ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Monday 1 July 2013

മെഹ്ദി പാഠങ്ങൾ - 10 : ദേഖ് തോ ദിൽ കെ ജാൻ സെ ഉഠ്താ ഹേ...

നീയും നിലാവും കാറ്റിൽ  സുഗന്ധവും ചഷകം നിറയെ മധുവും...
ദൂരേ നിന്നും ദൂത് വരുന്നൊരു മീർ തഖീ മീറിൻ ഗസലും..... 

ഗസൽകാവ്യവീഥിയിൽ ഗാലിബ് ഒരു അടയാളശിലയാണെന്ന് നമ്മൾ കഴിഞ്ഞ മെഹ്ദിപാഠത്തിൽ പറഞ്ഞിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ  ഗാലിബിൽ നിന്നും നമ്മൾ പിന്നോട്ട് പതിനെട്ടാം നൂറ്റാണ്ടിലേക്ക് നടന്നാൽ മറ്റൊരു നാഴികക്കല്ല് കാണാം,  മീർ തഖി മീർ, ഗാലിബിനെപ്പോലും അസൂയാലുവാക്കിയ ക്ലാസ്സിക്കൽ ഗസലുകളിലെ മാസ്ട്രോ. സ്ഥായിയായ
വിഷാദഭാവങ്ങളിൽ ദിവ്യാനുരാഗത്തിന്റെ രജതപാത വരച്ചു വെച്ച മിസ്റ്റിക്.
 


മീർ തഖി മീർ (ചിത്രകാരന്റെ ഭാവനയിൽ)
പത്താം അദ്ധ്യായത്തിൽ നമ്മൾ ആസ്വാദനത്തിനായി തെരഞ്ഞെടുക്കുന്നത് വീണ്ടും ഒരു ഫർമായിശ്  ആണ്.  പ്രിയ ഓണ്‍ലൈൻ സുഹൃത്തും ഗായകനുമായ തഹ്സീൻ തന്നെയാണ് ഇത്തവണയും ഇഷ്ടഗസൽ
ആവശ്യപ്പെട്ടിരിക്കുന്നത്.  മെഹ്ദി പാഠങ്ങളിലെ പഴയ രണ്ടധ്യായങ്ങളും (ദിലെ നാദാൻ....., അബ് കെ ഹം ബിച്ഛ്ടെ....) അദ്ധേഹത്തിന്റെ തന്നെ  ഫർമായിശുകളായിരുന്നു. മെഹ്ദി പാഠങ്ങൾ എന്ന ഈയൊരു സീരീസ്
മുന്നോട്ട് കൊണ്ടുപോകാൻ എനിക്കേറ്റവും ഊർജ്ജമായി ഭവിക്കുന്നതും
അദ്ധേഹത്തിന്റെ നിരന്തരമായ പിന്തുടരൽ തന്നെയാണ്.

'ദേഖ് തോ ദിൽ കെ ജാൻ സെ .........യെ ധുവാ സാ കഹാ സെ ഉഠ്താ ഹേ ' എന്ന ഗസൽ  മെഹ്ദി ഹസ്സൻ എന്ന നാദവിസ്മയത്തിന്റെ ഏറ്റവും
മനോഹരമായ ആലാപനങ്ങളിൽ ഒന്നാണെന്ന് നിസ്സംശയം പറയാം. മീർ തഖി
മീറും മെഹ്ദി ഹസ്സനും -ഇതിനെയാണ് നമ്മൾ ലെജന്ററി  കോമ്പിനേഷൻ
എന്നൊക്കെ പറയുക..... ശബ്ദത്തിലെ ആർദ്രത എന്നൊക്കെ ആലങ്കാരികമായി
നമ്മൾ ഉപയോഗിക്കാറില്ലേ, അത് അനുഭവേദ്യമാകണമെങ്കിൽ മെഹ്ദിയെ
കേൾക്കുക, കേട്ടു കൊണ്ടേയിരിക്കുക....   

ഈ ഗസൽ തുടങ്ങുമ്പോൾ ഇതിലെ ആശയങ്ങളുടെ സത്ത മുഴുവൻ ആവാഹിച്ച ഹിന്ദിയിലുള്ള രണ്ടു വരികൾ ( 'ദോഹാ' അഥവാ Couplet) മെഹ്ദി സാബ് പലപ്പോഴും ആലപിക്കാറുണ്ട്.  അതിമനോഹരമാണ് അതിന്റെയൊരു
ആമ്പിയൻസ്. ആദ്യം ആ ഈരടികളിലേക്ക് പോകാം.

ശീതൾ ചന്ദാ അഗ്നി ബൻ ഗയീ , കാണ്‍ഢെ ബൻ ഗയെ ഫൂൽ 
പ്യാർ ന കർനാ  ഓഹോ കിസീ സേ , പ്യാർ ഹേ മൻ കീ ബൂൽ  

ബസ്തീ ബസ്തീ ഖാക് ഉഠീ ഹേ, ജംഗൽ ജംഗൽ ആഗ് 
യെ ധുവാ ബൽ ഖാതാ  ഉഠേ   ജേസെ കാലെ നാഗ് 

(കുളിർനിലാവ് അഗ്നിയായവതരിക്കും, മുള്ളുകളോ മലരുകളായും  
ഹേ പ്രണയമതരുതേ ആരോടും, പ്രണയമതോ മനസ്സിൻ ഭ്രംശമല്ലോ   

ചേരികളൊക്കെയും പൊടിയിലമർന്നൂ, കാടുകളൊക്കെയും തീയിലും   
ധൂമങ്ങളിങ്ങനെ പുളഞ്ഞുയരുന്നുവല്ലോ, കരിനാഗങ്ങളിഴയും പോൽ )


ഇനി ഗസലിലേക്ക്‌:



ദേഖ് തോ, ദിൽ കെ ജാൻ സെ ഉഠ്താ ഹേ
യെ ധുവാ സാ കഹാൻ സെ ഉഠ്താ ഹേ

ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്
ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ

ബേഠ്നേ കോൻ ദേ ഹേ ഫിർ ഉസ്കോ
ജോ തേരെ ആസ്താൻ സെ ഉഠ്താ ഹേ

യൂ ഉഠേ ആഹ് ! ഉസ് ഗലീ സേ ഹം
ജേസേ കൊയീ ജഹാൻ സെ ഉഠ്താ ഹേ

ഖാനാ -ഏ -ദിൽ  സേ സിൻഹാർ  ന  ജാ
കൊയീ  ഏസെ മകാൻ സെ ഉഠ്താ ഹേ ?

നാലാ സിർ  ഖേൻച്താ ഹേ ജബ് മേരാ 
ഷോർ ഇക് ആസ്മാൻ സെ ഉഠ്താ ഹേ

ഇഷ്ഖ് ഇക്‌  'മീർ'  ഭാരീ പത്ഥർ ഹേ
കബ് യെ തുഝ് നാതവാൻ സെ ഉഠ്താ ഹേ


ആശയം സംഗ്രഹിച്ചു നോക്കാം:

നോക്കൂ, ഹൃത്തിൽ നിന്നോ അതോ ആത്മാവിൽ നിന്നോ
എവിടെ നിന്നാണീ  ധൂമങ്ങളുയരുന്നത് ?

