൊണ്ട്‌  ടീച്ചിംഗ്  ഉപേക്ഷിച്ചു ബാങ്കിങ്ങിലേക്ക് തിരിഞ്ഞതിന്റെ കഥ
പറഞ്ഞു രാജേഷ്. തലേന്ന് രാത്രി ഖത്തറില്‍ നിന്നും നേരിട്ട് കോളജിലേക്ക് പറന്നെത്തിയ ഞങ്ങളുടെ ജനറല്‍
ക്യാപ്റ്റന്‍ കൂടി ആയിരുന്ന റിയാസ് ഈ കൂട്ട് എത്രത്തോളം ദൃഡമാണെന്ന് ഏവരെയും ബോധ്യപ്പെടുത്തി.


ഓര്‍മ്മകള്‍ പങ്കുവെച്ച് അസ്ലം  


വെരി നൈസ്....അനീസ്‌ സര്‍ സംസാരിക്കുന്നു  
എല്ലാം കഴിഞ്ഞപ്പോള്‍ ഒരു ചാറ്റല്‍മഴ പെയ്തു തോര്‍ന്ന പോലെ അകം ആര്‍ദ്രമായി. വര്‍ത്തമാനത്തിന്റെ 
ആകുലതകളെ കുറച്ചു നേരത്തേക്കെങ്കിലും മായിച്ചു കളഞ്ഞു നഷ്ട്ടവസന്തം ഒരുമാത്ര തിരിച്ചു നല്‍കിയ പ്രിയ
ഗുരുനാഥരേ, സൌഹൃദമേ, അക്ഷരം പൂത്ത ഈ നാല്ച്ചുവരുകളേ, എങ്ങിനെയാണ് നന്ദി കാണിക്കേണ്ടത്?

ഇനി ഉച്ചഭക്ഷണത്തിന്റെ നേരമാണ്. പണ്ട് പങ്കിട്ടെടുത്ത ചോറ്റ്പാത്രങ്ങളുടെ കിലുക്കം കേള്‍ക്കാം ഈ 
പിന്ബെഞ്ചിലിരുന്നു ഇങ്ങനെ കഴിക്കുമ്പോള്‍....


ഇനി ചില പ്രിയപ്പെട്ട നിമിഷങ്ങള്‍ ഓര്‍മ്മചിത്രങ്ങളായി ഹൃദയത്തില്‍ തുന്നിചേര്‍ക്കാന്‍.....

ഈ ഇരിപ്പ് കണ്ടാല്‍ പറയോ പുള്ളിക്കാരന്‍ റാങ്ക് ജേതാവാണെന്ന്?!  ആളൊരു ലുക്കില്ലാന്നെ ഉള്ളൂട്ടാ...
ഭയങ്കര ബുദ്ധിയാണ്!! ഫിസിക്കല്‍ സയന്സിറെ ഡയരക്ടര്‍....മുഹമ്മദ്‌ നിസാര്‍ എന്‍ വി- എന്റെ ആത്മമിത്രം.  
ദേ വിശ്വാസായില്ലേല്‍ താഴോട്ടു നോക്ക്!
ഇപ്പൊ വിശ്വാസമായാ?  ഹാ.... പക്ഷേങ്കില് ഞമ്മളിത് സമ്മതിച്ചു കൊടുക്കൂലാ...പൊത്തടാ...

ഇനി ഫിസിക്കല്‍ സയന്‍സിന്റെ ഗൃഹനാഥനെ കാണണ്ടേ? . ദേ ഇരിക്കുന്നു അണിയറയില്‍....ഞങ്ങളുടെ
എവര്‍ഗ്രീന്‍ വിനോദേട്ടന്.....
             


ഇനി അല്പം ആഘോഷങ്ങളുടെ നേരമാണ്. ഈ ഒത്തു ചേരലിന്റെ അവസാനം ഞങ്ങള് ആ പോയ  കാലത്തെ 
ഒന്ന് തിരിച്ചു വിളിച്ചു... വെറുതെ....   ‍  

ഗാനമേള തുടങ്ങിയതെ ഉള്ളൂ... ഇച്ചിരി ഡീസന്റ് ആകാം...



