ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Monday 1 July 2013

മെഹ്ദി പാഠങ്ങൾ - 10 : ദേഖ് തോ ദിൽ കെ ജാൻ സെ ഉഠ്താ ഹേ...

നീയും നിലാവും കാറ്റിൽ  സുഗന്ധവും ചഷകം നിറയെ മധുവും...
ദൂരേ നിന്നും ദൂത് വരുന്നൊരു മീർ തഖീ മീറിൻ ഗസലും..... 

ഗസൽകാവ്യവീഥിയിൽ ഗാലിബ് ഒരു അടയാളശിലയാണെന്ന് നമ്മൾ കഴിഞ്ഞ മെഹ്ദിപാഠത്തിൽ പറഞ്ഞിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ  ഗാലിബിൽ നിന്നും നമ്മൾ പിന്നോട്ട് പതിനെട്ടാം നൂറ്റാണ്ടിലേക്ക് നടന്നാൽ മറ്റൊരു നാഴികക്കല്ല് കാണാം,  മീർ തഖി മീർ, ഗാലിബിനെപ്പോലും അസൂയാലുവാക്കിയ ക്ലാസ്സിക്കൽ ഗസലുകളിലെ മാസ്ട്രോ. സ്ഥായിയായ
വിഷാദഭാവങ്ങളിൽ ദിവ്യാനുരാഗത്തിന്റെ രജതപാത വരച്ചു വെച്ച മിസ്റ്റിക്.
 


മീർ തഖി മീർ (ചിത്രകാരന്റെ ഭാവനയിൽ)
പത്താം അദ്ധ്യായത്തിൽ നമ്മൾ ആസ്വാദനത്തിനായി തെരഞ്ഞെടുക്കുന്നത് വീണ്ടും ഒരു ഫർമായിശ്  ആണ്.  പ്രിയ ഓണ്‍ലൈൻ സുഹൃത്തും ഗായകനുമായ തഹ്സീൻ തന്നെയാണ് ഇത്തവണയും ഇഷ്ടഗസൽ
ആവശ്യപ്പെട്ടിരിക്കുന്നത്.  മെഹ്ദി പാഠങ്ങളിലെ പഴയ രണ്ടധ്യായങ്ങളും (ദിലെ നാദാൻ....., അബ് കെ ഹം ബിച്ഛ്ടെ....) അദ്ധേഹത്തിന്റെ തന്നെ  ഫർമായിശുകളായിരുന്നു. മെഹ്ദി പാഠങ്ങൾ എന്ന ഈയൊരു സീരീസ്
മുന്നോട്ട് കൊണ്ടുപോകാൻ എനിക്കേറ്റവും ഊർജ്ജമായി ഭവിക്കുന്നതും
അദ്ധേഹത്തിന്റെ നിരന്തരമായ പിന്തുടരൽ തന്നെയാണ്.

'ദേഖ് തോ ദിൽ കെ ജാൻ സെ .........യെ ധുവാ സാ കഹാ സെ ഉഠ്താ ഹേ ' എന്ന ഗസൽ  മെഹ്ദി ഹസ്സൻ എന്ന നാദവിസ്മയത്തിന്റെ ഏറ്റവും
മനോഹരമായ ആലാപനങ്ങളിൽ ഒന്നാണെന്ന് നിസ്സംശയം പറയാം. മീർ തഖി
മീറും മെഹ്ദി ഹസ്സനും -ഇതിനെയാണ് നമ്മൾ ലെജന്ററി  കോമ്പിനേഷൻ
എന്നൊക്കെ പറയുക..... ശബ്ദത്തിലെ ആർദ്രത എന്നൊക്കെ ആലങ്കാരികമായി
നമ്മൾ ഉപയോഗിക്കാറില്ലേ, അത് അനുഭവേദ്യമാകണമെങ്കിൽ മെഹ്ദിയെ
കേൾക്കുക, കേട്ടു കൊണ്ടേയിരിക്കുക....   

ഈ ഗസൽ തുടങ്ങുമ്പോൾ ഇതിലെ ആശയങ്ങളുടെ സത്ത മുഴുവൻ ആവാഹിച്ച ഹിന്ദിയിലുള്ള രണ്ടു വരികൾ ( 'ദോഹാ' അഥവാ Couplet) മെഹ്ദി സാബ് പലപ്പോഴും ആലപിക്കാറുണ്ട്.  അതിമനോഹരമാണ് അതിന്റെയൊരു
ആമ്പിയൻസ്. ആദ്യം ആ ഈരടികളിലേക്ക് പോകാം.

