ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Thursday 24 September 2015

പ്രണയം തീണ്ടി നീലിച്ച പാട്ടുകള്‍ ഒരു പൂമ്പാറ്റയെ ചെന്നു തൊടുമ്പോള്‍....


     സതിരൊഴിയുമ്പോള്‍  മേല്‍ക്കൂരയില്ലാത്ത ആ ഗാനശാലയില്‍ ഒരു ഒഴിഞ്ഞ മേശയ്ക്കപ്പുറമിപ്പുറം ഇങ്ങനെ കണ്ണില്‍ കണ്ണില്‍ നോക്കിയിരിക്കുകയാവും നമ്മള്‍. അപ്പോള്‍ പാട്ടുകാരന്‍ തന്റെ വാദ്യങ്ങളൊക്കെയും നിറംകെട്ട തകരപ്പെട്ടിയില്‍  അടുക്കിവെക്കാനുള്ള തത്രപ്പാടിലായിരിക്കും. അയാളുടെ പോകാനുള്ള തിരക്കില്‍ നമുക്ക് പിന്നിലൂടെ ആയുമ്പോള്‍ തോളില്‍  തൂക്കിയിട്ട പിഞ്ഞിയ ബാഗില്‍ നിന്നും തലയിട്ടു നോക്കുന്ന ആ  പച്ച ഗിറ്റാറിന്‍റെ ഒരു കമ്പി നിന്റെ വിടര്‍ത്തിയിട്ട മുടിയില്‍ കൊളുത്തി അന്ന് വരെ നാം കേട്ടിട്ടില്ലാത്ത ഒരു ശ്രുതിയില്‍ നാദമുതിര്‍ക്കും. അതില്‍ പിന്നെ നമ്മള്‍ മഴയെ ഗര്‍ഭം ധരിക്കാന്‍ ചോടുവിട്ടു മുകളിലേക്കുയരുന്ന ബാഷ്പകണങ്ങളായി അവസ്ഥാന്തരപ്പെടും. ഭാരമില്ലായ്മ പകരുന്ന ലഹരിയില്‍ നമ്മള്‍ മെഹ്ദിയെ ഉച്ചത്തില്‍ പാടും. പിരിഞ്ഞു പോകുന്ന ഗായകന്‍  മിന്നലേറ്റെന്ന പോലെ വാതില്‍ക്കല്‍ തരിച്ചു നില്‍ക്കും. തിരിഞ്ഞു നിന്നയാള്‍ തകരപ്പെട്ടിയുടെ പൂട്ട്‌ തുറന്ന് തലമുറകളുടെ വിരലോടിപ്പതിഞ്ഞുതേഞ്ഞ കറുപ്പും വെളുപ്പും കട്ടകളില്‍ തീര്‍ത്ത മന്ത്രികപ്പെട്ടിയുമായി മേശച്ചുവട്ടില്‍ ചമ്രം പടിഞ്ഞിരിക്കും. മേഘം തേടിപ്പോകുന്ന നമ്മളെ നോക്കി അയാള്‍ ഇങ്ങനെ പാടും:

ജിസേ ഭുലായെ കയീ സാല്‍ ഹോഗയേ കാമില്‍
മേ ആജ് ഉസ്കീ ഗലി സേ ഗുസര്‍ ഗയാ കേസേ

ബന്ധനമുക്തരായി പറന്നുയര്‍ന്നിരുന്ന നമ്മിലെ ഓരോ അണുവും പൊടുന്നനെ ഒരു ദ്യുതിയില്‍ പരസ്പരം ഇണക്കിച്ചേര്‍ക്കപ്പെടും, അനന്തരം ഘനീഭവിച്ച് ചുവന്ന മഴയായി ഗായകന്റെ പാട്ടുപെട്ടിയെ നനച്ചുകൊണ്ട് ചാറിപ്പെയ്യും. അപ്പോള്‍ അയാള്‍ പ്രണയം തീണ്ടിയ ചോരഞെരമ്പുകളെക്കുറിച്ച് അതിശയം കൂറി ശ്രുതി താഴ്ത്തി ഇങ്ങനെ പാട്ടു തുടരും:


മേ ഹോഷ് മേം ഥാ തൊ ഫിര്‍ ഉസ്പെ മര്‍ ഗയാ കേസേ
യെ സഹര്‍ മേരെ ലഹൂ മേം ഉതര്‍ ഗയാ കേസേ


മഴ കുതിര്‍ത്ത ആ ഹാര്‍മോണിയപ്പെട്ടിയുടെ വായുജാലകത്തിന്റെ പാളി അയാള്‍ തുറക്കുമ്പോള്‍ അതിലൂടെ രണ്ടു പാറ്റകളായി പൊടിഞ്ഞു നമ്മള്‍ പുറത്തേക്കു ചാടും. അതിലേക്ക് കയറിപ്പോകുന്ന ഈണം പേറുന്ന കാറ്റിന്റെ തലോടലില്‍ നമ്മള്‍ക്ക് പൂമ്പാറ്റയുടെ ചിത്രച്ചിറകുകള്‍ മുളക്കും. മഴ തൊട്ടപ്പോള്‍ പുഷ്പിണിയായ ഇലഞ്ഞിയുടെ കൊമ്പിലേക്ക് അതിന്റെ സുഗന്ധതരംഗങ്ങളെ പിന്തുടര്‍ന്ന് നമ്മള്‍ കൊതിച്ചു പറക്കും. മധു നുകര്‍ന്ന് ഉന്മത്തനായി ഞെട്ടറ്റു വീഴുന്ന ഇലഞ്ഞിപ്പൂക്കളോടൊപ്പം പമ്പരം കണക്കെ കറങ്ങി   താഴേക്കു വരുന്ന എന്നെ നീ ഒരുവേള സാകൂതം നോക്കി നില്‍ക്കും. പൊടുന്നനെ ബോധത്തിലേക്ക്‌ തിരിച്ചെത്തുന്ന നീ നിന്റെ ചിറകുകളിലേക്കെന്നെ സ്വീകരിക്കും. ഒന്നിച്ചുള്ള വീഴ്ചയുടെ ഒടുക്കം നമ്മള്‍ അടര്‍ന്നു മാറി  പാട്ടുപെട്ടിയുടെ വെളുത്ത കട്ടയില്‍ നീയും കറുത്ത കട്ടയില്‍ ഞാനും ചിറകടിച്ചു കിടക്കും. പാട്ടുകാരന്‍ ആ സന്ദര്‍ഭത്തെ ഇങ്ങനെയൊരു വരിയിലേക്ക് വിവര്‍ത്തനം ചെയ്യും:

സരൂര് ഉസ്കി തവജ്ജൊഹ്  കി രഹ്ബരീ ഹോ ഗീ
നഷെ മേം ഥാ തൊ മേ അപ്നെ ഹി ഘര്‍ ഗയാ കേസേ

പ്രണയം കൊണ്ട് മുറിവേറ്റ് കിടക്കുന്ന നമ്മളെ ആ പാട്ടുകാരന്‍ തന്റെ വാദ്യങ്ങളോടൊപ്പം ആ തകരപ്പെട്ടിയില്‍ അടക്കം ചെയ്യും. ഇനിയും ജീവന്‍ വിട്ടുപോയിട്ടില്ലാത്ത നമ്മള്‍ അതിനകത്തെ തന്ത്രിവാദ്യങ്ങളുടെ വലിച്ചു കെട്ടിയ കമ്പികള്‍ക്ക്‌ മുകളില്‍ ഊയലാടും, ഓടക്കുഴലിന്റെ സുഷിരങ്ങളിലൂടെ കയറിയിറങ്ങി ഒളിച്ചേ കണ്ടേ കളിക്കും , സന്തൂറിന്റെ സ്വരതന്ത്രികളില്‍ ചിറകിട്ടടിച്ചു രാഗസുധ തീര്‍ക്കും, ഒടുക്കം ജീവന്‍ പറിഞ്ഞുപോകുന്ന ആ  കടുംനിമിഷത്തില്‍ പരസ്പരം ഇറുകെ പുണര്‍ന്നു ദേഹമുരച്ച് ചിറകുകള്‍ പൊഴിച്ച് വീണ്ടും പ്യൂപ്പകളായി മാറി ദൈവത്തെ പറ്റിക്കും, അടുത്ത സതിരിനായി പാട്ടുകാരന്‍ തകരപ്പെട്ടി തുറക്കുന്നതും കാത്തു നമ്മള്‍ അങ്ങനെ പുണര്‍ന്നു കിടക്കും, പുനര്‍ജ്ജനിയുടെ അടുത്ത മുഹൂര്‍ത്തത്തിനായി........      
  