ഇനി ഒന്നിളകി നോക്കിയാലോ..... സംഗതി ടീച്ചര്‍മാരൊക്കെ തന്നെ, പക്ഷെ ഇന്നതിനെല്ലാം അവധി  




 

പണ്ട് ക്ലാസ്സില്‍ ഉറങ്ങി മുടിച്ചിരുന്ന ആ സഹപത്രാധിപര്‍ ആണീ തുള്ളുന്നത്...!!


അത് വരെ ഞങ്ങളോടൊത്ത് ഓഡിറ്റോറിയത്തിന്റെ പിന്നറ്റത്ത് തുള്ളിക്കൊണ്ടിരിക്കുന്ന യാക്കൂബ്
വള്ളുവങ്ങാടന്‍ പെട്ടെന്ന് അപ്രത്യക്ഷനായി. യാക്കൂബിനെ ആള്‍ക്കൂട്ടത്തില്‍ പരതുന്നതിനിടെ സ്റ്റേജില്‍ 
നിന്നുമൊരാര്‍ത്ത നാദം! നോക്കിയപ്പോള്‍ ഞെട്ടിത്തരിച്ചു പോയി. ദേ കണ്ടില്ലേ.....!!

ദേ ലവന്‍ പാടുന്നു...!!  യാകൂബിന്റെ  സാഹസികത  
 യാക്കൂബ് ഇങ്ങനെയൊരു പാതകം  ചെയ്യുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.അത്കൊണ്ട്
ആ ഇനം തീരുന്നത് വരെ ഞങ്ങള്‍ ആട്ടം നിര്‍ത്തി കസേര‍കളിലേക്കമര്‍ന്നു. 

അടുത്ത ഊഴം ഞങ്ങളുടെ സ്വന്തം പ്രഗിത്തിന്റെ വകയായിരുന്നു. 
അനീഷും പ്രഗിത്തും കൂടെ സല്‍സ അവതരിപ്പിക്കുന്നു

ഇനിയും കല്യാണം നടന്നിട്ടില്ലാത്ത പ്രഗിത്തിനും കാണില്ലേ ആശകള്‍...


  
ഓര്‍മ്മകളുടെ കൊയ്ത്തുത്സവം അരങ്ങേറിയ ഈ പകല്‍ ഇവിടെ അവസാനിക്കുകയാണ്.
ഇനി മടക്കം.......ജീവിതത്തിന്റെ പരുത്ത സത്യങ്ങളിലേക്ക്‌....ഇന്നൊരു പകലത്തേക്ക് അഴിച്ചു 
വെച്ച മുഖംമൂടികളൊക്കെയും വീണ്ടുമണിഞ്ഞു ഞങ്ങള്‍ തിരിഞ്ഞു നടക്കട്ടെ...
  


ഇതിനകത്ത് ഞങ്ങള്‍ ഒരുക്കൂട്ടി വെച്ചതൊക്കെയും ഞങ്ങളിവിടെ തന്നെ ഇട്ടേച്ചു പോകുകയാണ്,  
ഒന്നിനുമല്ല , ഇനിയുമിത് തേടി ഇങ്ങോട്ട് തന്നെ വീണ്ടുമൊരിക്കല്‍ വരാമെന്ന മോഹം ഉള്ളില്‍ കുരുത്തു  
വരാനുള്ള  സ്വാര്‍ത്ഥത  ഒന്നു കൊണ്ട്  മാത്രം..... 
എന്ത് കൊണ്ടെന്നാല്‍ ഈ വാതിലിനപ്പുറം ഞങ്ങളുടെ ഏറ്റവും ആര്‍ദ്രമായ ഓര്‍മ്മകളുടെ 
ഹെര്‍ബേറിയം കുടികൊള്ളുന്നു...