ഏതു വ്യഥിതഹൃദയന്റെതാണീ കല്ലറ? വാനരൂഢാ!
പകലുകളിലൊരു തീനാളമിവിടെ നിന്നുയരുന്നല്ലോ

(ഏതു വ്യഥിതഹൃദയന്റെതാണീ ആകാശമാം കല്ലറ
പകലിലൊരു തീഗോളമിവിടെ നിന്നുദിക്കുന്നല്ലോ )

വേറെയാരയാൾക്കിടം  കൊടുക്കുന്നൂ പിന്നെ?
ഒരിക്കെ നിന്നിടം വിട്ടുപോയാലതിൽ പിന്നെ  

നിന്റെയാ തെരുവ് വിട്ടുപോവുന്നതോ .. ഓഹ്!
ഈ ലോകമേ വിട്ടൊഴിഞ്ഞുപോകുന്നതു പോൽ

ഹൃത്തിടത്തിൽ നിന്നൊരിക്കലും പോകാതിരിക്കുക 
ഇത്തരമിടത്തിൽ നിന്നാരാണൊഴിഞ്ഞു പോവുക?

വേദനയിലേറി വിലാപമെന്നിലുയരുമ്പോഴൊക്കെയും 
ഒരു മറുരോദനമുയരുന്നുവല്ലോ വാനലോകത്തുനിന്നും

അനുരാഗമെന്നത് ഒരു ഭാരിച്ച ശിലയാണ് 'മീർ' !
നിന്നെപ്പോലൊരു ദുർബലനതെപ്പോളുയർത്താനാണ്  ?



ഇത് ദിവ്യാനുരാഗത്തിന്റെ പടവുകൾ കയറി  ആത്മസാക്ഷാത്കാരത്തിന്റെ
പർവ്വം താണ്ടിയെത്താനുള്ള ഒരു യാത്രികന്റെ (സാലിക്) അഭിലാഷതീവ്രതയുടെ ആവിഷ്കാരമാണ്.  ഭൗതികമായ അഭിവാഞ്ജകളെ
തൃണവൽക്കരിച്ച് എല്ലാ പ്രലോഭനങ്ങളെയും അതിജയിച്ച് ആത്യന്തിക
പൊരുൾ കണ്ടെത്താനുള്ള പരിശ്രമത്തിന്റെ കഠിനത വിളിച്ചോതുന്നു ഇവിടെ
മീർ.

ഈ ഗസലിന്റെ മക്താ ഇതിന്റെ പൊരുൾ മുഴുവൻ വെളിപ്പെടുത്തുന്നുണ്ട്.  

ഇഷ്ഖ് ഇക്‌ 'മീർ' ഭാരീ പത്ഥർ ഹേ
കബ് യെ തുഝ് നാതവാൻ സെ ഉഠ്താ ഹേ

അനുരാഗമെന്നത് ഒരു ഭാരിച്ച ശിലയാണെന്ന് മീർ തിരിച്ചറിയുന്നു. ആഗ്രഹങ്ങളുടെയും ഭൗതിക താല്പര്യങ്ങളുടെയും ദൗർബല്യങ്ങളെ മറികടന്നു പ്രണയഭാജനത്തിലേക്കുള്ള അനുരാഗിയുടെ യാത്രയുടെ കാഠിന്യം 
എത്രയാണ്?

പ്രതീക്ഷയുടെ കിരണങ്ങളൊടുങ്ങി പുകച്ചുരുളുകൾ അന്തരാത്മാവിൽ  നിന്നും ഉയരുന്നുവോ?

അടക്കപ്പെട്ട ഹൃദയം വ്യഥകളുടെ നീറ്റലിൽ ജ്വലിതമാകുന്നുണ്ടോ?

പ്രണയിയുടെ സാമീപ്യത്തിൽ നിന്നൊരിക്കെ  നിഷ്കാസിതനായാൽ പിന്നെയൊരു മടക്കം സാധ്യമാകുമോ?



ഈ ഗസലിലെ രണ്ടാമത്തെ ശേർ  അതിന്റെ പ്രയോഗത്തിലെ പ്രത്യേകത കൊണ്ട് വളരെ ശ്രദ്ധേയമാണ്.

ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്
ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ

ഈ ഈരടിയുടെ ആശയം പലരും പല രീതിയിലാണ് മനസ്സിലാക്കിയെടുത്തിട്ടുള്ളത്. ഞാൻ മുകളിൽ വരികളുടെ ആശയം സംഗ്രഹിച്ചപ്പോൾ ഈ ശേറിന് രണ്ടു രീതിയിൽ അർത്ഥം കൊടുക്കാനുള്ള കാരണവും അതാണ്‌. മീർ തഖി മീർ എന്ന കവിയുടെ മാസ്റ്ററി തന്നെയാണ് ഇത്തരം വരികൾ. ഒരു ഈരടിക്കകത്ത്‌ തന്നെ നാനാർത്ഥതലങ്ങൾ ഒളിപ്പിച്ചു വെക്കാനുള്ള സിദ്ധി മീറിന്റെ മിക്ക ഗസലുകളിലും കാണാം. അനുവാചകൻ നിർദ്ധരിച്ചെടുക്കാൻ പാടുപെട്ടു  വട്ടം കറങ്ങുന്ന വരികൾ.

 ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്

ഈ വാക്യത്തെ  'പൊയറ്റിക്' വിന്യാസത്തിൽ നിന്നും ഒന്ന് മാറ്റി എഴുതിയാൽ:

യെ ഗോർ കിസ് ദിൽജലേ കീ ഹേ, ഫലക്

"ഈ കല്ലറ ഏതു വ്യഥിതഹൃദയന്റെതാണ്? വാനരൂഢാ!"

'ഫലക്' എന്നത് ആകാശം എന്നർത്ഥത്തിൽ ഉപയോഗിക്കാം. എന്നാൽ ഉർദുവിൽ ഫലക് എന്നത് ദേവലോകത്തെ അഭിസംബോധനം ചെയ്താണ്
സാധാരണ ഉപയോഗിക്കാറ്. ഇംഗ്ലീഷിൽ "Oh Heaven!" എന്ന പ്രയോഗം പോലെ. മുകളിൽ എല്ലാം കാണുകയും അറിയുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരാൾ, അഥവാ വാനരൂഢൻ, ലളിതമായി പറഞ്ഞാൽ ദൈവം, "ഫലക്''.