ശീതൾ ചന്ദാ അഗ്നി ബൻ ഗയീ , കാണ്‍ഢെ ബൻ ഗയെ ഫൂൽ 
പ്യാർ ന കർനാ  ഓഹോ കിസീ സേ , പ്യാർ ഹേ മൻ കീ ബൂൽ  

ബസ്തീ ബസ്തീ ഖാക് ഉഠീ ഹേ, ജംഗൽ ജംഗൽ ആഗ് 
യെ ധുവാ ബൽ ഖാതാ  ഉഠേ   ജേസെ കാലെ നാഗ് 

(കുളിർനിലാവ് അഗ്നിയായവതരിക്കും, മുള്ളുകളോ മലരുകളായും  
ഹേ പ്രണയമതരുതേ ആരോടും, പ്രണയമതോ മനസ്സിൻ ഭ്രംശമല്ലോ   

ചേരികളൊക്കെയും പൊടിയിലമർന്നൂ, കാടുകളൊക്കെയും തീയിലും   
ധൂമങ്ങളിങ്ങനെ പുളഞ്ഞുയരുന്നുവല്ലോ, കരിനാഗങ്ങളിഴയും പോൽ )


ഇനി ഗസലിലേക്ക്‌:



ദേഖ് തോ, ദിൽ കെ ജാൻ സെ ഉഠ്താ ഹേ
യെ ധുവാ സാ കഹാൻ സെ ഉഠ്താ ഹേ

ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്
ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ

ബേഠ്നേ കോൻ ദേ ഹേ ഫിർ ഉസ്കോ
ജോ തേരെ ആസ്താൻ സെ ഉഠ്താ ഹേ

യൂ ഉഠേ ആഹ് ! ഉസ് ഗലീ സേ ഹം
ജേസേ കൊയീ ജഹാൻ സെ ഉഠ്താ ഹേ

ഖാനാ -ഏ -ദിൽ  സേ സിൻഹാർ  ന  ജാ
കൊയീ  ഏസെ മകാൻ സെ ഉഠ്താ ഹേ ?

നാലാ സിർ  ഖേൻച്താ ഹേ ജബ് മേരാ 
ഷോർ ഇക് ആസ്മാൻ സെ ഉഠ്താ ഹേ

ഇഷ്ഖ് ഇക്‌  'മീർ'  ഭാരീ പത്ഥർ ഹേ
കബ് യെ തുഝ് നാതവാൻ സെ ഉഠ്താ ഹേ


ആശയം സംഗ്രഹിച്ചു നോക്കാം:

നോക്കൂ, ഹൃത്തിൽ നിന്നോ അതോ ആത്മാവിൽ നിന്നോ
എവിടെ നിന്നാണീ  ധൂമങ്ങളുയരുന്നത് ?

ഏതു വ്യഥിതഹൃദയന്റെതാണീ കല്ലറ? വാനരൂഢാ!
പകലുകളിലൊരു തീനാളമിവിടെ നിന്നുയരുന്നല്ലോ

(ഏതു വ്യഥിതഹൃദയന്റെതാണീ ആകാശമാം കല്ലറ
പകലിലൊരു തീഗോളമിവിടെ നിന്നുദിക്കുന്നല്ലോ )

വേറെയാരയാൾക്കിടം  കൊടുക്കുന്നൂ പിന്നെ?
ഒരിക്കെ നിന്നിടം വിട്ടുപോയാലതിൽ പിന്നെ  

നിന്റെയാ തെരുവ് വിട്ടുപോവുന്നതോ .. ഓഹ്!
ഈ ലോകമേ വിട്ടൊഴിഞ്ഞുപോകുന്നതു പോൽ

ഹൃത്തിടത്തിൽ നിന്നൊരിക്കലും പോകാതിരിക്കുക 
ഇത്തരമിടത്തിൽ നിന്നാരാണൊഴിഞ്ഞു പോവുക?

വേദനയിലേറി വിലാപമെന്നിലുയരുമ്പോഴൊക്കെയും 
ഒരു മറുരോദനമുയരുന്നുവല്ലോ വാനലോകത്തുനിന്നും

അനുരാഗമെന്നത് ഒരു ഭാരിച്ച ശിലയാണ് 'മീർ' !
നിന്നെപ്പോലൊരു ദുർബലനതെപ്പോളുയർത്താനാണ്  ?