ആത്മവിദ്യാലയമേ....

നിന്നില്‍ മറന്നിടാന്‍
ഒരു നോട്ടുബുക്ക് പോലും ഞാന്‍ വാങ്ങിയിട്ടില്ല.
എങ്കിലും ഒരുകൂട്ടം ലെസ്സന്‍ പ്ലാനുകള്‍
ലാബിനകത്തെ ഷെല്‍‍ഫിനു മുകളില്‍ കെട്ടി വെച്ചിട്ടുണ്ട്.
ചുവരില്‍ പേര് കോറിയിടാന്‍ മറന്നതല്ല, 
സ്റ്റുഡന്റ് ടീച്ചറായിരുന്നില്ലേ, മോശമല്ലേ?
ഓഡിറ്റോറിയത്തില്‍ പണ്ടൊരു 
ഗസലിന്റെ ഈരടികള്‍ മറന്നിട്ടുണ്ട്‌.
കുരുത്തോല കെട്ടി നിന്നെ അലങ്കരിച്ചിട്ടുണ്ട്.
ഞങ്ങളിന്നു വീണ്ടും പടിയിറങ്ങും
തിരികെ വിളിച്ചേക്കണം
ഓര്‍മകളുടെ വിളവെടുപ്പിനായി
ഞങ്ങള്‍ കൊതിക്കുമ്പോഴൊക്കെയും  

24 comments:

  1. നിങ്ങള്‍ ആണ് മക്കളെ ഭാഗ്യം ചെയ്തവര്‍ ,,,,,,ആശംസകള്‍

    ReplyDelete
    Replies
    1. നാച്ചീ, നന്ദി ഇതിലെ വന്നു പോയതിനു..

      Delete
  2. എനിക്കിത് നഷ്ടപ്പെട്ടു..ഇനി അടുത്ത ജന്മത്തില്‍ നോക്കാം..

    ReplyDelete
    Replies
    1. നഷ്ട വസന്തങ്ങള്‍ക്കിപ്പുറം ഒരു ഹേമന്തം വരാനുണ്ടെങ്കിലോ അനുഗാമീ, ഇല പൊഴിച്ച് പുതിയ സൌഹൃദങ്ങള്‍ക്ക് മെത്തയൊരുക്കി...........വരും...
      നന്ദി ഇതിലെ വന്നു പോയതിനു.

      Delete
  3. എനിക്കും ഉണ്ട് കുറെ നല്ല ഓര്‍മ്മകള്‍....; പൊളിച്ചു നിങ്ങള്‍

    ReplyDelete
    Replies
    1. ഓര്‍മ്മകളുടെ പേമാരി പെയ്യട്ടെ വിഗ്നേഷ്.... നന്ദി ഇതിലെ വന്നു പോയതിനു.

      Delete
  4. ഒരു കോളേജ് മാഗസിന്‍ തന്നെയാണിത് ഏറെ നൊമ്പര മുനര്‍ത്തുന്നു .ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി കുമ്മാട്ടി, ഇവിടെ വന്നു ഓര്‍മ്മയുടെ ഒരിതള്‍ എടുത്തു പോയതിനു.

      Delete
  5. ഒരിക്കല്‍ കൂടി അവിടെയൊക്കെ പോയിട്ട് വന്നു. മരിക്കാത്ത ഓര്‍മ്മകള്‍...നന്നായിട്ടോ..
    എന്നാലും എന്നെയിങ്ങനെ പുലിയാക്കേണ്ടീരുന്നില്ലാട്ടാ...
    സ്നേഹത്തോടെ...