അപ്പോൾ ഇവിടെ മീർ  മുകളിലുള്ളവനോട് ആരായുകയാണ്, ഹൃദയവ്യഥകളാൽ  പൊലിഞ്ഞു  ഈ കല്ലറക്കകത്ത് അടക്കം  ചെയ്യപ്പെട്ടവനെക്കുറിച്ച്, ഒരു പക്ഷേ, മീർ അദ്ധേഹത്തിന്റെ
ഹൃദയത്തെ തന്നെ ഒരു ഖബർ ആയി അവതരിപ്പിക്കുന്നതുമാവാം

ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ
  
അവന്റെ എരിയുന്ന ഹൃത്തിന്റെ വേവിൽ നിന്നും
നഷ്ടമോഹങ്ങളുടെ ജ്വാലകൾ ഉയർന്നു വരുന്നതിനെക്കുറിച്ച്,

കേവലാക്ഷരാർത്ഥങ്ങൾക്കപ്പുറം ഈ വരികളെ വായിച്ചാൽ,  ഈ ഭൂമിയെ വിഫലമോഹങ്ങളുടെ ശ്മശാനമായി കാണുകയും ഇതെല്ലാം
വിതാനിച്ചു മുകളിലിരുന്നു വീക്ഷിക്കുന്നവനോട് കയർക്കുകയും ചെയ്യുന്നു ഒരു വേള കവി. അല്ലെങ്കിൽ മോഹങ്ങളെ മുഴുവൻ അകമേ കുഴിച്ചുമൂടി ഹൃദയം ഒരു കല്ലറയാക്കി തീർത്ത കവി വിധിയെ വെല്ലുവിളിക്കുന്നതായും വായിക്കാം. സൂഫീധാരയിൽ  ആത്മനിന്ദയിലൂടെ, അല്ലെങ്കിൽ
സ്വത്വവിമർശനങ്ങളിലൂടെ ഔന്നത്യം കാംക്ഷിക്കുന്ന ഒരു വിഭാഗത്തിന്റെ
അനുകാരിയായി മീർ കരുതപ്പെടുന്നു.
  

എന്നാൽ ഇവിടെ 'ഫലക്' എന്നത്  'ആകാശം' എന്ന നേരർത്ഥത്തിൽ തന്നെ
സമീപിക്കുന്നവരും ഉണ്ട്.  ജഗജിത് സിംഗ് അദ്ധേഹത്തിന്റെ ഒരു
കണ്സേർട്ടിൽ ഈ വരികളെ സമീപിക്കുന്നത് ആ അർത്ഥത്തിൽ ആണ്.
    
ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്

ഈ വാക്യത്തെ 'പൊയറ്റിക്' വിന്യാസത്തിൽ നിന്നും മറ്റൊരു രീതിയിൽ മാറ്റി എഴുതിയാൽ:

കിസ് ദിൽജലെ കി ഗോർ ഹേ യെ ഫലക്

"ഏതു വ്യഥിതഹൃദയന്റെതാണീ ആകാശമാകും കല്ലറ?"

ഇവിടെ ആകാശത്തെ ഒരു വലിയ ഖബർ ആയി അവതരിപ്പിക്കുന്നു.

ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ

"പകലുകളിൽ ഒരു തീഗോളം ഇവിടെ നിന്നുയരുന്നല്ലോ"

അഥവാ ആകാശത്തിന്റെ ചക്രവാളത്തിൽ നിന്നും ഓരോ പകലിലും
ഉദിച്ചുയരുന്ന സൂര്യൻ പടർത്തുന്ന  ചുവപ്പിനെ അതിൽ അടക്കം
ചെയ്യപ്പെട്ടവരുടെ വ്യഥകളുടെ ബഹിർസ്ഫുരണമായും മനസ്സിലാക്കുന്നു.


ഇതിൽ ഏതാണ് കവി ഉദ്ദേശിച്ചതെന്ന് പറഞ്ഞ് തരാൻ സാക്ഷാൽ മീർ തന്നെ
ഖബറിൽ നിന്നും ജ്വാലയായ് ഉയിർത്തെഴുന്നേറ്റു വരേണ്ടി വരുമെന്ന്
തോന്നുന്നു. കാരണം അത്രയ്ക്കും സാധ്യതകളുടെ സാഗരങ്ങളാണ്
അദ്ധേഹത്തിന്റെ ഓരോ ശേറുകളും.

ഏതായാലും ഉർദു ഭാഷാസാഹിത്യത്തിൽ നിപുണരായ സുഹൃത്തുക്കൾക്ക് 
ഇതിലെ   മിസ്റ്ററി  പരിഹരിച്ചു തരാനാവുമെന്ന് കരുതുന്നു (ആരിഫ് സൈൻ
സാബിനെത്തന്നെയാണ് ഉദ്ദേശിച്ചത്!!! അപ്പുറവും ഇപ്പുറവും നോക്കേണ്ട!)


ഈ ഗസൽ മെഹ്ദി സാബിന്റെ ഏറ്റവും മികച്ച ആലാപനങ്ങളിൽ ഒന്നായി എണ്ണപ്പെടുന്നു.  ഓരോ തവണ കേൾക്കുമ്പോഴും ആദ്യമായി കേൾക്കുന്നത് പോലെ.

"ശീതൾ ചന്ദാ.......ബസ്തീ ബസ്തീ...." എന്ന് തുടങ്ങുന്ന ഈ ഗസലിന് പുറത്തു നില്ക്കുന്ന ആ രണ്ടു ഹിന്ദി ദോഹാകളെ മാത്രം വീണ്ടും വീണ്ടും കേട്ടു  നോക്കൂ... ,  നിങ്ങൾ നിലാവിന്റെ തണുപ്പിനെ പുൽകും, പിന്നെ
പ്രണയത്തിന്റെ മുറുകിയ  ആശ്ലേഷത്തിൽ  കുളിരകന്നു  ഉഷ്ണമേറുന്നതറിയും,  പൊടിപടലങ്ങളിലമർന്നു കിടക്കുന്ന ഒരു ഗ്രാമത്തിന്റെ വിജനതയിൽ നിങ്ങൾ ഒറ്റപ്പെട്ട് നില്ക്കും, അകലെ കാടെരിയുന്നതിന്റെ വെളിച്ചം കാണും, ഒടുക്കം കറുത്ത ധൂമപടലങ്ങൾക്കുള്ളിൽ നിങ്ങൾ അപ്രത്യക്ഷരാകും.....

നിങ്ങളുടെ വിമർശനങ്ങളും ആസ്വാദനങ്ങളും ഫർമായിശുകളും പ്രതീക്ഷിക്കട്ടെ. മറ്റൊരു മെഹ്ദി പാഠവുമായി വരുന്നതുവരേയ്ക്കും  ശുഭം....