Saturday 29 August 2015

ഓർമ്മക്കൂട്ടിൽ -4: പുഴ കരയെ പുൽകുന്ന മണ്‍സൂണ്‍ കാലങ്ങൾ


   ഉരുളന്‍ കല്ലുകള്‍ ചേര്‍ത്ത് വെച്ചു മണ്ണ് തേമ്പി അടുക്കി നിര്‍ത്തിയ ചുറ്റുമതിലിന് മുന്നില് നിൽക്കുമ്പോൾ അതൊരു  ഇര വിഴുങ്ങിയ പെരുമ്പാമ്പിനെ ഓര്‍മ്മിപ്പിക്കും. . 
അങ്ങിങ്ങായി മുഴച്ചും മെലിഞ്ഞുമിരിക്കുന്ന അതിന്റെ മുകളില്‍ അപ്പക്കാടുകളും വളളിപടലങ്ങളും വേരിറക്കി തൂങ്ങി നില്ക്കുന്നു . കയ കടന്നു ചെന്നാല്‍ കാണാം
താഴോട്ടു വളഞ്ഞു പുളഞ്ഞിറങ്ങുന്ന ഒറ്റയടിപ്പാത. ഇരുവശവും പൂത്തുലഞ്ഞു നില്‍ക്കുന്ന കശുവണ്ടി മരങ്ങള്‍, ചുറ്റും തേൻ നുകരാൻ മൂളിപ്പറക്കുന്ന തേനീച്ചക്കൂട്ടങ്ങൾ 

കുറച്ചു കൂടി താഴോട്ടിറങ്ങിയാൽ  അണ്ണാറക്കണ്ണന്‍മാർ  കലപില കൂട്ടി ഓടിക്കളിക്കുന്ന കൂറ്റന്‍ വരിക്കപ്ലാവ്. മധുരം കിനിയുന്ന എത്രയോ ചക്കക്കാലം പകര്‍ന്നു തന്ന ഈ മുത്തശ്ശിമരത്തില്‍ നിറയെ പുളിയനുറുമ്പുകളുടെ പ്ലാവിലക്കൂടുകളാണ്. 

  അല്പം താഴെയായി ഊഞ്ഞാലാട്ടത്തിന്റെ മനോഹര ബാല്യം ഒരുക്കിയ പേരയ്ക്കാമരം വേലിപ്പത്തലിലേക്ക് കൊമ്പ് ചായിച്ചു കിടക്കുന്നു. ഇതിന്റെ ഒരുപാട് ചുള്ളികള്‍ നല്ല എരിവുള്ള വടികളായി 
ഏഴ്  ഡി ക്ലാസില്‍  ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ജോര്‍ജ്ജ്  മാഷിന്റെ മേശപ്പുറം അലങ്കരിക്കാന്‍ വേണ്ടി ക്ലാസ് ലീഡറിന്റെ ഭാരിച്ച ഉത്തരവാദിത്തത്തോടെ എത്തിച്ചു കൊടുത്ത കാലം. അതേ വടി കൊണ്ട് തന്നെ 'ബില്ഡ്'  എന്ന വാക്ക് 'ബുയില്‍ഡ്' എന്ന് വായിച്ചതിനു ജോര്‍ജ്ജ് മാഷിന്റെ കയ്യില്‍ നിന്നും ചന്തി 
പൊള്ളിച്ചു തല്ല്  വാങ്ങിയപ്പോള്‍ ക്ലാസ്സിലെ ശത്രുക്കള്‍ എന്നെ നോക്കി 
ചിരിച്ചതും  ഇന്നലെ കഴിഞ്ഞ പോലെ.

   ഇനിയങ്ങോട്ട് ചെങ്കുത്തായ ഇറക്കമാണ്.  ഇടതുവശത്ത്  മനം മയക്കുന്ന സുഗന്ധം  പരത്തി പൂത്തുനില്‍ക്കുന്ന ഇലഞ്ഞി.   ഞെട്ടറ്റു കുഞ്ഞുപമ്പരങ്ങള്‍  കണക്കെ താഴോട്ടു കറങ്ങി വരുന്ന ഇലഞ്ഞിപ്പൂക്കളെ പൊടിയനി മരത്തിന്റെ ഇല പറിച്ചു കുമ്പിള്‍ കുത്തി അതില്‍ നിറച്ചു വെക്കും, പിന്നീട് നൂലില്‍ കോര്‍ത്ത്‌  മാലയുണ്ടാക്കാന്‍. ഇന്നും ബാല്യം വന്നു വിളിക്കുമ്പോള്‍ ഓര്‍മകളുടെ ഓരത്ത് ആ ഇലഞ്ഞിപ്പൂമണമിങ്ങനെ പരന്നു  നടക്കും, വെറുതെ കൊതിപ്പിച്ച് ....