    ReplyDelete
    Replies
    1. നന്ദി യാസ്മിന്ത്ത ഇതിലെ വന്നു ഒരു മുല്ലപ്പൂമണം വിതറി പോയതിനു.
      പുപ്പുലി എന്ന് വിളിക്കേണ്ടതാണ് ഇത്തയുടെ ചില പോസ്റ്റുകള്‍ വായിക്കുമ്പോള്‍.
      പ്രോഗ്രാം ദിനത്തില്‍ കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല, ഇനിയും കാണാം എന്ന പ്രതീക്ഷ ബാക്കിയാവട്ടെ. ഒരിക്കല്‍ കൂടി നന്ദി.

      Delete
    2. ഇസ്മൂ.... നന്ദി....... അനീസ്‌ സാറിനെ കുറിച്ചൊന്നും എഴുതിയില്ല... ഞാന്‍ ഇത് ഈ വര്‍ഷത്തെ മാഗസിനില്‍ കൊടുക്കട്ടെ....?????????

      Delete
    3. സുജീ...മാഗസിനില്‍ കൊടുക്കുന്നതില്‍ സന്തോഷമേ ഉള്ളൂ.... അനീസ്‌ സാര്‍ എന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമാണ്. അത് കൊണ്ടാ കൂടുതല്‍ എഴുതാതെ വിട്ടേ. സാര്‍ സംസാരിക്കുന്ന പടം ഉണ്ടല്ലോ. മ് മ് മ് .......................

      Delete
  6. എടാ ഇസ്മായില്‍............. ഇത് ഷജൂബ് ആണ്....... നിന്‍റെ ഓര്‍മകളുടെയും ഒത്തുചേരലിന്‍റെയും എഴുത്ത് ഒറ്റയിരിപ്പിനു വായിച്ചു. ഉള്ളത് പറയാലോ...! വളരെ നന്നായിട്ടുണ്ട്....... നിനക്ക് CRHS ഓര്‍മയില്‍ ഉണ്ടെങ്കില്‍ ഇങ്ങനെയൊരു സുഹൃത്തിനെ ഓര്‍ക്കുന്നുന്ടെങ്ങില്‍ ഒന്ന് വിളിക്കാന്‍ ശ്രമിക്കുക...... 00971507818906 അല്ലെങ്കില്‍ നിന്റെ നമ്പര്‍ എന്റെ മൈലിലെക്കയച്ചു താടാ....... shajoob007@gmail.com

    ReplyDelete
    Replies
    1. ഷജൂബേ...CRHS -നെയും നിന്നെയുമൊക്കെ എങ്ങനെയാടെ മറക്കാന്‍ പറ്റുക?! അജ്നാസും നീയുമൊക്കെ പഠിപ്പിച്ചു തന്ന തോന്ന്യാസങ്ങളൊക്കെ തന്നെയെ ഇപ്പോഴും കയ്യിലുള്ളൂ. ഞാന്‍ തിരിച്ചു
      സൌദിയിലെത്തി. നിന്റെ നാട്ടിലെ നമ്പര്‍ മെയിലില്‍ കിട്ടിയിരുന്നു. അപ്പോഴേക്കും തിരിച്ചു പോന്നു. +966 534156746

      Delete
  7. How beautifully you write Ismail! Amazing readability.
    You think high of your teachers and your college because of your noble mind. It is the virtue inside that you see outside.
    We at FTC are proud of your batch.
    Serve and Enrich the whole world.
    Best wishes.

    ReplyDelete
    Replies
    1. Dear Manoj Sir,
      Thank you for your good words about our FTC Batch and I feel proud to be your student at every stage of my tenure as I told in this post. I take the comments you made at the bottom of this post as a precious gift that could be the everbest words I got in my blog.
      Once again thank you for everything

      Delete
  8. ഋതുക്കള്‍ പറയുന്നത്...18 August 2012 at 17:58

    വളരെ അകലത്തു നിന്നും നിറവിന്റെ ഈ വിരല്‍ തുമ്പിലേക്ക്‌ പാറി വീണപ്പോള്‍ സ്നേഹത്തിന്റെ ആര്‍ദ്രതയില്‍ കരുതി വെച്ച ഒരായിരം ഓര്‍മ്മകള്‍ സമ്മാനിച്ചതും..