------------------------------


ഈ ഗസൽ മെഹ്ദി സാബ് മെഹ്ഫിലിൽ അവതരിപ്പിക്കുന്നത്‌ താഴെ കേൾക്കാം
 (യൂട്യൂബിൽ ഈ ഗസലിന്റെ അനവധി വേർഷനുകൾ- ഫിലിം വേർഷൻ ഉൾപ്പെടെ - മെഹ്ദി സാബിന്റെതായി തന്നെയുണ്ട്‌. മുകളിൽ അവതരിപ്പിച്ച എല്ലാ വരികളും ഒരു ആലാപനത്തിൽ ഉണ്ടാവണമെന്നില്ല. എല്ലാ വരികളുടെയും ആസ്വാദനം ലഭിക്കാൻ മെഹ്ദി സാബ്  വിവിധ
മെഹ്ഫിലുകളിൽ ഈ ഗസൽ അവതരിപ്പിക്കുന്നത്‌  യൂട്യൂബിൽ കേൾക്കുക.)

 

Thursday 13 June 2013

മെഹ്ദി പാഠങ്ങൾ - 9 : ദിലേ നാദാൻ തുജ്ഹെ ഹുവാ ക്യാ ഹേ...



ഈ പോസ്റ്റ്‌ മെഹ്ദി ഹസ്സൻ എന്ന നാദപ്രപഞ്ചത്തിനു  മുന്നിൽ വെക്കുന്ന സ്മരണാഞ്ജലിയാണ്. ആ സ്വർഗ്ഗനാദം നമ്മിൽ നിന്നും പിരിഞ്ഞു പോയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. 2012 ജൂണ്‍ 13 ന് കറാച്ചിയിൽ വെച്ച് ആ സ്വരസാഗരം എന്നെന്നേക്കുമായി തിരയടങ്ങി നിലച്ചു.  ആ മഹാപ്രതിഭ നസീമാബാദിലെ ഷാഹ് മുഹമ്മദ്‌ ഖബറിസ്ഥാനിൽ മണ്ണോടു ചേർന്നുറങ്ങിയിട്ട് ഒരു വർഷം പിന്നിടുമ്പോൾ  അന്തരീക്ഷത്തിൽ അമൂർത്തമായി അലയടിക്കുന്ന ഗസലിന്റെ ഈരടികൾ മരണം പ്രതിഭകളുടെ അവസാനം രേഖപ്പെടുത്തുന്നില്ല എന്നതിന് അടിവരയിടുന്നു.    

-----------

ജനപ്രിയ ഗസലുകളിൽ നിന്നും ഒന്ന് വഴിമാറി സഞ്ചരിക്കുകയാണ് നമ്മൾ ഇത്തവണ. ഉർദു ക്ലാസിക് ഗസലുകളെക്കുറിച്ച് പറയുമ്പോൾ ഗാലിബ് എന്ന നാമം മാറ്റി നിർത്തി ഒരു ചർച്ചയും സാധ്യമല്ല തന്നെ.  മിർസ അസദുള്ള ബേഗ് ഖാൻ എന്ന മിർസാ ഗാലിബ് മുഗൾ കാലഘട്ടത്തിലെ ഉർദു -പേർഷ്യൻ കവികളിൽ അവസാന കണ്ണിയാണ്. ഒടുവിലത്തെ മുഗൾ ചക്രവർത്തിയും ഗസൽ കവിയുമായിരുന്ന ബഹദൂർ ഷാ സഫർ രണ്ടാമന്റെ ദർബാറിൽ നിറഞ്ഞിരുന്ന ഗാലിബ് പതിനൊന്നാം വയസ്സിൽ തന്നെ ഉർദുവിൽ എഴുതാൻ തുടങ്ങിയിരുന്നു. തന്റെ കൗമാരം പിന്നിടുമ്പോൾ എഴുത്തിന്റെ തട്ടകം പേർഷ്യൻ ഭാഷയിലേക്ക് മാറ്റിയിരുന്ന ഗാലിബ് ഉർദു ഗസലുകളിലെ മിക്ക ക്ലാസിക്കുകളും രചിച്ചത് ചെറിയ പ്രായത്തിലാണെന്നത് അത്ഭുതമായി നില്ക്കുന്നു.  ഏറെ കാലങ്ങൾക്ക് ശേഷം ഗാലിബിന്റെ സമകാലികനും  ഉർദു സാഹിത്യത്തിൽ  ബഹദൂർ ഷാ സഫറിന്റെ ഗുരുസ്ഥാനം വഹിച്ചിരുന്ന  പ്രമുഖ ഉർദു കവി സൗഖുമായുള്ള ആരോഗ്യകരമായ മത്സരത്തിന്റെ ഭാഗമായാണ് ഗാലിബ് വീണ്ടും ഉർദുവിലേക്ക് തിരിച്ചു വരുന്നത്.  


മിർസാ ഗാലിബ് 
 ഉർദു ഗസലുകളുടെ ചരിത്രവഴിയിൽ ഗാലിബ് ഒരു അടയാളശിലയാണ്, നഷ്ടപ്രണയങ്ങളുടെ ആണിയിൽ മാത്രമായിചുറ്റിത്തിരിഞ്ഞിരുന്ന ഉർദു ഗസൽ
എന്ന സാഹിത്യരൂപത്തെ ആവിഷ്കാര വൈവിധ്യങ്ങളുടെ അനന്തവിഹായസ്സിലേക്ക് ഒരു പട്ടത്തെ നൂലറുത്തു വിടുന്ന സാഹസത്തോടെ
പറത്തിവിട്ട വാക്കുകളുടെ മായാജാലക്കാരനെ അടയാളപ്പെടുത്തുന്ന ഒന്ന്. ഗാലിബിന്റെ ഗസലുകളിൽ പ്രണയം പദാർത്ഥലോകത്തിനപ്പുറമുള്ള ഒന്നാണ്. തിയോളജിയും തത്വചിന്തയും സ്വതന്ത്രചിന്തയുമെല്ലാം സമന്വയിച്ച  ഗഹനമായ ആശയപ്രപഞ്ചങ്ങൾ ഒളിപ്പിച്ച മൊഴിമുത്തുകൾ.

ഈ ഗസൽ ഒരു തേട്ടമാണ്‌. . അനന്തവും അജ്ഞാതവുമായിരിക്കുന്ന പ്രപഞ്ച രഹസ്യങ്ങളിലേക്ക് കണ്ണുമിഴിച്ചിരിക്കുന്ന ഒരാളുടെ നിതാന്തമായ അന്വേഷണങ്ങളുടെ ഒരു യാത്ര. ചുറ്റുപാടും കണ്ടുമുട്ടുന്ന അസംബന്ധങ്ങളുടെയും കാട്ടിക്കൂട്ടലുകളുടെയും മുന്നിൽ പകച്ചു പോയ സ്വന്തം മനസ്സാക്ഷിയെക്കുറിച്ച് വേവലാതിപ്പെടുന്ന ഒരാളുടെ അനേകം ചോദ്യങ്ങൾ. ഒരേ സമയം സ്വന്തം മനസ്സിനോടും ദൈവത്തോടും സംവദിച്ചു കൊണ്ടിരിക്കുന്നു ഇവിടെ ഗാലിബ്.