ഇത് ദിവ്യാനുരാഗത്തിന്റെ പടവുകൾ കയറി  ആത്മസാക്ഷാത്കാരത്തിന്റെ
പർവ്വം താണ്ടിയെത്താനുള്ള ഒരു യാത്രികന്റെ (സാലിക്) അഭിലാഷതീവ്രതയുടെ ആവിഷ്കാരമാണ്.  ഭൗതികമായ അഭിവാഞ്ജകളെ
തൃണവൽക്കരിച്ച് എല്ലാ പ്രലോഭനങ്ങളെയും അതിജയിച്ച് ആത്യന്തിക
പൊരുൾ കണ്ടെത്താനുള്ള പരിശ്രമത്തിന്റെ കഠിനത വിളിച്ചോതുന്നു ഇവിടെ
മീർ.

ഈ ഗസലിന്റെ മക്താ ഇതിന്റെ പൊരുൾ മുഴുവൻ വെളിപ്പെടുത്തുന്നുണ്ട്.  

ഇഷ്ഖ് ഇക്‌ 'മീർ' ഭാരീ പത്ഥർ ഹേ
കബ് യെ തുഝ് നാതവാൻ സെ ഉഠ്താ ഹേ

അനുരാഗമെന്നത് ഒരു ഭാരിച്ച ശിലയാണെന്ന് മീർ തിരിച്ചറിയുന്നു. ആഗ്രഹങ്ങളുടെയും ഭൗതിക താല്പര്യങ്ങളുടെയും ദൗർബല്യങ്ങളെ മറികടന്നു പ്രണയഭാജനത്തിലേക്കുള്ള അനുരാഗിയുടെ യാത്രയുടെ കാഠിന്യം 
എത്രയാണ്?

പ്രതീക്ഷയുടെ കിരണങ്ങളൊടുങ്ങി പുകച്ചുരുളുകൾ അന്തരാത്മാവിൽ  നിന്നും ഉയരുന്നുവോ?

അടക്കപ്പെട്ട ഹൃദയം വ്യഥകളുടെ നീറ്റലിൽ ജ്വലിതമാകുന്നുണ്ടോ?

പ്രണയിയുടെ സാമീപ്യത്തിൽ നിന്നൊരിക്കെ  നിഷ്കാസിതനായാൽ പിന്നെയൊരു മടക്കം സാധ്യമാകുമോ?



ഈ ഗസലിലെ രണ്ടാമത്തെ ശേർ  അതിന്റെ പ്രയോഗത്തിലെ പ്രത്യേകത കൊണ്ട് വളരെ ശ്രദ്ധേയമാണ്.

ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്
ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ

ഈ ഈരടിയുടെ ആശയം പലരും പല രീതിയിലാണ് മനസ്സിലാക്കിയെടുത്തിട്ടുള്ളത്. ഞാൻ മുകളിൽ വരികളുടെ ആശയം സംഗ്രഹിച്ചപ്പോൾ ഈ ശേറിന് രണ്ടു രീതിയിൽ അർത്ഥം കൊടുക്കാനുള്ള കാരണവും അതാണ്‌. മീർ തഖി മീർ എന്ന കവിയുടെ മാസ്റ്ററി തന്നെയാണ് ഇത്തരം വരികൾ. ഒരു ഈരടിക്കകത്ത്‌ തന്നെ നാനാർത്ഥതലങ്ങൾ ഒളിപ്പിച്ചു വെക്കാനുള്ള സിദ്ധി മീറിന്റെ മിക്ക ഗസലുകളിലും കാണാം. അനുവാചകൻ നിർദ്ധരിച്ചെടുക്കാൻ പാടുപെട്ടു  വട്ടം കറങ്ങുന്ന വരികൾ.

 ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്

ഈ വാക്യത്തെ  'പൊയറ്റിക്' വിന്യാസത്തിൽ നിന്നും ഒന്ന് മാറ്റി എഴുതിയാൽ:

യെ ഗോർ കിസ് ദിൽജലേ കീ ഹേ, ഫലക്

"ഈ കല്ലറ ഏതു വ്യഥിതഹൃദയന്റെതാണ്? വാനരൂഢാ!"