    ഊതി പറത്തുന്നതിനു മുമ്പേയുള്ള ഒരു കാവ്യ ചുംബനം മാത്രം തിരിച്ചു വാങ്ങി കണ്ണില്‍ ‍ സന്തോഷത്തിന്റെ മഴത്തുള്ളികളും മനസ്സില്‍ ഗ്രിഹാതുരത്വത്തിന്റെ ഓളങ്ങളും നീയല്ലാതെ മറ്റാര് സമ്മാനിക്കാന്‍..?

    ....ഇനിയുമത് തേടി വീണ്ടും മടങ്ങുമെന്ന വ്യാമോഹത്തില്‍ ഒരുക്കൂട്ടിയതോക്കെയും ഉപേക്ഷിച്ചു ഓര്‍മകളുടെ ഹെര്ബെരിയവുമായി ജീവിതങ്ങളിലേക്ക് മായുമ്പോള്‍ FTC ഇങ്ങനെയൊക്കെ ആയിരുന്നു അല്ലാതെ എങ്ങനെ ?നമ്മളും!..ജീവിതത്തിന്റെ ഏതു പെരും നിശയിലും മിന്നമിനുങ്ങുകളായ് മനസ്സില്‍ കൊണ്ടതൊക്കെയും എത്ര മായ്ച്ചു കളഞ്ഞാലും കനല്പോട്ടുകള്‍ പോലെ തിളങ്ങി കൊണ്ടിരിക്കും.. നന്നായി ടാ..its realy amazing

    ഋതുക്കള്‍ പറയുന്നത്...

    ReplyDelete
    Replies
    1. പഠനജീവിതത്തില്‍ വന്നു പോയ ഒട്ടേറെ ഋതുഭേദങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായാണ് ഒരു വസന്തം വന്നണഞ്ഞത്. ആ വസന്തകാലത്തെ ഒരു വസന്തോല്സവമാക്കി മാറ്റിയ പ്രിയ സൌഹൃദമേ, എന്നിലേക്ക്‌ അക്ഷരങ്ങളുടെ തീയേറ് നടത്തി എന്നിലുള്ളില്‍ എഴുത്തിന്റെ പണ്ടെന്നോ ഒരുഗ്രശൈത്യത്തില്‍ കെട്ടുപോയ കനലിനെ പിന്നെയും കാച്ചിയെടുത്ത നീയും നിന്‍റെ ഡയറിക്കുറിപ്പുകളും.... ഇടറി വീഴുമ്പോഴോക്കെയും നീ പകര്‍ന്ന കരുതലിന്റെ ആര്‍ദ്രതയാണ് ഈ ഹെര്‍ബേറിയത്തിന്റെ പച്ചപ്പ്‌ നിലനിര്‍ത്തുന്ന ഈര്‍പ്പം.
      നീ പറഞ്ഞ പോലെ എത്ര മായിക്കാന്‍ ശ്രമിച്ചാലും കനല്‍ പൊട്ടുകളായി പിന്നെയും മിന്നിക്കൊണ്ടേയിരിക്കും ഈ ഓര്‍മ്മകളൊക്കെയും, നമ്മളുള്ളിടത്തോളം കാലം....
      നന്ദി.... ഓര്‍മക്കൊയ്ത്തിന്റെ ആ ഒരു പകലിനെ സുന്ദരമാക്കിയതിന്....