എല്ലാം ദൈവത്തിൽ നിന്നാകയാൽ പിന്നെയീ കാണുന്ന അസന്തുലിത വ്യവസ്ഥകൾ, പ്രലോഭനങ്ങൾ, പ്രതീക്ഷാരഹിതമനസ്സുകൾ, അസ്വാതന്ത്ര്യം, വ്യഥകൾ, വ്യാധികൾ,  അങ്ങനെ ഒട്ടേറെ ഉത്തരം കിട്ടാത്ത സമസ്യകളെക്കുറി ച്ച് ദൈവത്തോട് കലഹിക്കാൻ വെമ്പുന്ന സ്വന്തം മനസ്സിനെപ്പറ്റി ഗാലിബ് വ്യാകുലപ്പെടുന്നു. ശുഭാപ്തി വിശ്വാസിയായിരിക്കാൻ പണിപ്പെടുമ്പോൾ മനസ്സ് നിരാശയുടെ കയത്തിലേക്ക് വലിച്ചടുപ്പിക്കുന്നതിനെക്കുറിച്ച് വിലപിക്കുന്നു. 

ഇഹത്തിലെ പ്രലോഭനങ്ങളെക്കുറിച്ചും  പ്രകൃതിയിലെ പ്രതിഭാസങ്ങളെക്കുറിച്ചും  അന്വേഷണങ്ങളുടെ ഒരു നീണ്ട യാത്രയിലാണ് ഇവിടെ ഗാലിബ്. സുമുഖികളായ കാമിനിമാരുടെ പ്രണയാതുരമായ ചേഷ്ടകൾ, അവരുടെ വശ്യമായ നോട്ടങ്ങൾ, മനോഹരമായ കാർക്കൂന്തലുകൾ...ഈ പ്രലോഭനങ്ങളൊക്കെയും നീ തന്നെ സൃഷ്ടിച്ചതെന്തിനാണെന്ന് ദൈവത്തോട് കയർക്കുന്ന കവി  പ്രകൃതിയുടെ ഹരിതാഭമായ വിന്യാസവും വർണ്ണാഭമായ പൂക്കളും
കാരിരുൾ മേഘങ്ങളും കാറ്റും  കോളുമൊക്കെയും കണ്ടു അവന്റെ സൃഷ്ടിപ്പിൽ അത്ഭുതം കൂറുകയും ചെയ്യുന്നു.

സ്വജീവൻ തന്നെ നിന്നിൽ ഹോമിക്കുന്നതിനപ്പുറമൊരു പ്രാർത്ഥനയെക്കുറിച്ച് തനിക്കറിയില്ലെന്ന് പ്രഖ്യാപിക്കുന്ന ഗാലിബ് ഒരു സൂഫിയുടെ ദൗത്യമെന്തെന്ന് വ്യക്തമാക്കുന്നുമുണ്ട് ഈ ഗസലിൽ.

ഇനി ഗസലിലൂടെ.....


ദിലെ നാദാൻ തുജ്ഹെ ഹുവാ ക്യാ ഹേ 
ആഖിർ ഇസ് ദർദ് കീ ദവാ ക്യാ ഹേ 

ഹം ഹേൻ മുഷ്താഖ് ഓർ വോ ബേസാർ 
യാ ഇലാഹീ യെ മാജ്റാ ക്യാ ഹേ 

ജബ് കി തുജ്ഹ് ബിൻ നഹീ കൊയീ മൗജൂദ് 
ഫിർ യെ ഹന്ഗാമ ഏയ്‌ ഖുദാ ക്യാ ഹേ 

മേം ഭി മുഹ് മേ സബാൻ രഖ്താ ഹൂം 
കാഷ് പൂച്ഹോ കി മുദ്ദാ ക്യാ ഹേൻ 

യെ പരീ ചെഹരാ ലോഗ് കേസേ ഹേൻ  
അംസ:  വോ ഇഷവാ വോ അദാ ക്യാ ഹേൻ 

ശിക്നെ സുൽഫെ അംബരീ ക്യോം ഹേൻ 
നിഗാഹെ ചഷ്മെ സുറുമാ സാ ക്യാ ഹേൻ 

സബ്സ വോ ഗുൽ കഹാ സെ ആയേ ഹേൻ 
അബ്ര് ക്യാ ചീസ് ഹേ ഹവാ ക്യാ ഹേ 

ജാൻ തും പർ നിസാർ കർതാ ഹൂം 
മേം നഹീ ജാൻതാ ദുആ ക്യാ ഹേ 

ഹം കൊ ഉസ് സെ വഫാ കീ ഹേൻ ഉമ്മീദ് 
ജോ നഹീ ജാന് തേ  വഫാ ക്യാ ഹേ 

ഹാ ഭലാ കർ തേരാ ഭലാ ഹോഗാ
ഓർ ദർവീഷ് കീ സദാ ക്യാ ഹേ 

മേം നെ മാനാ കീ കുഛ് നഹീ ഗാലിബ് 
മുഫ്ത് ഹാത് ആയേ തോ ബുരാ ക്യാ ഹേ     


ആശയം സംഗ്രഹിച്ചു നോക്കാം: 


നിഷ്കളങ്ക ഹൃദയമേ നിനക്ക് പറ്റിയതെന്താണ് ?
ഒടുക്കമീ വ്യഥകൾക്കൊക്കെയുമുള്ള മരുന്നെന്താണ് ?

പ്രതീക്ഷാഭരിതനായ് ഞാൻ, വിരക്തിയിലാണ്ട് അവൻ 
എന്റെ നാഥാ, ഈ സംഭവിക്കുന്നതൊക്കെയുമെന്താണ് ?

നീയില്ലയെങ്കിൽ ഒന്നുമേയില്ലെന്നാകുകിൽ 
ദൈവമേ പിന്നെയീ ചെയ്തികളൊക്കെയുമെന്തിനാണ് ? 

എന്റെ വായിലും ഒരു നാവിരിപ്പുണ്ടല്ലോ 
എനിക്കെന്തു പറയാനുണ്ടെന്നൊന്ന് തേടിയിരുന്നെങ്കിൽ 

ഈ കാണുന്ന സുമുഖികളൊക്കെയും  ആരാണ് ?
ആ കണ്ണിറുക്കലും കൊഞ്ചലും വശീകരണ ചേഷ്ട്ടകളുമെന്തിനാണ് ?

ഈ കാർവർണ്ണച്ചുരുൾമുടികളെന്തിനാണ് ?
സുറുമക്കണ്ണാലുള്ള കടാക്ഷങ്ങളെന്തിനാണ് ?

ഈ ഹരിതലതാതികളും പൂക്കളും എവിടെ നിന്നാണ് ?
ഈ മേഘപടലങ്ങളും മാരുതനുമൊക്കെയെന്താണ്?
   
സർവ്വസ്വവും നിനക്കായ് ഹോമിക്കുന്നു ഞാൻ
അതിനപ്പുറം ഒരു പ്രാർത്ഥനയെന്തുണ്ടാവോ?