'ഫലക്' എന്നത് ആകാശം എന്നർത്ഥത്തിൽ ഉപയോഗിക്കാം. എന്നാൽ ഉർദുവിൽ ഫലക് എന്നത് ദേവലോകത്തെ അഭിസംബോധനം ചെയ്താണ്
സാധാരണ ഉപയോഗിക്കാറ്. ഇംഗ്ലീഷിൽ "Oh Heaven!" എന്ന പ്രയോഗം പോലെ. മുകളിൽ എല്ലാം കാണുകയും അറിയുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരാൾ, അഥവാ വാനരൂഢൻ, ലളിതമായി പറഞ്ഞാൽ ദൈവം, "ഫലക്''.

അപ്പോൾ ഇവിടെ മീർ  മുകളിലുള്ളവനോട് ആരായുകയാണ്, ഹൃദയവ്യഥകളാൽ  പൊലിഞ്ഞു  ഈ കല്ലറക്കകത്ത് അടക്കം  ചെയ്യപ്പെട്ടവനെക്കുറിച്ച്, ഒരു പക്ഷേ, മീർ അദ്ധേഹത്തിന്റെ
ഹൃദയത്തെ തന്നെ ഒരു ഖബർ ആയി അവതരിപ്പിക്കുന്നതുമാവാം

ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ
  
അവന്റെ എരിയുന്ന ഹൃത്തിന്റെ വേവിൽ നിന്നും
നഷ്ടമോഹങ്ങളുടെ ജ്വാലകൾ ഉയർന്നു വരുന്നതിനെക്കുറിച്ച്,

കേവലാക്ഷരാർത്ഥങ്ങൾക്കപ്പുറം ഈ വരികളെ വായിച്ചാൽ,  ഈ ഭൂമിയെ വിഫലമോഹങ്ങളുടെ ശ്മശാനമായി കാണുകയും ഇതെല്ലാം
വിതാനിച്ചു മുകളിലിരുന്നു വീക്ഷിക്കുന്നവനോട് കയർക്കുകയും ചെയ്യുന്നു ഒരു വേള കവി. അല്ലെങ്കിൽ മോഹങ്ങളെ മുഴുവൻ അകമേ കുഴിച്ചുമൂടി ഹൃദയം ഒരു കല്ലറയാക്കി തീർത്ത കവി വിധിയെ വെല്ലുവിളിക്കുന്നതായും വായിക്കാം. സൂഫീധാരയിൽ  ആത്മനിന്ദയിലൂടെ, അല്ലെങ്കിൽ
സ്വത്വവിമർശനങ്ങളിലൂടെ ഔന്നത്യം കാംക്ഷിക്കുന്ന ഒരു വിഭാഗത്തിന്റെ
അനുകാരിയായി മീർ കരുതപ്പെടുന്നു.
  

എന്നാൽ ഇവിടെ 'ഫലക്' എന്നത്  'ആകാശം' എന്ന നേരർത്ഥത്തിൽ തന്നെ
സമീപിക്കുന്നവരും ഉണ്ട്.  ജഗജിത് സിംഗ് അദ്ധേഹത്തിന്റെ ഒരു
കണ്സേർട്ടിൽ ഈ വരികളെ സമീപിക്കുന്നത് ആ അർത്ഥത്തിൽ ആണ്.
    
ഗോർ കിസ് ദിൽജലേ കീ ഹേ യെ ഫലക്

ഈ വാക്യത്തെ 'പൊയറ്റിക്' വിന്യാസത്തിൽ നിന്നും മറ്റൊരു രീതിയിൽ മാറ്റി എഴുതിയാൽ:

കിസ് ദിൽജലെ കി ഗോർ ഹേ യെ ഫലക്

"ഏതു വ്യഥിതഹൃദയന്റെതാണീ ആകാശമാകും കല്ലറ?"

ഇവിടെ ആകാശത്തെ ഒരു വലിയ ഖബർ ആയി അവതരിപ്പിക്കുന്നു.

ഷോലാ ഇക് സുബഹ് യാ സെ ഉഠ്താ ഹേ

"പകലുകളിൽ ഒരു തീഗോളം ഇവിടെ നിന്നുയരുന്നല്ലോ"

അഥവാ ആകാശത്തിന്റെ ചക്രവാളത്തിൽ നിന്നും ഓരോ പകലിലും
ഉദിച്ചുയരുന്ന സൂര്യൻ പടർത്തുന്ന  ചുവപ്പിനെ അതിൽ അടക്കം
ചെയ്യപ്പെട്ടവരുടെ വ്യഥകളുടെ ബഹിർസ്ഫുരണമായും മനസ്സിലാക്കുന്നു.