      Delete
  9. ഇവിടെ ഞാനുണ്ടായിരുന്നു..
    എന്റെ സഹായാത്രികര്‍ക്കൊപ്പം..
    പുഴ കടലിലെക്കൊഴുകുന്ന പോലെ അത്ര സ്വാഭാവികമായിരുന്നു, എവിടെയൊക്കെ തട്ടി തടഞ്ഞാലും എന്തൊക്കെ കൈവഴികള്‍ തീര്‍ത്താലും എന്റെ ഓര്‍മ്മകള്‍ അവസാനം ഈ തീരത്ത് തന്നെ വന്നണയുന്നത്..
    ഇതെന്റെ കലാലയമായിരുന്നു..
    അതിലുപരി ഇത് ഞാനെന്ന കാല്പനികന്റെ ഏറ്റവും മനോഹര സ്വപ്നമായിരുന്നു..
    ഞാന്‍ രചിച്ച ഏറ്റവും ആര്‍ദ്രമായ കവിതയായിരുന്നു.. വീണ്ടെടുപ്പിന്റെ എല്ലാ സുഗന്ധവും നിറഞ്ഞ ഒരു പകല്‍ സമ്മാനിച്ചതിനു നന്ദി..
    അതിനെ അക്ഷരക്കൂട്ടിലാക്കി വീണ്ടും അനുഭവിപ്പിച്ച എന്റെ ആത്മമിത്രത്തിനു നന്ദി..
    മഞ്ചാടിക്കുരുക്കള്‍ വാരി വിതറിയ പോലെ ഓര്‍മ്മകളെ അവിടെ തന്നെ എറിഞ്ഞു തിരിച്ചു പോന്നതാണ്.. അതിനാല്‍ ഇനിയും പോകാതിരിക്കനാകില്ലല്ലോ..
    ഓരോന്നും പെറുക്കിയെടുത്തു വീണ്ടും ഓമനിക്കാന്‍ ..
    ഓര്‍മ്മകളുടെ മഴയില്‍ വീണ്ടും കുളിരാന്‍ ..

    ReplyDelete
  10. ആശംസകള്‍
    ഓ .ടോ : താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete
  11. കൂടും ചിറകും ഒന്നാകുന്ന കലാലയം..ഇവിടെ വെറും സമ്മേളനമില്ല..ഉന്നതതരംഗങ്ങളുടെ ഊ൪ജ്ജവും റിഥവും പ്രസരിപ്പിക്കുന്ന പ്രിയ അധ്യാപകരുടെയും പ്രിയ സുഹൃത്തുക്കളുടെയും സംഗമം..അതി൯റെ മഴവില്ലുകള്‍......,..അനുരണനങ്ങള്‍........................,,ഒരു കൈക്കുടന്നയില്‍ നിന്ന് ലോകത്തിലേക്ക് പരന്നൊഴുകുന്ന സംഗീതം..അവ ഒരുക്കി അടുക്കി മനോഹരമായ് സമ്മാനിച്ച പ്രിയ സുഹൃത്തിന് ആശംസകള്‍

    ReplyDelete
  12. നിസാര്‍ വഴി ഈ ലിങ്ക് കിട്ടി, വായിച്ചപ്പോള്‍ വല്ലാത്തൊരു നൊമ്പരം, എന്റെയും കോളേജ് കാലഘട്ടത്തില്‍ ഒരു തിരിച്ചു പോകിനു ഈ അക്ഷരങ്ങള്‍ സഹായിച്ചു ..........മനോഹരമായി വിശേഷങ്ങള്‍ പങ്കുവച്ചു.ആ കാലഘട്ടം അടിച്ചു പൊളിച്ചു അല്ലെ :) ആശംസകള്‍ !!!

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. ഓര്‍മകളുടെ പെട്ടി തുറന്നപ്പോള്‍ പുറത്തുചാടിയ വര്‍ണ്ണപ്പകിട്ടു കണ്ട് അന്തം വിട്ടിരിക്കുന്നു... കലാലയം എക്കാലവും മധുരസ്മരണകളുടെ മായാത്ത ചിത്രമാണ്. നിങ്ങളുടെയെല്ലാം ആത്മബന്ധം എക്കാലവും നില നില്‍ക്കട്ടെ എന്നാശംസിക്കുന്നു...

    "Enter to Learn, Exit to Serve" അര്‍ത്ഥവത്തായ വാചകം!

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...