വലിയ ഇറക്കം തീര്‍ന്നു അല്പം  നിരപ്പായ ഊടുവഴിയിലൂടെ പിന്നെയും താഴേ തൊടിയിലേക്ക്‌ നടക്കുമ്പോള്‍ ഇരുവശത്തുമായി പലതരം മാവുകള്‍ . വവ്വാലുകളും കിളികളും പാതി തിന്ന്  താഴേക്കു  കൊത്തിയിട്ട  പഴുത്ത മാമ്പഴങ്ങള്‍ പാതയോരത്ത് ചിതറിക്കിടക്കുന്നു. ആ വഴിയിലൂടെ കടന്നു പോകുമ്പോള്‍ നാവില്‍ കൊതിയുടെ കപ്പലോട്ടം. കുഞ്ഞു വലിപ്പമുള്ള ചക്കരമാമ്പഴങ്ങള്‍ ആണ് ഏറ്റവും മധുരിക്കുന്നത്. അതിന്റെ താഴത്തെ കൂര്‍ത്ത അഗ്രത്തില്‍ കടിച്ചു വലിക്കുമ്പോള്‍ ഒരു ശർക്കരപ്പാവ് അപ്പാടെ ഒഴുകി വരും നാവിന്‍ തുമ്പിലേക്ക്‌.

ചെറിയൊരു കല്പ്പടവിറങ്ങിയാൽ  എത്തുന്നത്‌ ആൾമറയില്ലാത്ത ഒരു മണ്‍കുഴിയിലേക്കാണ്. ഏതു  കാലത്തും  കുളിര്  കളയാതെ കാത്തു വെക്കുന്ന 
ഇതിലെ തെളിനീരിലാണ് ബാല്യം മുഴുവന് ആറാടിയത്.
ആമകളും മീന്‍കൊത്തി പൊന്മാനും പാമ്പുകളുമെല്ലാം സഹവസിക്കുന്ന ഈ കിണര്‍ ഒരിക്കല്‍ പോലും 
വറ്റിപ്പോയതായിട്ടു കണ്ടിട്ടില്ല. പാമ്പുകള്‍ ഇടയ്ക്കിടെ അഴിച്ചു വെച്ച് പോകുന്ന
 അതിന്റെ പടങ്ങളും വെള്ളാരം കല്ലുകളും വര്‍ണ്ണരാജികളില് പൊതിഞ്ഞ കോലന്‍ തുമ്പികളുമൊക്കെ ആ കിണറിന്റെ അരികത്തു ഞങ്ങള്‍ക്ക് 
കളിപ്പാട്ടങ്ങളായി. 

തട്ട് തട്ടായി മുകളിലേക്ക് വിതാനിച്ചിട്ടുള്ള തോട്ടങ്ങളിൽ തെങ്ങും  കവുങ്ങും 
ഇട കലർന്ന് നിൽക്കുന്നു. ഏറ്റവും താഴെ തട്ടിലെത്തുമ്പോൾ പിന്നെ കാണുന്നത്  പരന്നു കിടക്കുന്ന നെൽവയലുകൾ. അങ്ങേ അതിരായി കടലുണ്ടി പുഴയുടെ കൈവഴി , ഇപ്പുറം കുഞ്ഞുകുഞ്ഞു കുളങ്ങൾ. മണ്‍സൂണ്‍ ശക്തമാകുന്നതോടെ പുഴ കരകവിഞ്ഞൊഴുകി വയലും മൂടി മേലെ തോട്ടത്തിലേക്ക്  കയറി വരും. ഒപ്പം പുഴമീനുകളുടെ കുത്തൊഴുക്കും. വാഴത്തടിയിൽ തീർത്ത കെട്ടുതോണികളിൽ നായാട്ടു സംഘങ്ങൾ രാത്രി വലിയ ടോർച്ചുമായി മീൻവേട്ടയ്ക്കിറങ്ങും. വീർപ്പടക്കി കാത്തിരുന്നു ഒടുവിൽ കയറിവരുന്ന മീനിന്റെ കണ്ണിലേക്ക് ടോർച്ചിന്റെ കുത്തുന്ന വെളിച്ചം പായിക്കും. ഒരു വേള പകച്ചു നിന്നുപോകുന്ന അതിന്റെ മുതുകിൽ നൊടിയിടയിൽ മിനുത്ത  മൂർച്ചയുള്ള കത്തി പതിക്കും. ഒരു പിടച്ചിലിൽ വെള്ളം ചെഞ്ചായമണിയും. 'വെട്ടിപ്പിടുത്തമെന്ന' ഈ സമയകലയിൽ  വരാലും ആരലും വാളയും പരൽപൊടികളും രക്തസാക്ഷികളായി മീൻകുട്ടകളിലേക്കും അപ്പുറം വറച്ചട്ടിയിലേക്കും ഒടുക്കം തീന്മേശയിലേക്കും ആനയിക്കപ്പെടും. അങ്ങനെ ഓരോ മണ്‍സൂണ്‍കാലവും പുഴമീൻ മണക്കുന്ന ഓർമ്മപ്പുഴയാകും. 

LinkWithin

Related Posts Plugin for WordPress, Blogger...