ഞാനവരോട് വിശ്വസ്തനായിരിക്കുന്നു തീർച്ച 
വിശ്വസ്തതയെന്തെന്നറിയാത്തവരാകിലും 

ഹേ, നന്മ ചെയ്യൂ, നിന്നിലും നന്മ ഭവിച്ചിടും 
ഇത് മൊഴിയലല്ലാതെ സൂഫിയുടെ ദൗത്യമെന്താണ് ?

ഈ ഗാലിബ് ഒന്നുമല്ലായെന്നറിയാമെങ്കിലും 
സൗജന്യമായി കിട്ടുന്നെങ്കിൽ നഷ്ടമെന്താണ്?  


ഗാലിബ് ഒരു സൂഫിയെപ്പോലെ കടന്നു പോയി,  ചിന്തകളിലേക്ക് ഒട്ടേറെ ചോദ്യങ്ങളെറിഞ്ഞ്. മെഹ്ദി ആ അന്വേഷണങ്ങളെ രാഗങ്ങളിൽ പൊതിഞ്ഞ് നമ്മിലേക്ക്‌ പകർന്നു, അനശ്വരരായ രണ്ട് ലെജന്റുകൾ ഒരുമിക്കുന്ന അപൂർവ്വ സൃഷ്ടികൾ......



ഈ ഗസൽ മെഹ്ദി സാബ് ആലപിക്കുന്നത് ഇവിടെ കേൾക്കാം:

 

Tuesday 16 April 2013

മെഹ്ദി പാഠങ്ങൾ - 8 : രഫ്താ രഫ്താ....


മെഹ്ദി ഗസലുകളിലൂടെയുള്ള  പ്രയാണം പ്രണയബന്ധിതമായി തന്നെ നമ്മൾ തുടരുകയാണ്.

"പ്രണയമില്ലെങ്കിൽ ഉടലിനെപ്പോലൊരു കടുപ്പമാം മരമില്ല വേറെ..." എന്ന് പ്രിയകവി വീരാൻകുട്ടി കുറിക്കുമ്പോൾ, അത് ഷഹബാസ് ഉള്ളുലച്ചു പാടുമ്പോൾ,
ഒക്കെയും നമ്മൾ തിരിച്ചറിവിന്റെ നീറ്റുപൊള്ളലിൽ ഉള്ളുലച്ചുരുത്തിരിയുന്ന ഒരാർത്തനാദം പുറത്തേക്കെടുക്കാനാകാതെ  മൗനത്തിൽ  പൊതിഞ്ഞു കെട്ടിപ്പൂട്ടി വെക്കാറില്ലേ?  അതിനാൽ നമ്മൾ പ്രണയത്തെക്കുറിച്ചല്ലാതെ എന്ത് പാടാൻ?

പ്രണയം പാടാൻ മെഹ്ദിയല്ലാതെ ഏതു  നാദം?

പ്രേയസ്സി എന്നത്  വേറിട്ടൊരു ഉടലും ഉള്ളുമായി നില്ക്കുന്നു എന്നല്ലാതെ എപ്പോഴെങ്കിലും അവൾ നിങ്ങളുടെ അസ്തിത്വത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടോ? ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവളും എന്ന തട്ട് വ്യവസ്ഥിതിക്കപ്പുറം അധികാരാധീശത്വങ്ങളുടെ ഗ്രാവിറ്റി ഭേദിച്ച്    അപ്പൂപ്പൻതാടികളായി എപ്പോഴെങ്കിലും നിങ്ങളൊരുമിച്ചു ഒരു രാവെങ്കിലും അനുഭൂതിയുടെ ആകാശങ്ങളിലേക്ക് പറന്നു പോയിട്ടുണ്ടോ?

ഇല്ലെങ്കിൽ ഈ ഗസലിലേക്ക്‌ മടങ്ങി വരിക. മെഹ്ദിയെന്ന പ്രേമഗായകന്റെ കൂടെ ഈ രാഗനൗകയിൽ കയറുക. ഔപചാരികതകളും അധീശത്വഭാവങ്ങളും ഈ ആഴിയുടെ ആഴങ്ങളിലേക്കുപേക്ഷിക്കുക. എന്നിട്ട് രണ്ട് അസ്തിത്വങ്ങൾ എങ്ങനെയാണ് ഒന്നായി പരിണമിക്കുന്നതെന്ന് അനുഭവിച്ചറിയുക.

രഫ്താ രഫ്താ വൊ മേരീ  ഹസ്തീ കാ സാമാ  ഹോ ഗയേ.....


ഈ ഗസലിന്റെ വരികൾ യഥാർത്ഥത്തിൽ ആരുടേതാണെന്ന കാര്യത്തിൽ തർക്കം നിലനില്ക്കുന്നു.  'സീനത്ത്' എന്ന പാകിസ്താനി സിനിമക്ക് വേണ്ടി തസ്ലീം ഫസ്ലി എഴുതിയ പാട്ടിന്റെ വരികളാണ് പിന്നീട് മെഹ്ദി ഹസ്സൻ സാബ്
ഗസൽ സതിരുകളിലൂടെ ആസ്വാദകരുടെ  പ്രണയതന്ത്രികളിലേക്ക് രാഗോർജ്ജമായി?? (അങ്ങനെയൊരു ഊർജ്ജം ഫിസിക്സിൽ കാണില്ല!) സംവേദനം ചെയ്ത് പോപ്പുലർ ആക്കിത്തീർത്തത്.

എന്നാൽ തസ്ലീം ഫസലി ഇതെഴുതുന്നതിനും ഒരു പതിറ്റാണ്ട് മുന്നേ ബസന്ത്
പ്രകാശിന്റെ സംഗീതത്തിൽ  ആശാജിയും മഹേന്ദ്ര കപൂറും  'ഹം കഹാ ജാ രഹേ ഹേ' എന്ന ഹിന്ദി സിനിമക്ക് വേണ്ടി ഇതേ വരികളോട് അങ്ങേയറ്റം
സാമ്യമുള്ള ഒരു പാട്ട് പാടിയിട്ടുണ്ട്‌.....,  അതെഴുതിയത് ഇന്ത്യൻ പാട്ടെഴുത്ത്
മേഖലയിൽ ഖമർ ജലാലാബാദി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന
അമൃത്സർ സ്വദേശി ഓം പ്രകാശ് ഭണ്ഡാരിയാണ്.