ഇതിൽ ഏതാണ് കവി ഉദ്ദേശിച്ചതെന്ന് പറഞ്ഞ് തരാൻ സാക്ഷാൽ മീർ തന്നെ
ഖബറിൽ നിന്നും ജ്വാലയായ് ഉയിർത്തെഴുന്നേറ്റു വരേണ്ടി വരുമെന്ന്
തോന്നുന്നു. കാരണം അത്രയ്ക്കും സാധ്യതകളുടെ സാഗരങ്ങളാണ്
അദ്ധേഹത്തിന്റെ ഓരോ ശേറുകളും.

ഏതായാലും ഉർദു ഭാഷാസാഹിത്യത്തിൽ നിപുണരായ സുഹൃത്തുക്കൾക്ക് 
ഇതിലെ   മിസ്റ്ററി  പരിഹരിച്ചു തരാനാവുമെന്ന് കരുതുന്നു (ആരിഫ് സൈൻ
സാബിനെത്തന്നെയാണ് ഉദ്ദേശിച്ചത്!!! അപ്പുറവും ഇപ്പുറവും നോക്കേണ്ട!)


ഈ ഗസൽ മെഹ്ദി സാബിന്റെ ഏറ്റവും മികച്ച ആലാപനങ്ങളിൽ ഒന്നായി എണ്ണപ്പെടുന്നു.  ഓരോ തവണ കേൾക്കുമ്പോഴും ആദ്യമായി കേൾക്കുന്നത് പോലെ.

"ശീതൾ ചന്ദാ.......ബസ്തീ ബസ്തീ...." എന്ന് തുടങ്ങുന്ന ഈ ഗസലിന് പുറത്തു നില്ക്കുന്ന ആ രണ്ടു ഹിന്ദി ദോഹാകളെ മാത്രം വീണ്ടും വീണ്ടും കേട്ടു  നോക്കൂ... ,  നിങ്ങൾ നിലാവിന്റെ തണുപ്പിനെ പുൽകും, പിന്നെ
പ്രണയത്തിന്റെ മുറുകിയ  ആശ്ലേഷത്തിൽ  കുളിരകന്നു  ഉഷ്ണമേറുന്നതറിയും,  പൊടിപടലങ്ങളിലമർന്നു കിടക്കുന്ന ഒരു ഗ്രാമത്തിന്റെ വിജനതയിൽ നിങ്ങൾ ഒറ്റപ്പെട്ട് നില്ക്കും, അകലെ കാടെരിയുന്നതിന്റെ വെളിച്ചം കാണും, ഒടുക്കം കറുത്ത ധൂമപടലങ്ങൾക്കുള്ളിൽ നിങ്ങൾ അപ്രത്യക്ഷരാകും.....

നിങ്ങളുടെ വിമർശനങ്ങളും ആസ്വാദനങ്ങളും ഫർമായിശുകളും പ്രതീക്ഷിക്കട്ടെ. മറ്റൊരു മെഹ്ദി പാഠവുമായി വരുന്നതുവരേയ്ക്കും  ശുഭം....

------------------------------


ഈ ഗസൽ മെഹ്ദി സാബ് മെഹ്ഫിലിൽ അവതരിപ്പിക്കുന്നത്‌ താഴെ കേൾക്കാം
 (യൂട്യൂബിൽ ഈ ഗസലിന്റെ അനവധി വേർഷനുകൾ- ഫിലിം വേർഷൻ ഉൾപ്പെടെ - മെഹ്ദി സാബിന്റെതായി തന്നെയുണ്ട്‌. മുകളിൽ അവതരിപ്പിച്ച എല്ലാ വരികളും ഒരു ആലാപനത്തിൽ ഉണ്ടാവണമെന്നില്ല. എല്ലാ വരികളുടെയും ആസ്വാദനം ലഭിക്കാൻ മെഹ്ദി സാബ്  വിവിധ
മെഹ്ഫിലുകളിൽ ഈ ഗസൽ അവതരിപ്പിക്കുന്നത്‌  യൂട്യൂബിൽ കേൾക്കുക.)

 

LinkWithin

Related Posts Plugin for WordPress, Blogger...