ആദ്യം തസ്‌ലീം ഫസലി 1976 -ൽ   'സീനത്ത്' എന്ന പാകിസ്താനി ചിത്രത്തിന്
വേണ്ടിയെഴുതിയ പാട്ട് കേട്ട് നോക്കാം. ഈ സിനിമക്ക് വേണ്ടി പാടിയതും മെഹ്ദി സാബ് തന്നെയാണ്:






ഇനി അതിനും പത്തു വർഷങ്ങൾക്കു മുന്നേ 1966-ൽ ഖമർ ജലാലാബാദി  'ഹം കഹാ ജാ രഹേ ഹേ' എന്ന ഇന്ത്യൻ സിനിമക്ക് വേണ്ടി എഴുതിയ പാട്ട് കേട്ട് നോക്കൂ :


രണ്ടു പാട്ടുകളുടെയും വരികൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാവും, തസ്‌ലീം ഫസലി കോപ്പിയടി എന്ന ആഗോള പ്രതിഭാസത്തിൽ സാധാരണ ആരും കാണിക്കാറുള്ള സ്വന്തം പ്രതിഭയുടെ കരവിരുത് പോലും കാണിക്കാൻ മെനക്കെടാതെ ഖമർ ജലാലാബാദിയുടെ വരികളിൽ നിന്നും  ഏറെക്കുറെ ഈച്ചകോപ്പി അടിക്കുകയായിരുന്നു.

ഈ പാട്ടിനെ പിന്നെയും വെറുതെ വിടാൻ തയ്യാറാകാതെ പോയ ചരിത്രവും നമുക്കുണ്ട്. മെഹ്ദി സാബിന്റെ ഏറ്റവും ജനകീയമായ ഒരു ഗീതകം എന്നതിനാൽ തന്നെ ഈ പാട്ടിന്റെ വരികൾ ഏവർക്കും ഒരുപക്ഷെ മനപ്പാഠമായിരിക്കും. പോരാത്തതിന് ഇതിന്റെ വരികൾക്കുള്ള യഥാർത്ഥ
ക്രെഡിറ്റ് ആർക്കവകാശപ്പെട്ടതാണെന്നതിനെക്കുറിച്ച്  ഇന്ത്യാ-പാകിസ്താൻ  അതിർത്തി തർക്കം പോലെ തന്നെയുള്ള ഒരു വിവാദം
ഇരു രാജ്യങ്ങളിലെയും ഗസൽ പ്രേമികൾക്കിടയിൽ നിലനിൽക്കുന്നുമുണ്ട്.
ഇത്രയൊക്കെയായിട്ടും ബോളിവുഡിൽ നമ്മുടെ സ്വന്തം പാട്ടെഴുത്തുകാരൻ
സമീർ ഈ പാട്ടിന്റെ വരികളെ സമർത്ഥമായി വീണ്ടും കോപ്പിയടിച്ചു
എന്നതാണ് രസം. ആമിർഖാനും മമത കുൽക്കർണിയും അഭിനയിച്ച 1995-ൽ  ഇറങ്ങിയ  ആശുതോഷ് ഗവാർകറിന്റെ  'ബാസി' എന്ന ചിത്രത്തിന്
വേണ്ടിയാണ് സമീർ ഇങ്ങനെയൊരു കരവിരുത് കാണിച്ചത്. അനു മാലികിന്റെ സംഗീതത്തിൽ അൽക യാഗ്നിക്കും ഉദിത് നാരായണും ചേർന്ന് പാടിയ  ആ പാട്ടിൽ പക്ഷെ തസ്ലീം ഫസലിയെപ്പോലെ പ്രതിഭാരാഹിത്യം
സമീർ കാണിച്ചില്ല.  വിദഗ്ദ്ധമായി സമീർ അദ്ധേഹത്തിന്റെ ക്ലാസ് കാണിച്ചു ആ പാട്ടെഴുത്തിൽ എന്നതാണ് ശരി.  'രഫ്താ രഫ്താ' എന്ന് തുടങ്ങുന്നതിന്
പകരം അദ്ധേഹം 'ധീരേ ധീരേ' എന്നാക്കി.
ഏതു പോലെ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടത്തിൽ ജോണ്സൻ മാഷിന്റെ സംഗീതത്തിൽ ദാസേട്ടൻ പാടിയ 'മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി....' എന്ന ഓ എൻ വിയുടെ വരികളെടുത്ത്‌ അതിലെ 'മെല്ലെ മെല്ലെ' എന്നത് വെട്ടി 'പയ്യെ പയ്യെ ...' എന്നാക്കിയാലെങ്ങിനെയിരിക്കും,
അതു തന്നെ!

ആ പാട്ട് താഴെ കേൾക്കാം:



ഏതായാലും മുഴുവനായും  പതിച്ചെടുക്കാതെ  കുറെ വരികൾ സ്വന്തമായി തന്നെ ചേർത്തിട്ടുള്ളതിനാൽ നമുക്ക് സമീറിനെ വെറുതെ വിടാം.
കൈഫി ആസ്മി, ജാവേദ്‌ അഖ്തർ, ഗുൽസാർ തുടങ്ങിയ നമ്മുടെ പ്രിയപ്പെട്ട
എഴുത്തുകാരുടെ നിരയിൽ തന്നെ നിർത്താവുന്ന പ്രതിഭയുള്ള ഒരാളാണ്
സമീർ എന്നത് എത്രയോ മികച്ച പാട്ടുകളിലൂടെ നമ്മൾ അനുഭവിച്ചറിഞ്ഞതാണ്.


പാട്ടിന്റെ യഥാർത്ഥ കർത്താവ് ആരുമാവട്ടെ, നമ്മളിലേക്കതെത്തിയത് മെഹ്ദിയെന്ന മാധ്യമത്തിലൂടെയാണ്.  അത് കൊണ്ട് തന്നെ നമ്മൾ ആ മാന്ത്രിക വീചികളിലേക്ക് തിരിച്ചു നടക്കുന്നു.



രഫ്താ രഫ്താ വൊ മേരീ ഹസ്തീ കാ സാമാ ഹോ ഗയേ 
പെഹലെ ജാൻ ഫിർ ജാനെ ജാൻ ഫിർ ജാനെ ജാനാ ഹോ ഗയേ  

ദിൻ ബെ ദിൻ ബഡ്തീ ഗയീ ഇസ് ഹുസ്ന് കീ രഅനാഇയാം 
പെഹലെ ഗുൽ ഫിർ ഗുൽ ബദൻ ഫിർ ഗുൽ ബെ ദാമൻ ഹോ ഗയേ 

ആപ് തോ നസ്ദീക് സെ നസ്ദീക് തർ ആതേ ഗയേ 
പെഹലെ ദിൽ ഫിർ ദിൽറുബാ ഫിർ ദിൽ കെ മെഹമാൻ ഹോ ഗയേ 

പ്യാർ ജബ് ഹദ് സേ ബഡാ സാരേ തകല്ലുഫ് മിട്ട് ഗയേ 
ആപ് സേ ഫിർ തും ഹുയേ ഫിർ തൂ കാ ഉൻവാൻ ഹോ ഗയേ 



ആശയം സംഗ്രഹിച്ചു നോക്കാം:


മെല്ലെ മെല്ലെ  അവളെന്റെ അസ്തിത്വത്തിന്റെ ഭാഗമായി
ജീവനായ് പിന്നെ ജീവന്റെ ജീവനായ് പിന്നെയിഷ്ടപ്രാണേശ്വരിയായി

അനുദിനം അവളാം  അഴകിന്റെ പൊലിവേറിയേറി വന്നൂ
പൂവായ് പിന്നെ പൂവുടലായ് പിന്നെയടിമുടി ഒരു പൂമരമായി ‌

അവളെന്നിലേക്കനുസ്യൂതം അടുത്തു കൊണ്ടേയിരുന്നു
മനമായ്‌ പിന്നെ മനസ്സ്വിനിയായ് ഒടുക്കം ഹൃത്തിന്റെ അതിഥിയായി  

പ്രണയമതിരുകൾക്കപ്പുറമേറുമ്പോൾ ഔപചാരികതകൾ മാഞ്ഞുപോകുന്നു
താങ്കളെന്നത് നിങ്ങളായും പിന്നെയത് നീയെന്നയിനമായും പരിണമിക്കുന്നു  


ഈ ഗസൽ കേൾക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. ഇനി വീണ്ടും ഒന്നുകൂടി കേൾക്കൂ, വരികളിലെ അനുരാഗഗാഥയുടെ മാധുര്യമറിഞ്ഞു കൊണ്ട്...
രണ്ടുടലുകൾ ഒരസ്തിത്വമാകുന്നതിന്റെ പ്രണയരസതന്ത്രം അനുഭവിച്ചറിയാം ഈയൊരു യാത്രയിൽ....

മെഹ്ദി പാഠങ്ങളിലൂടെ ഇതുവരെയുള്ള നിങ്ങളുടെ യാത്രയെക്കുറിച്ച് ഇവിടെ കുറിക്കുക,നമ്മൾ അറിയാനാഗ്രഹിക്കുന്ന മെഹ്ദി ഗസലുകൾ ഇവിടെ കൊണ്ടു വരിക. നമുക്കൊന്നിച്ച്‌ ആ നാദസാഗരത്തിൽ മുത്തുകൾ തേടി ഊളിയിടാം.

വീണ്ടും വരാം, മറ്റൊരു മെഹ്ദി പാഠവുമായി....   ശുഭം!


ഈ ഗസൽ മെഹ്ദി ഹസ്സൻ സാബ് കണ്‍സേർട്ടിൽ ആലപിക്കുന്നത് താഴെ കേൾക്കാം:  



Thursday 4 April 2013

ഒരു നൂറ്റാണ്ടിന്റെ അദ്ധ്വാനം ഒരു പതിറ്റാണ്ട് കൊണ്ട് തല്ലിക്കെടുത്തുമ്പോൾ - അഥവാ നവോത്ഥാനത്തിന്റെ നവമുജാഹിദ് മുഖം

                                              
                                           

കാലങ്ങളോളം കെട്ടിക്കിടന്ന് കെട്ടുപോകാൻ തുടങ്ങുന്ന ഒരു തണ്ണീർ തടാകത്തിന് ശുദ്ധജലത്തെ അകത്തേക്കെടുക്കാനും ജീർണ്ണിത വിഴുപ്പുകളെ പുറത്തേക്കു തള്ളാനുമായി അപ്പുറവുമിപ്പുറവും ചാല്കീറിക്കൊടുക്കുന്നവനെയാണ് നമ്മൾ വിവേകിയെന്ന് വിളിക്കുക. മറ്റൊന്ന് ഉദാഹരിച്ചാൽ, കാറ്റിന്റെ ദിശക്കനുസൃതമായി ലക്ഷ്യസ്ഥാനം മനസ്സിലാക്കി പായക്കപ്പലിന്റെ പായ തിരിച്ചും മറിച്ചും കെട്ടിക്കൊണ്ടിരിക്കുന്നവനെയും നമ്മൾ അതു തന്നെ വിളിക്കും. ഈ രണ്ടു ചെയ്തികൾക്ക്‌ പിന്നിലും അത് ചെയ്യുന്നവന്റെ കേവലമായ സ്വേച്ഛയുടെ ഒരു പ്രയോഗമല്ല ഉള്ളത്, മറിച്ച് സാർവ്വലൗകികവും സർവ്വസ്വീകാര്യവും യുക്തിസഹവുമായ ചില അടിസ്ഥാന തത്വങ്ങളുടെ അവലംബിത പ്രയോഗമാണ് കാണാനാവുക. ഇതിനു വിപരീതമായി ഈ കപ്പലിന്റെ പായ അത് പുറപ്പെടുമ്പോൾ ഒരു മഹാനവർകൾ കെട്ടിതന്നതായതിനാൽ ഈ കപ്പലിന്റെ പ്രയാണത്തിനിടയ്ക്ക് അത് മാറ്റിക്കെട്ടുന്ന പ്രശ്നമുദിക്കുന്നില്ലെന്നു ഒരാൾ വാദിക്കാൻ വന്നാല് അവനെ വളരെ അനുഭാവപൂർവ്വം ആ യാനത്തിന്റെ വെളിയിലേക്കെടുത്തിട്ട് യാത്ര തുടരുക എന്നതാണ് അവശേഷിക്കുന്ന ദൗത്യസംഘത്തിന്റെ ശരി.

Wednesday 13 March 2013

മെഹ്ദി പാഠങ്ങള്‍ - 7 : സിന്ദഗീ മേ തോ സഭീ പ്യാര്‍ കിയാ കര്‍തേ ഹേ...


ഒരു ചെറിയ ഇടവേളയ്ക്കു ശേഷം നമ്മള്‍ വീണ്ടും മെഹ്ദിയിലേക്ക് തിരിച്ചു നടക്കുന്നു. ഇത്തവണ പ്രണയിനിക്ക് മുന്നില്‍ തന്റെ വിശുദ്ധ പ്രണയത്തെക്കുറിച്ച് ഒരു  അഫിഡവിറ്റ് തന്നെ സമര്‍പ്പിക്കുന്ന കാമുകന്റെ ചിത്രം തന്റെ ശബ്ദവീചികള്‍ കൊണ്ട് 
വരച്ചിടുകയാണ്  മെഹ്ദി സാബ്. ഖതീല്‍ ശിഫായിയുടെ ലളിതവും സുഗ്രാഹ്യവുമായ വരികള് മെഹ്ദി യുടെ ആലാപന വൈവിധ്യം കൊണ്ട് അങ്ങേയറ്റം പോപ്പുലര്‍ ആയി മാറുകയായിരുന്നു. ‍ 'ഗസല്'‍ എന്ന പദത്തിന് കല്പ്പിക്കപ്പെട്ടിട്ടുള്ള ഒരര്‍ത്ഥം 'പ്രണയിനിയുടെ കാതില്‍ സ്വകാര്യമായി മന്ത്രിക്കുന്നത്' എന്നാണ്. ആ അര്‍ത്ഥത്തിനോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഗസലായി  ഈ വരികളെ കാണാം.  

LinkWithin

Related Posts Plugin for WordPress, Blogger...